Wednesday 12 October 2011

ഡാ, ഞാൻ ജീവിക്കാൻ വേണ്ടി മരിക്കാൻ വരെ തയ്യാറാ !

 'ഡാ ഞാൻ ജീവിക്കാൻ വേണ്ടി മരിക്കാൻ വരെ തയ്യാറാടാ' എന്ന് എന്റെ ഒരു പ്രിയ  സുഹൃത്ത് സിന്റോ ജോയ് എന്ന സിന്റപ്പൻ ഇടക്കിടെ ഫോൺ വിളിച്ച്, എന്റെ 'എങ്ങനുണ്ടെടാ ഇപ്പൊ കാര്യങ്ങൾ?' എന്ന ചോദ്യത്തിന് മറുപടിയായി പറയാറുണ്ട്. ഈ വാക്കുകൾ ജീവിതം എന്ന സുന്ദരമായ സത്യത്തേയും മരണം(ആത്മഹത്യ) എന്ന ക്രൂരവും വൃത്തികെട്ടതും കഠിനവുമായ കടമ്പയേയും വരച്ചുകാട്ടുന്നു. എത്ര ക്രൂരമായ കടമ്പ കടന്നിട്ടാണേലും ജീവിക്കണം എന്നാണ് ആ മുകളിൽ പറഞ്ഞ വാക്കുകൾ സൂചിപ്പിക്കുന്നത്. അപ്പോൾ, ഈ ആത്മഹത്യ എന്നത് അത്ര വലിയ ധീരമായ പ്രവർത്തിയൊന്നുമല്ലെന്നും, അത് ജീവിതത്തെ ധൈര്യപൂർവ്വം നേരിടാൻ ശക്തിയില്ലാത്ത ഭീരുക്കൾക്ക് പറഞ്ഞിട്ടുള്ളതാണെന്നും നമുക്ക് ബോധ്യമാവും. എന്റെ കാഴ്ചപ്പാടിൽ ആത്മഹത്യ വളരെ വൃത്തികെട്ട, ദൈവത്തോടുള്ള ഒരു വെല്ലുവിളി ആണ്. ഏതൊരു മനുഷ്യനാണെങ്കിലും ആത്മഹത്യ ചെയ്യുന്ന സമയത്ത്, മരണത്തിന്റെ ആ അവസാന നിമിഷത്തിലെങ്കിലും 'എന്ത് കഷ്ടപ്പാടാണേലും ജീവിച്ചാൽ മതിയായിരുന്നു' എന്ന് ചിന്തിയ്ക്കും എന്നെനിയ്ക്ക് ഉറപ്പുണ്ട്. മരണം എന്ന സത്യത്തെ വാഴ്ത്തിപ്പാടിയ നമ്മുടെ പല മഹാ കവികളും ജീവിതം എന്ന സുന്ദര സത്യത്തേക്കുറിച്ച് പറഞ്ഞതും പാടിയതും എല്ലാം എല്ലാവരും മനപൂർവ്വം മറക്കുന്നു.

ഞാൻ മുൻപെഴുതിയ 'രഞ്ജിനി കണ്ട(കാണാത്ത) കേരളം' കുറിപ്പ് വായിച്ച് ഞാൻ രഞ്ജിനി എന്ന വ്യക്തിയെ മാത്രം വിമർശിക്കുകയാണെന്ന് ധരിച്ച് എന്നോട് രൂക്ഷമായി പ്രതികരിച്ച മാന്യ വായനകാരുടെ ശ്രദ്ധയ്ക്ക് : സമൂഹത്തിൽ ഈയിടെയായി കണ്ട് വരുന്ന ഒരു ഫാഷൻ പ്രതിഭാസമാണ് ആത്മഹത്യ . (കാരണം എന്തുമായിക്കൊള്ളട്ടെ.)
അതിനെതിരെ പ്രതികരിക്കുകയാണെന്റെ ഉദ്ദേശം എന്ന് ഞാൻ ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ. ആ  കാര്യം വിശദീകരിക്കുന്നതിന് വേണ്ടി ഞാൻ നാട്ടിലെ ഒരു സംഭവം എടുത്ത് കാണിക്കുകയാണ്. ദയവ് ചെയ്ത് ഇതിൽ രാഷ്ട്രീയം കലർത്തരുത്. ഞാൻ ഈ കുറിപ്പിൽ യാതൊരുവിധ രാഷ്ട്രീയത്തിന്റേയും നിറം കലർത്താൻ ഉദ്ദേശിക്കുന്നില്ല. ഒരു ജീവന്റേയും ജീവിതത്തിന്റേയും മൂല്യവും ആവശ്യകതയും മഹത്ത്വവും എന്താണെന്ന് വളരെ കുറച്ച് നാളുകൾക്ക് മുൻപ് (ഇത്ര കാലം ജീവിച്ചിട്ടും മനസ്സിലാക്കിയിരുന്നില്ല, ക്ഷമിയ്ക്കുക) സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കിയ ഒരാളുടെ കുറിപ്പായി ഇതിനെ എടുത്താൽ മതി എന്ന് ഞാൻ എല്ലാവരോടും അപേക്ഷിക്കുന്നു.


ഞാൻ കൂട്ടുകാരോട് സൗഹൃദസംഭാഷണങ്ങൾക്കായി വൈകുന്നേരങ്ങളിൽ പുറത്ത് പോയിരിക്കാറുണ്ട്. അവരിലാരെങ്കിലും തന്നെ എന്നെ വീട്ടിൽ നിന്ന് കൊണ്ടുപോയി അവർ കളിക്കുന്ന സ്ഥലത്ത് ഇരുത്താറുണ്ട്. അപ്പോഴൊക്കെ, കളിക്കാതെ പുറത്തിരിക്കുന്ന കൂട്ടുകാരോട്  ചെറുചെറു സംഭാഷണങ്ങൾ ഞാൻ നടത്താറുണ്ട്. അങ്ങനെ നടന്നൊരു ചെറു സംഭാഷണമാണ് ഈ കുറിപ്പിനാധാരം. ഇതിൽ ഞാൻ പറയുന്ന കാര്യങ്ങളുടെ ദിവസങ്ങളിലോ മറ്റോ വല്ല തെറ്റുകളുമുണ്ടെങ്കിൽ ദയവു ചെയ്ത് ക്ഷമിക്കുമല്ലോ?

എന്റെ നാട്ടിലെ പഴയകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയും കൊപ്പത്തിന്റെ സാമൂഹ്യവും സാംസ്ക്കാരികവുമായ വളർച്ചയിൽ വളരെ നല്ല പങ്ക് വഹിച്ചയാളുമായ സ:ആര്യാപള്ളത്തിന്റെ മകനായ സ:അപ്പ്വയ്യന്(തെറ്റാണെങ്കിൽ പൊറുക്കുക,തിരുത്തുക) കല്ല്യാണം കഴിച്ച് കൊണ്ടുവന്ന അമ്മിണിയമ്മയിൽ  ജനിച്ച മകനാണ് സ:കൃഷ്ണേട്ടൻ. കൊപ്പത്തിന്റെ രാഷ്ട്രീയ സാമൂഹ്യ വളർച്ചയിൽ വളരേയധികം സജീവമായി ഇടപ്പെട്ടുകൊണ്ടിരുന്ന, നാട്ടുകാരാൽ ബഹുമാനിക്കപ്പെട്ടിരുന്ന ആളാണ് അമ്മിണിയമ്മ(പള്ളത്തെ അമ്മിണിയമ്മ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കും). ആ അമ്മിണിയമ്മ ഒരു ദിവസം തൂങ്ങിമരിക്കുന്നു(കാരണം ഇപ്പോഴും എനിക്കജ്ഞാതം).  തൂങ്ങിമരണപ്പെട്ട ആ ശരീരത്തിൽ തൊടില്ല എന്ന വാശിയിൽ കൃഷ്ണേട്ടൻ എല്ലാ 'തുടർ സംഭവങ്ങളിൽ' നിന്നും പിന്തിരിഞ്ഞു. അങ്ങനെ നാട്ടുകാരുടെ നേതൃത്വത്തിൽ ആ ശരീരം സഞ്ചയന കർമ്മത്തിന് വിധേയമാകുന്നു. ഇത്രയുമാണ് ഈ കുറിപ്പിനാധാരം. കാര്യങ്ങൾക്ക് ഒരു വ്യക്തത വരുന്നില്ലെങ്കിലും തുടർന്ന് വായിക്കുക, പതിയെ വ്യക്തത വന്നോളും.

എന്താണ് കമ്മ്യൂണിസം ?
ഞാനൊരു വലിയ ബുദ്ധിജീവിവിശകലനത്തിന് വേണ്ടിയല്ല ഈ ചോദ്യം ചോദിച്ചത്. ഞാൻ കഴിഞ്ഞ ഒരുപാട് ബ്ലോഗുകളിലായി, നാട്ടിലെ തക്കിട തരികിട കഥകളും തമാശകളും ഒക്കെ പറഞ്ഞ് നേരം കളയുന്നു. എനിക്ക്, സീരിയസ് ആയി എന്തെങ്കിലും എഴുതാൻ ആഗ്രഹം തോന്നിയിട്ട് കുറച്ച് കാലമായി.അങ്ങനെ എന്താണിപ്പോ കാര്യമായിട്ട് എഴുതുക(ഒന്നെഴുതിയതിന്റെ ഹാങ്ങ് ഓവെർ ഇതുവരെ മാറിയിട്ടില്ല) എന്ന് ചിന്തിച്ച് നടക്കുമ്പോഴാണ് എനിക്ക് നാട്ടിലെ ഒരു വിഷയം വീണ് കിട്ടിയത്. അത്, ഒരു പക്ഷെ ഈ നാട്ടിൽ മാത്രം ഒതുങ്ങിക്കൂടേണ്ട സംഭവം ആയിരിക്കും, പക്ഷെ വളരേയധികം ദിവസത്തെ ഗംഭീര ആലോചനയ്ക്ക് ശേഷവും വീണ്ടും വീണ്ടും ആ വിഷയം തന്നെ മനസ്സിൽ തീവ്രമായി അലയടിച്ചു കൊണ്ടിരിന്നു. അപ്പോൾ എനിയ്ക്ക് മനസ്സിലായി ഇത് ഒരുപക്ഷേ പുറത്തുള്ളവരും അറിയേണ്ടുന്ന വളരെ ഗൗരവമേറിയ ഒരു വിഷയം ആയിരിക്കും എന്ന്. സംഭവങ്ങൾ എല്ലാം ആദ്യന്ത്യം പറയുകയാണെങ്കിൽ കൊപ്പത്തിന്റെ ചരിത്രവും വർത്തമാനവും എല്ലാം വിവരിക്കേണ്ടതായി വരും. പക്ഷെ സത്യം പറയാമല്ലോ അതിനുള്ള വിവരവും, കൊപ്പത്തിനേക്കുറിച്ചുള്ള അഗാധമായ അറിവുമൊന്നും എനിക്കില്ല. ഒരു കാര്യം മാത്രം അറിയാം, കൊപ്പം ദേശത്തിന്റെ സാംസ്ക്കാരികമായ വളർച്ചയ്ക്ക് ആ കാലത്ത് മാർക്സിസ്റ്റ് പാർട്ടി സ്തുത്യർഹമായ സേവനങ്ങൾ ചെയ്തിട്ടുണ്ട്. കൊപ്പത്തിന്റെ വളർച്ചയിൽ ഒരുപാട് കാലം പിന്നിലേയ്ക്ക് പോകാനൊന്നുമുള്ള വിവരം എനിക്കില്ല. ഞാൻ എഴുതാൻ പോകുന്ന വിഷയത്തിലും വലിയ കാര്യമായ വിവരശേഖരണമൊന്നും(മിയാ കുല്പ, മിയാ കുല്പ, മിയാ മാക്സിമാ കുല്പാ) ഞാൻ ഇതുവരെ നടത്തിയിട്ടുമില്ല. ഇതിൽ എഴുതുന്ന കാര്യങ്ങൾ എന്റെ മാത്രം മനസ്സിൽ തോന്നിയതും, എന്റെ മാത്രം ഉത്തരവാദിത്തത്തിൽ ഉള്ളതും ആണ്. മറ്റാരും ഇതിൽ പങ്കാളികളല്ല.

ഇനി ഞാൻ കാര്യത്തിലേയ്ക്ക് കടക്കാം. ഞാൻ പുറത്തൊക്കെ പോയി കൂട്ടുകാരുടെ ഇടയിൽ സംസാരത്തിൽ പങ്ക് കൊള്ളാറുണ്ട് എന്ന് മുൻപ് പറഞ്ഞല്ലോ. അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗ്രൗണ്ടിൽ പോയപ്പോൾ സംസാരം, സ: ആര്യാ പള്ളത്തിന്റെ പിന്മുറക്കാരനായ കൃഷ്ണേട്ടനെ കുറിച്ചും കൊപ്പത്തിന്റെ രാഷ്ട്രീയ സാംസ്ക്കാരിക മണ്ഡലത്തേ കുറിച്ചും ആയി(കേരള യുവത്വം കൊള്ളില്ല എന്നാരാ പറഞ്ഞേ ?). അന്ന് സംസാരത്തിന് അധികം ആളുകളുണ്ടായിരുന്നില്ല. ഞാനും അവിടേയുള്ള ഒരു കൂട്ടുകാരനും മാത്രം! അവന്റെ പേര് ഞാൻ ഇവിടെ കുറിക്കുന്നില്ല. പക്ഷെ അവന് ഇത് വായിച്ചാൽ മനസ്സിലാവും.
അവൻ ഘോരഘോരമായി 'കൃഷ്ണേട്ടനെ' എതിർത്തുകൊണ്ട് സംസാരിക്കുകയാണ്. 'കൃഷ്ണേട്ടൻ' കൊപ്പം ലോക്കൽ കമ്മിറ്റി മെമ്പറും(എന്റെ അറിവിൽ) കൊപ്പത്ത് 'അഭയം' എന്ന ഒരു നിരാലംബരുടെ ആശ്രയകേന്ദ്രവും അവരുടെ തന്നെ കുടിൽ വ്യവസായ സംരംഭവും നടത്തുന്ന ഒരു മാന്യനായ മനുഷ്യനാണ്. ചുരുക്കത്തിൽ കൃഷ്ണേട്ടൻ,നാട്ടിലെ ആരുമായും വഴക്കിനും വയ്യാവേലിയ്ക്കും ഒന്നും പോവാത്ത ഒരു മാന്യദേഹമാണ്. അനാഥരും വയസ്സരും നിരാലംബരുമായ വൃദ്ധജനങ്ങൾക്കും കുട്ടികൾക്കും  വേണ്ടി ഒരു കുടിൽവ്യവസായവും താമസ ഭക്ഷണ സൗകര്യവും(അഭയം) ഒരുക്കുന്നതിലും അതിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും സദാ ശ്രദ്ധിക്കുന്ന, അതിൽ ആനന്ദം കണ്ടെത്തുന്ന ഒരു പച്ചയായ മനുഷ്യസ്നേഹിയാണ് സ: കൃഷ്ണേട്ടൻ. ആ കൃഷ്ണേട്ടനേക്കുറിച്ചാണ് അപ്പോഴത്തെ ഞങ്ങളുടെ സസാരം.

അവൻ പറയുകയാണ്  'ആ കൃഷ്ണേട്ടനോട് എനിയ്ക്ക് ത്തിരി ബഹുമാനം ണ്ടായിരുന്നു ട്ടോ, അതൊക്കെ അങ്ങ്ട് പോയി'. അവൻ പറഞ്ഞവസാനിപ്പിച്ചപ്പോൾ ഞാൻ ചൊദിച്ചു.
അതിന്പ്പോ ന്തേ കാരണം ‌?
'അല്ല നോക്ക് മനേഷേ, അയാള് സ്വന്തം അമ്മ മരിച്ചിട്ട് പൊലും ആ മൃതദേഹം തൊടാൻ കൂട്ടാക്കീല്ല'  അയാള് പറയ്വാ  'തൂങ്ങി മരിച്ചതല്ലേ ? ഇന്റമ്മ തൂങ്ങിമരിക്കില്ല്യാ ന്ന് '
'അയാൾക്ക് ആ അമ്മടെ ശരീരം കുഴീക്ക് ഇട്ത്ത്ട്ട് പോരെ ഇമ്മാതിരി, വാശിം കടുമ്പിടുത്തും ഒക്കെ? സ്വന്തം അമ്മേനെ നന്നായി നോക്കാണ്ട് അയാള് കൊറെ കുട്ട്യോളിം വയസ്സായ ആൾക്കാരിം  അവടെ(അഭയം) കൊണ്ടോയി നോക്കീട്ട് ഒരു കാര്യൂല്ല്യ.' അവൻ വികാരം കൊണ്ട് അങ്ങനെ തിളച്ച് മറിയുകയാണ്.
സംഗതി ആലോചിച്ചപ്പോൾ ശരിയാണെന്ന് ഇനിയ്ക്കും തോന്നി. അവൻ പറയുമ്പോലെ 'സ്വന്തം അമ്മേനെ കഴിയുന്ന പോലെ നോക്കാതെ, അഭയത്തില് കൊറെ അനാഥരായ ആൾക്കാരെ കൊടന്ന് നോക്കീട്ടെന്താ കാര്യം ?' ഞാനും ആ വഴിയേ ചിന്തിച്ചു. അങ്ങനെ അന്ന് വീട്ടിലെത്തി, എന്റെ അമ്മയോടും അഛനോടും ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഞാൻ അവരോടെല്ലാം കൃഷ്ണേട്ടൻ ചെയ്തത് അന്യായമാണെന്ന് (അവർ എതിർക്കുകയൊന്നും ചെയ്തില്ല ട്ടോ) ശക്തിപൂർവ്വം വാദിച്ചു. അവരെല്ലാം 'ഇത് കഴിഞ്ഞിട്ടെത്ര നാളായി, യ്യ് ഇത് ഇപ്പ അറിയുന്നേ ള്ളൂ' എന്ന ഭാവത്തിൽ ഇരിക്കുകകയാണ്. സോ ആ വിഷയം സംസാരിക്കുന്നത് എനിക്കവിടെ അവസാനിപ്പിക്കേണ്ടി വന്നു.

പക്ഷെ അന്ന് കിടക്കുമ്പോൾ എനിയ്ക്ക് ശരിയായ ഉറക്കം കിട്ടിയില്ല. ഉറക്കത്തിലൊക്കെ ഞാൻ കൃഷ്ണേട്ടനേയും അദ്ദേഹത്തിന്റ് അമ്മയായ പള്ളത്തെ അമ്മിണിഅമ്മയേയും കുറിച്ചുള്ള ചിന്തകളിൽ നീരാടുകയായിരുന്നു. സത്യത്തിൽ ഇവരൊക്കെ ആരാ ? അവരെ പറ്റി പറയുകയാണെങ്കിൽ കൊപ്പത്തിന്റെ ചരിത്ര കാര്യങ്ങളിലൊക്കെ അപാരമായ അറിവുണ്ടാവണം. അതെനിക്കില്ല, പക്ഷെ ഒന്നറിയാം, അവർ തലമുറകളായി ഇടതുപക്ഷപ്രസ്ഥാനത്തിന്റെ കരുത്തുറ്റ പ്രവർത്തകരാണ്. അങ്ങനെ ഒരു നല്ല ഇടത്പക്ഷ പാരമ്പര്യം കൈവശമുള്ള നമ്മുടെ കൃഷ്ണേട്ടൻ അങ്ങനെ ചെയ്യാൻ കാരണമെന്താവും? എന്റെ ചിന്തകൾ ഉറക്കത്തിനെ ഭേദിച്ചുകൊണ്ട് പോവുകയാണ്. അവസാനം എന്റെ മനസ്സ് തന്നെ എനിക്കതിന്റെ ഉത്തരം തന്നു.

അമ്മ എന്നു പറഞ്ഞാൽ ലോകമാണ്.(ശ്രീ മുരുകനോടും ഗണപതിയോടും ലോകം ചുറ്റി വരാൻ പറഞ്ഞ പന്തയത്തിന്റെ പുരാണകഥ ഓർക്കുക) അങ്ങനെ വരുമ്പോൾ നമുക്ക് ഈ ലോകം മുഴുവനും കേൾക്കേ ഒരു കാര്യം ഉറക്കെ വിളിച്ചുപറയണമെന്ന് തോന്നിയാൽ അമ്മയുടെ ചെവിയിൽ പതിയെ പറഞ്ഞാൽ മതി. അതുപോലെ ലോകത്തിനോട് മുഴുവൻ ഒരു പ്രവർത്തിയിലൂടെ എന്തെങ്കിലും കാണിച്ചുകൊടുക്കാനുണ്ടെങ്കിൽ അത് അമ്മയോട് ചെയ്താൽ മതി. '
ഇത് തൂങ്ങി മരിച്ചതല്ലേ? എന്റമ്മ തൂങ്ങിമരിക്കില്ല.' എന്ന് കൃഷ്ണേട്ടൻ പറഞ്ഞതിന്റെ ശരിയായ പൊരുൾ മനസ്സിലാവാൻ നമ്മൾ പഠിപ്പിൽ മാത്രം തൂങ്ങി നിന്നാൽ പോര, കുറച്ച് സ്നേഹിക്കാനും (അതിന്റെ ആഴം അറിഞ്ഞ്) പഠിക്കണം.


ജീവിതം ഒരു അപാരമായ പോരാട്ടമാണെന്നും, അതിൽ നമ്മുടെ അത്യം വരെ പോരാടിക്കൊണ്ടേ ഇരിക്കണമെന്നും, ഒരിക്കലും നമ്മൾ പരാജയപ്പെടരുതെന്നും ഘോരഘോരം പ്രസംഗിച്ച് നടക്കുന്ന ഇടത് പക്ഷ പ്രസ്ഥാനം ഒരിക്കലും ഒരു പരാജയം എന്ന വസ്തുതയെ അംഗീകരിക്കുകയില്ല. അത് ഏത് രൂപത്തിലായാലും. അങ്ങനെ വരുമ്പോൾ, ജീവിതപരാജയം എന്ന ആത്മഹത്യയെ എങ്ങനെ ഒരു നല്ല ഇടതുപക്ഷ പ്രവർത്തകൻ ഉൾക്കൊള്ളും? അത് സ്വന്തം അമ്മയുടെ ആയാലും!

വേറൊരു ചോദ്യം, 'എന്തൊക്കെ പറഞ്ഞാലും സ്വന്തം അമ്മയല്ലേ?' ന്നാവും
.
ഒരു നല്ല വിപ്ലവകാരിയ്ക്ക് അങ്ങനേയുള്ള മൃദുലവികാരങ്ങൾ ഒക്കെ ഉണ്ടാവുമോ?

ഒരിക്കലുമില്ല,അങ്ങനേയുള്ളവർ ജീവിക്കുക സമൂഹത്തിന് വേണ്ടിയാകും. ഒരിക്കലും അവർ സ്വന്തം വീടിന് വേണ്ടി നാടിനെ മറക്കില്ല.നാടിന് വേണ്ടി വീടിനെ മറന്നാലും.(അത് സാധാരണം)
സ്വന്തം അമ്മ അങ്ങനേയൊരു ജീവിത പരാജയപ്രവൃത്തി(ആത്മഹത്യ) ചെയ്യില്ല എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന സ:കൃഷ്ണേട്ടൻ എങ്ങനെ അമ്മ തൂങ്ങി മരിച്ചു എന്നത് അംഗീകരിക്കും.
തൂങ്ങി മരിച്ച തന്റെ അമ്മയുടെ ശരീരത്തിൽ സ്പർശിക്കില്ല എന്ന ഉറച്ച തീരുമാനമെടുത്ത കൃഷ്ണേട്ടന്റെ ആ നടപടിയെ പ്രശംസിക്കാൻ ഞാൻ ഒരുക്കമാണ്.(കൂട്ടുകാരാ ക്ഷമിക്കുക)

ഈ ലോകത്തോട് മുഴുവൻ, തന്റെ അമ്മയോടുള്ള അപാരമായ സ്നേഹത്തിന്റേയും ആദരവിന്റേയും ഔന്നത്യം കാണിച്ച് കൊടുക്കുകയായിരുന്നില്ലേ സ:കൃഷ്ണേട്ടൻ ആ പ്രവൃത്തിയിലൂടെ ചെയ്തത് ?.
അദ്ദേഹത്തെ തെറി പറഞ്ഞ് അന്ന് ഒരുപാട് നാട്ടുകാർ ആ അമ്മയുടെ സഞ്ചയനകർമ്മം ഏറ്റെടുത്ത് നടത്തി(നല്ലത്). അവർ അഭിമാനപൂർവ്വം ഇത്തിരി ഗർവ്വോടെ കൃഷ്ണേട്ടനോട് പറഞ്ഞു. 'ങ്ങൾക്ക് ങ്ങടെ അമ്മേനെ വേണ്ടെങ്കി വേണ്ട, ഇത് ഞങ്ങടെ അമ്മയാണ്, ഞങ്ങള് കുഴീക്കെടുത്തോളാ.'
പക്ഷെ അവർ എത്ര ഗർവ്വ് കാണിച്ചാലും കൃഷ്ണേട്ടനോട് എത്ര ദേഷ്യം തോന്നിയാലും, ഒരു കാര്യം ആർക്കും വിസ്മരിക്കാനാവാത്ത സത്യമാണ്.
ജീവിതത്തിൽ പരാജയങ്ങളെ നേരിടാനും അവയെ വിജയങ്ങളാക്കി മാറ്റാനും ഒരു ജനതയെ മുഴുവൻ ഉത്തേജിപ്പിക്കുന്ന(?) നമ്മുടെ ഇടതുപക്ഷ പ്രവർത്തകർ(പഴയകാല കൊപ്പത്തെയെങ്കിലും) എന്തേ നമ്മുടെ കൃഷ്ണേട്ടന്റെ മഹത്തായ ജീവിതവിജയം കാണാതെ പോയി?

ജീവിതം എത്ര തന്നെ കഠിനമാണെങ്കിലും ആത്മഹത്യ എന്ന കൂരമായതും വൃത്തികെട്ടതുമായ വഴിയിൽ അഭയം കണ്ടെത്തുന്ന എല്ലാ വ്യക്തികളോടും ഉള്ള വിരോധമാണ് ഈ കുറിപ്പിനാധാരം. താൻ വളർത്തുന്ന അനാഥരായ കുട്ടികൾക്കും, ജീവിതങ്ങൾക്കും,നാട്ടുകാർക്കും സ്വന്തം ജീവിതം വഴി വലിയൊരു സന്ദേശം നൽകുകയാണ്, കൃഷ്ണേട്ടൻ സ്വന്തം അമ്മയുടെ ശരീരം സ്പർശിക്കുക പോലും ചെയ്യാതെ നിന്ന ചെയ്ത ഈ പ്രവർത്തിയിലൂടെ ചെയ്തത്. സ്വതവേ എല്ലാറ്റിനോടും നിർവ്വികാരമായി പ്രതികരിക്കാറുള്ള കൃഷ്ണേട്ടൻ ഈ ആത്മഹത്യ എന്ന കൊടും പാപത്തോട് വളരെ രൂക്ഷമായി പ്രതികരിച്ചതോർക്കുക. നിർവ്വികാരമായി എല്ലാ പ്രശ്നങ്ങളേയും നേരിടാറുള്ള കൃഷ്ണേട്ടൻ പോലും പ്രതികരിച്ച ആത്മഹത്യ എന്ന നമ്മുടെ നാട് നേരിടുന്ന ക്രൂരമായ വെല്ലുവിളിയെ നേരിടാൻ നമ്മളൊക്കെ ഏത് തരത്തിലാണ് ഇതുവരെ പ്രതികരിച്ചത് എന്നോർക്കുക.




 ഈ ചിത്രതിൽ കാണുന്നതും മനുഷ്യരാണ്. ജീവിതത്തിൽ ഇവർ നേരിടുന്നതിനേക്കാളും തീക്ഷ്ണമായ പ്രശ്നങ്ങളൊന്നും എന്തായാലും നമ്മൊളൊന്നും നേരിടുന്നുണ്ടാവില്ല. പിന്നെന്തിനാണീ ജനങ്ങൾ എന്തെങ്കിലും ഒരു പ്രശ്നങ്ങളുണ്ടാവുമ്പോഴേക്ക് ആത്മഹത്യയിൽ അഭയം തേടുന്നത് ?






റഫറൻസസ് : അച്ഛൻ, അമ്മ, രാജൻ മാഷ്, പിന്നെ പേര് പുറത്ത് പറയാൻ പേടിയുള്ള എന്റെ ഒരു പ്രിയ സുഹൃത്ത്.

65 comments:

  1. എഴുത്ത് നന്നായിട്ടുണ്ട്
    ഏറെ ചുരുക്കിപ്പറയേണ്ടവ അങ്ങിനെ തന്നെ കൈകാര്യം ചെയ്യണം
    ചില ഭാഗങ്ങള്‍ അനാവശ്യമായി നീണ്ടതായി തോന്നുന്നു.
    തുടരുക.
    ഒത്തിരിയാശംസകളോടെ..,പുലരി

    ReplyDelete
  2. കുഴപ്പം തിന്നാനും കുടിക്കാനും ഇല്ലത്തതിന്റയല്ല... പലപ്പോഴും അവരവരുടെ മനസ്സില്‍ അവര്‍ തന്നെ തീര്‍ക്കുന്ന ദാരിദ്ര്യത്തിന്റയാണ്...

    നല്ല പോസ്റ്റ്‌ ആശംസകള്‍... :)

    ReplyDelete
  3. മനീഷ് മാന്‍ ... വിഷയവും വിവരണവും നന്നായീ,
    "ഓരോരുത്തരും അവരവരുടെ ചിന്തകള്‍ കൊണ്ട് ഒരു ലോകം ഉണ്ടാക്കി അതിലാണ് ജീവികുനത്, അവരര്ര്ക് ജീവിക്കാന്‍ പറ്റാത്ത ലോകം ഉണ്ടാകുനതും അവരുടെ ചിന്തകള്‍ തന്നെ . പ്പവപ്പെട്ടവാണോ പനകരാണോ എന്നല്ല മനുഷ്യര്‍ എല്ലാവരും...............നല്ല ചിന്തകലും നല്ല ലോകവും ഉണ്ടാക്കാന്‍ കഴിയട്ടെ എല്ലാവര്‍ക്കും"
    വിശകലനവും വിവരണവും തുടരുക, ആശംസകള്‍. :)

    ReplyDelete
  4. ഹോ..ആ ചിത്രം ഭീകരം..

    മണ്ടൂസ്..
    നന്നായിട്ടുണ്ട്..
    ആശംസകള്‍..

    ReplyDelete
  5. Ninte jeevithathinodum aathmahathyodumulla kaazhchapadu valare athikam eniku ishtapetu. Pakshe Krishnetante ammayude aathmahathyodu ulla prathikaranam enthukondu aayirunnu ennu ayaalku mathrame ariyu. Chila sandharbhangalil chilarude verpadu chila adutha vyakthikalku angeekarikan pattarilla. Maasangalolam maranapettaa aal jeevichiripundu ennu vishwasicha aalkarude kathakalumundu. Ithu angane oru mental shockil ninnum undaya oru sambavam aayikoode. Ne paranjathu pole aadarshathinte purathu aanu ennullathu parayan nammuku ariyilla. Enthayalum ninte nireekshanam kollam.

    ReplyDelete
  6. എന്‍റെ മനേഷേ..എന്താ പറയേണ്ടത് എന്നറിയില്ല. അത്രക്കും ഇഷ്ടമായി ട്ടോ ഈ പോസ്റ്റ്‌. ഞാന്‍ ഇത് വരെ വായിച്ചതില്‍ വച്ച് എന്നെ ഏറ്റവും ആകര്‍ഷിച്ച ഒരു എഴുത്ത്. ഓരോ വാചകവും വായിക്കുമ്പോള്‍ അത്രക്കും എനര്‍ജി കിട്ടുന്ന ലേഖനം. ഇതിനെന്താ വെറും അഞ്ചു കമന്റ്‌ മാത്രം എന്നതാണ് എന്നെ വിഷമിപ്പിച്ചത്. ആരും ഇത് വായിച്ചില്ലാ എന്ന് പറയുമ്പോള്‍..

    ഇത്രക്കും മനോഹരമായി നീ ഇത് അവതരിപ്പിച്ചതിന് കെട്ടിപ്പിടിച്ചു ഒരു വലിയ ഉമ്മ ണ്ട് ട്ടോ. അഭിനന്ദനം ഇതിനില്ല, ഉമ്മകള്‍ മാത്രമേ ഉള്ളൂ..

    കഥാവസാനം വരെ നീ അത്രക്കും മനോഹരമായി വിവരിച്ചു. നല്ല ചിന്തകള്‍ വായനക്കാരന് തരുന്ന ശക്തി ചെറുതല്ല. അനുയോജ്യമായ ഒരു ഫോട്ടോ കൂടി ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയത് വളരെ നന്നായി. എനിക്കിനിയും പ്രശംസിച്ച് മതിയാകുന്നില്ലട നിന്നെ...

    ഇനീം ഇത് പോലെ എഴുത് ട്ടോ.. ഈ പോസ്റ്റ്‌ ഒന്ന് കൂടി മാര്‍ക്കെറ്റ് ചെയ്തെ മതിയാകൂ.. ഇനിയും ആളുകള്‍ വായിക്കണം..

    ReplyDelete
  7. അമ്മ.... ആ വാക്കിന് ഭാവത്തിന് വിശദീകരണവും വ്യാഖ്യാനവും വേണ്ട, അതില്‍ എല്ലാമുണ്ട്.
    പിന്നെ ആ ടൈറ്റില്‍.... അത് കിടു.

    ReplyDelete
  8. മണ്ടൂസ് വീണ്ടും തിളങ്ങി ,നല്ല രചനം നല്ല അറിവ് നമ്മള്‍,ആശംസകള്‍

    ReplyDelete
  9. ആത്മാര്‍ത്ഥത തോന്നിച്ച പോസ്റ്റ്‌. . ഒടുവിലത്തെ ചിത്രം വല്ലാതെ വിഷമിപ്പിക്കുന്നു.

    ReplyDelete
  10. മണ്ടൂസാ...ചിന്തോദ്ദീപകമായ നല്ലൊരു ലേഖനം ...നിസ്സാര കാര്യങ്ങള്‍ക്കു ആത്മഹത്യയുടെ വഴിതെടുന്നവര്‍ നിറഞ്ഞൊരു ലോകമാണിത്...അത്തരക്കാര്‍ ഒരു നിമിഷം ആ ചിത്രം കണ്ടിരുനെങ്കില്‍...ആ ചിത്രം വല്ലാത്ത ഒരു വേദന മാത്രം സമ്മാനിക്കുന്നു...കണ്ണേ മടങ്ങുക...

    ReplyDelete
  11. ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കള്‍ ആണെന്ന സ്ഥിരം പല്ലവിയോട് എനിക്ക് യോജിപ്പില്ല .എങ്കിലും മനു സൂചിപ്പിക്കാന്‍ ശ്രമിക്കുന്ന ആശയം വളരെ പ്രസക്തം തന്നെയാണ് .ഇടതുപക്ഷ പ്രവര്‍ത്തകന്‍ ആയിരുന്ന ഒരാള്‍ പരാജയങ്ങളെ വൈകാരികമായി നേരിടാന്‍ ഒരുങ്ങില്ല .പ്രത്യേകിച്ചും സ :ആര്യാ പള്ളത്തിനെ പോലെയുള്ളവരുടെ കുടുംബാംഗങ്ങള്‍.കൃഷ്ണേട്ടന്‍ എന്നാ സഖാവ് പറയുന്ന വാചകങ്ങള്‍ ശ്രദ്ധിക്കുക ."എന്‍റെ അമ്മ ആത്മഹത്യാ ചെയ്യില്ല ".ഏതു പ്രതിസന്ധിയും ധീരമായി നേരിടുന്ന ഒരു ഇടതു മനസ്സ് അങ്ങനെയേ ചിന്തിക്കൂ .അദ്ദേഹത്തോട് തികഞ്ഞ ആദരവ് തോന്നുന്നുണ്ട് .പിന്നെ മനു എല്ലാ പോസ്റ്റിലും താന്‍ എഴുതുന്ന കാര്യങ്ങള്‍ നിസ്സാരവും കഴമ്പില്ലാത്തതും ആണെന്ന ധാരണ പരത്തുന്ന ചില പരാമര്‍ശങ്ങള്‍ നടത്താറുണ്ട് .അത് ഒഴിവാക്കണം എന്ന ഒരു അപേക്ഷ ഉണ്ട് .വായനക്കാര്‍ വളരെ വിവേകശാലികള്‍ ആണ് .ഗൌരവ പൂര്‍ണ്ണമായ പോസ്റ്റും അല്ലാത്തവയും വേര്‍തിരിച്ചു കാണാന്‍ ഉള്ള ബുദ്ധി അവര്‍ക്കുണ്ട് .പോരെങ്കില്‍ ഇത് വരെ മണ്ടൂസന്‍ എന്നാ പേരിനെ അന്വര്‍ഥമാക്കുന്ന ഒരു വരി പോലും നിന്‍റെ ബ്ലോഗില്‍ എനിക്കിതേ വരെ കാണാനായിട്ടില്ല .പിന്നെ എന്തിനാണ് ഈ അപകര്‍ഷത ?വളരെ ഉയര്‍ന്ന നിലവാരത്തില്‍ ഉള്ള ചിന്തകള്‍ അവതരിപ്പിക്കുമ്പോള്‍ ആ അപകര്‍ഷതയുടെ ആവശ്യമില്ല .വളരെ നന്നായി എഴുതുന്ന ,ചിന്തിക്കുന്ന മനേഷിന് എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  12. ഒത്തിരി ഇഷ്ടമായി മനേഷ്. ജീവിതനിരാസത്തെ ഒരു തരത്തിലും അംഗീകരിക്കാനാവാത്ത ആ വ്യക്തി ചെയ്തതാണ് നല്ല മാതൃക. നിസ്സാരമായ കാര്യങ്ങൾക്ക് വേണ്ടി ജീവിതത്തെ തള്ളിപ്പറയുകയും, ആത്മഹത്യയിൽ അഭയം കണ്ടെത്തുന്നവർ തന്റെ ചുറ്റുമുള്ള സമൂഹത്തെക്കുറിച്ച് ഒട്ടും ആകുലചിത്തരല്ലാത്തവരാണ്. വ്യക്തി നിഷ്ടമായ അസൗകര്യങ്ങളെ മനസ്സിലിട്ട് ഊതിവീർപ്പിച്ച് സ്വയം സൃഷ്ടിച്ച നരകത്തിൽ കിടന്നു പിടയാൻ അത്തരം ആളുകൾ ആഗ്രഹിക്കുന്നുണ്ട്. ചെളിക്കുണ്ടിൽ പുളക്കാൻ ഇഷ്ടപ്പെടുന്ന പോത്തുകളെപ്പോലെ ആണവർ..... ഒടുവിൽ തനിക്കു ചുറ്റുമുള്ള സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ട് ആത്മഹത്യയിൽ അവർ അഭയം പ്രാപിക്കും.

    കൊടിയ ജീവിത ദുരിതങ്ങൾക്കിടയിലും, ചെറുപുഞ്ചിരിയോടെ ജീവിതമുയർത്തുന്ന എല്ലാ വെല്ലുവിളികളെയും നേരിടുന്ന മനുഷ്യരെക്കുറിച്ച് വലിയ ആദരവു തോന്നാറുണ്ട്.... നോക്കു, ആ ചിത്രം. എത്ര അർത്ഥവത്താണാത്....

    മികവാർന്ന ആശയമാണ് മനേഷ് പങ്കുവെച്ചത്. ജീവിതാഭിനിവേശം ഉണർത്താനുതകുന്ന ഈ പോസ്റ്റെഴുതാൻ, മറ്റുള്ളവർക്ക് മികച്ചൊരു സന്ദേശം നൽകാൻ മനേഷ് എന്തുകൊണ്ടും അർഹനാണ്....

    കൂട്ടത്തിൽ പറയട്ടെ. മനേഷ് സിയാഫ് പറഞ്ഞ കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കണം,ഇത്ര അപകർഷത സൂക്ഷിക്കേണ്ടതില്ല......

    ReplyDelete
  13. അമ്മ എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെങ്കില്‍ പിന്നെ വേറെ എന്തറിഞ്ഞിട്ടെന്ത്‌ അല്ലെ ?
    പോസ്റ്റ്‌ നന്നായിരിക്കുന്നു .
    ആശംസകള്‍ !

    ReplyDelete
  14. മനേഷ്,വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്‌.
    എനിക്ക് ആത്മഹത്യ ചെയ്യുന്നവരോട് ഒരു ദേഷ്യവും ഇല്ല. മരിച്ചു സഹതാപമേ ഉള്ളു. അത് ഒരു മാനസിക വൈകല്യമാണ്.അത് മറ്റുള്ളവര്‍ സമയത്തിനു മനസ്സിലാക്കിയാല്‍ മിക്കവാറും ചികില്‍സിച്ചു ഭേദമാക്കുവാനും പറ്റും. വിഷാദരോഗം തുടങ്ങിയ മാനസിക വൈകല്യങ്ങള്‍ ഉള്ളവരാണ് കൂടുതലും ആത്മഹത്യാ തീരത്ത്‌ അഭയം തേടുന്നത്.

    ReplyDelete
  15. ഇതുവരെ എന്‍റെ മനസ്സിലുണ്ടായിരുന്നു മനുവല്ലിത് മനുവിന്‍റെ മനസ്സിന്‍ ഞാനറിയാത്ത ആയവും ഉയരവുമുണ്ട്....എയുത്തിലെ വിഷയത്തെക്കുറിച്ച് റോസാപൂക്കള്‍ പ്രകടിപിച്ച അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്,ആശംസകള്‍

    ReplyDelete
  16. അമ്മയെന്നാല്‍ ദൈവം..
    ദൈവത്തെ അറിയാത്തവന്‍ അമ്മയെ അറിയില്ല.
    അമ്മയെ അറിയാത്തവന്‍ ദൈവത്തെയും..
    രണ്ടുമരിയാത്തവാന്‍ ഈ ലോകത്തെയുമരിയില്ല..

    നല്ല പോസ്റ്റ്‌...
    ആശംസകള്‍..

    ReplyDelete
  17. മരണം ഒരു ‘കടമ്പ’ അല്ല,
    ആത്മഹത്യ ഭീരുക്കളല്ല ചെയ്യുന്നതും. ജീവിതം അവസാനിപ്പിക്കുക എന്നത് ജീവിക്കുക എന്നതു പോലെ ഒരു അവകാശമാണ്‌! . മരിക്കാൻ പേടിച്ച് ജീവിക്കുന്ന എത്ര പേരുണ്ടാവും? അവരുടെ സംഖ്യ ആത്മഹത്യ ചെയ്യുന്നവരെക്കാൾ എത്രയോ ഇരട്ടി ആയിരിക്കും?!
    ചീറിപ്പാഞ്ഞു വരുന്ന തീവണ്ടിക്കു മുന്നിലോ, തീ കൊളുത്തിയോ, വെള്ളത്തിൽ മുങ്ങിയോ, കഴുത്തിൽ കയർ മുറുക്കിയോ - രീതി ഏതായാലും അതും വേദനയുണ്ടാക്കുന്നത് തന്നെ എന്നു അതു ചെയ്യുന്നവർക്ക് പൂർണ്ണ ബോദ്ധ്യമുണ്ട്. എന്നിട്ടു അവരെന്തിനു അങ്ങനെ ചെയ്യുന്നു?
    ഒരാളുടെ സ്വന്തം ‘വസ്തു’ അയാൾ അറിഞ്ഞു കൊണ്ട് ഉപേക്ഷിക്കുമ്പോൾ അയാളെ എന്തിനു മറ്റുള്ളവർ കുറ്റപ്പെടുത്തുന്നു?!
    നിങ്ങളുടെ ഒന്നും തന്നെ അയാൾ അപഹരിക്കുന്നില്ല!. അയാളുടെ സ്വന്തം ജീവൻ അയാൾ അറിഞ്ഞു കൊണ്ട് ഉപേക്ഷിക്കുന്നു..സ്വന്തം പൂച്ചെട്ടിയിലെ ഒരു പൂവിറുത്ത് കളയും പോലെ..
    വിശന്നു കഷ്ടപ്പെടുമ്പോൾ, കട ബാദ്ധ്യത വന്നാൽ, രോഗം വന്നാൽ..അപ്പോഴൊന്നും തിരിഞ്ഞു നോക്കാത്തവർ, അയാൾ ആത്മഹത്യ ചെയ്യുമ്പോൾ, ‘അയാൾ ഭീരു’ എന്നു പറയുന്നത് എവിടത്തെ ന്യായമാണ്‌?!

    ഇനി പോസ്റ്റിലെ കാര്യം:
    എന്താവും കാരണം എന്ന് ആലോചിച്ച് നോക്കി..ചില നിഗമനങ്ങൾ/സാദ്ധ്യതകൾ..
    1.അമ്മ ആത്മഹത്യചെയ്തതിന്റെ കാരണം (നിവൃത്തികേട്) എന്തെന്ന് മകനെ അറിയിക്കാത്തതിലെ ദേഷ്യം.
    2.അമ്മ ആത്മഹത്യ ചെയ്തതിൽ (അവർക്ക് രണ്ടാൾക്കും മാത്രമാറിയാവുന്ന കാരണം) ഓർത്ത് ദേഷ്യമോ/കുറ്റബോധമോ.
    3.അത്മഹത്യ ചെയ്യുന്നവരിൽ ഭൂരിപക്ഷവും അതു മുൻകൂട്ടി ആരോടെങ്കിലും പറഞ്ഞിട്ടുണ്ടാവും. ഇവിടെ അദ്ദേഹത്തിനും അതിനേക്കുറിച്ച് അറിവുണ്ടായിരിക്കാൻ സാധ്യതയുണ്ട്. എന്നിട്ടും അത് തടയാൻ കഴിയാത്തതിലെ വിഷമം.
    4.അമ്മയുടെ മരണം മകന്റെ തോൽവിയാണ്‌..ആ തോൽവി അംഗീകരിക്കാനുള്ള വൈമനസ്യം..

    ഇനിയൊരു അറിയിപ്പുണ്ടാകും വരെ ഈ വിഷയത്തെക്കുറിച്ചുള്ള ആലോചന നിർത്തി വെച്ചിരിക്കുന്നു..

    ReplyDelete
  18. ജീവിതം ഒരു അപാരമായ പോരാട്ടമാണെന്നും, അതിൽ നമ്മുടെ അത്യം വരെ പോരാടിക്കൊണ്ടേ ഇരിക്കണമെന്നും, ഒരിക്കലും നമ്മൾ പരാജയപ്പെടരുതെന്നും ഘോരഘോരം പ്രസംഗിച്ച് നടക്കുന്ന ഇടത് പക്ഷ പ്രസ്ഥാനം ഒരിക്കലും ഒരു പരാജയം എന്ന വസ്തുതയെ അംഗീകരിക്കുകയില്ല. അത് ഏത് രൂപത്തിലായാലും. അങ്ങനെ വരുമ്പോൾ, ജീവിതപരാജയം എന്ന ആത്മഹത്യയെ എങ്ങനെ ഒരു നല്ല ഇടതുപക്ഷ പ്രവർത്തകൻ ഉൾക്കൊള്ളും? അത് സ്വന്തം അമ്മയുടെ ആയാലും!

    സുഹൃത്തേ ആദ്യമായാണ് താങ്കളുടെ ബ്ലോഗില്‍ എത്തുന്നതും വായിക്കുന്നതും, നല്ല നിരീക്ഷണങ്ങള്‍, നല്ല ഒഴുക്കുള്ള എഴുത്ത് , എങ്കിലും ചില ഇടങ്ങളില്‍ വലിച്ചു നീട്ടുന്നുവോ എന്ന് തോന്നിപ്പിക്കുന്നു, എങ്കിലും ഭാവുകങ്ങള്‍. തുടര്‍ന്നും വരാം വായിക്കാം

    ReplyDelete
  19. ആത്മഹത്യ ഒരിക്കലും ഒന്നിനും പ്രതിവിധിയല്ല. മനുഷ്യന് തരണം ചെയ്യാന്‍ കഴിയാത്ത ഒരു പ്രതിസന്ധിയും ഇല്ല എന്നാണു എന്റെ ഹാഫ് സെഞ്ച്വറി അടിക്കാന്‍ പോകുന്ന ജീവിതാനുഭവങ്ങളില്‍ നിന്ന് കുറച്ചെങ്കിലും ഞാന്‍ മനസ്സിലാക്കിയത്. സാബു പറഞ്ഞ പോലെ ആത്മഹത്യയെ ന്യായികരിക്കാന്‍ പലര്‍ക്കും പല കാരണങ്ങളും കാണും. പക്ഷെ അത് മറ്റാര്‍ക്കും ദോഷം ചെയ്യുന്നില്ല എന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ല. എന്ത് കാരണം കൊണ്ടായാലും ഓര് കുടുംബനാഥന്‍ ആത്മഹത്യയുടെ വഴി സ്വീകരിച്ചാല്‍ അതിന്റെ പരിണത ഫലമെന്നോണം ജീവിതാന്ത്യം വരെ കഷ്ടപെടെണ്ടി വരുന്ന മറ്റു കുടുംബാംഗങ്ങളെ കണ്ടിട്ടുണ്ട്. അവരുടെ വ്യഥകള്‍ ആത്മഹത്യ ചെയ്ത വ്യക്ത്തി അനുഭവിച്ചതിലും എത്രയോ വലുതാണെന്ന് തോന്നിയ അനുഭവങ്ങളും ഉണ്ട്. ആയതിനാല്‍ ആത്മഹത്യയുടെ വഴി ഒന്നിനും ഒരു പരിഹാരമല്ല.

    ഇനി അമ്മയുടെ കാര്യത്തിലേക്ക് ...

    ഞാന്‍ ഏതു പ്രസ്ഥാനത്തിന്റെ വക്താവ് ആയിരുന്നാലും എന്റെ അമ്മ എനിക്ക് ഏറ്റവും പ്രിയപെട്ട നിധിയാണ് . ആ അമ്മ എങ്ങിനെ മരിച്ചാലും അത് ആ നിധി നഷ്ടപ്പെടലാണ് . ആയതിനാല്‍ എനിക്ക് ജന്മം നല്‍കിയ മാതാവിനെ കൈകളാല്‍ കോരിയെടുത്ത് തന്നെ ഞാന്‍ നെഞ്ചോട്‌ ചേര്‍ത്തു അന്ത്യോപചാരം അര്‍പ്പിക്കും. അതില്‍ എന്നിലെ പ്രസ്ഥാന ചിന്തകള്‍ അപ്രസക്തമാണ് (ഇത് ഞാന്‍ എങ്ങിനെ പ്രതികരിക്കും എന്നതിന് മാത്രമുള്ള എന്റെ അഭിപ്രായമാണ്. മറ്റു പലരിലും ഈ ചിന്തകള്‍ മറ്റു പല രീതിയിലും ആയേക്കാം)

    എഴുത്ത് തുടരുക ...

    ReplyDelete
  20. ഇന്നലെ ഇതു വായിച്ചതിനു ശേഷം ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഈ അമ്മയെ പറ്റി ആലോചിക്കുകയായിരുന്നു ഞാന്‍...ഒരു പക്ഷെ അവര്‍ അര്‍ഹിക്കുന്ന സ്നേഹവും കരുതലും ലഭിക്കാതെ പോയതുകൊണ്ടാകില്ലേ അവര്‍ ആത്മഹത്യ ചെയ്തത്...മരണം ഏതു വിധേന ഉള്ളതായാലും അതിനോട് ദേഷ്യവും പകയും വെക്കുന്നതിലെ യുക്തി എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടുന്നില്ല...ഒരു പക്ഷെ മരണത്തിന് മുന്‍പ് ആ അമ്മയെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ആശ്വസിപ്പിക്കാന്‍ ഈ മകനെങ്കിലും ഉണ്ടായിരുനെന്കില്‍ അവരിപ്പോളും ജീവിചിരിക്കുമായിരുന്നു...നാട് നന്നാകുന്നതിനിടയില്‍ വീട് മറന്നു പോകുന്നവര്‍ ആണ് ഏറെയും... ജന്മം നല്‍കിയ അമ്മയോടുള്ള അവഗണന സ്വന്തം വാശി ജയിക്കുവാന്‍ മാത്രമായി പോയോ എന്നാണ് എന്‍റെ തോന്നല്‍...ആത്മഹത്യാ പാപമാണ്...എങ്കിലും അയാള്‍ ചെയ്തതിനെ ന്യായീകരിക്കാന്‍ എന്‍റെ സാധാരണ മനസ്സ് സമ്മതികുന്നില്ല..പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാരുള്ളവര്‍ക്ക് ഒരു സാധാരണക്കാരന്റെ മനോവിചാരങ്ങള്‍ ഉണ്ടാവുകയില്ലെന്നോ?സ്വന്തം കുടുംബത്തോട് നീതി പുലര്‍ത്താതെ ജീവിക്കുന്നവന് എന്ത് സാമൂഹിക പ്രതിബദ്ധത ആണുണ്ടാവുക?സഹൂഹത്തിന്റെ ഉന്നമനം കാംഷിക്കുന്നവന്‍ അതിന്റെ വേരുകള്‍ നടേണ്ടത് സ്വന്തം കുടുംബത്തില്‍ നിന്നല്ലേ?
    മനേഷ് ഇതുപോലെയുള്ള നല്ല ലേഖനങ്ങള്‍ ആണ് ഇനി നിന്നില്‍ നിന്നും പ്രതീക്ഷിക്കുക...കാര്യങ്ങള്‍ പറയുന്ന രീതിയില്‍ കുറച്ചുകൂടി അച്ചടക്കം പാലിച്ചാല്‍ നല്ല മിഴിവുള്ള ലേഖനമാകും...എന്‍റെ ഇന്നലത്തെ ഉറക്കം കളയാന്‍ ഇതിനായി... :) എന്തായാലും ഒരിക്കല്‍ക്കൂടി ആശംസകള്‍...

    ReplyDelete
  21. വളരെ നല്ല പോസ്റ്റാണ് മനേഷ് , ഇഷ്ടായി ... ആത്മഹത്യ പാപമാണ് !
    സ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന്‍

    ReplyDelete
  22. ജീവന്‍ തന്നവനേ അതെടുക്കാനവകാശമുള്ളൂ എന്നുള്ള പതിവു പല്ലവികള്‍ മാറ്റിവച്ച് യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിച്ചാല്‍ ഏതൊരുവനും സ്വന്തം ജീവിതം സ്വയം തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന്‍ കണ്ടെത്താനാവും. മരിക്കണോ ജീവിക്കണോ എന്നു തീരുമാനിക്കുന്നതൊക്കെ വ്യക്ത്യാധിഷ്ടിതം മാത്രമാണ്. യാതൊരുപയോഗവുമില്ലാത്ത ജീവിതം എന്ന്‍ സ്വയമുറപ്പിച്ച ഒരുവന്‍ ജീവിച്ചിരിക്കുന്നതെന്തിനാണ്. മരണം തന്നെയാണവനഭികാമ്യം. ആത്മഹത്യ ചെയ്യുന്നവരൊക്കെ ഭീരുക്കളാണെന്ന സ്ഥിരം പല്ലവിയൊക്കെ ചവറ്റുകുട്ടയിലെറിയേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. പ്രതിസന്ധികളെ നേരിടണമെന്നൊക്കെ വല്യ കാര്യത്തില്‍ നമുക്ക് ഉത്ഘോഷിക്കുവാന്‍ പറ്റും. എങ്ങിനെ എന്ന ചോദ്യം വരുമ്പോല്‍ ഞാന്‍ ഈ നാട്ടുകാരനല്ല എന്ന ഭാവവും. ചിലവൊന്നുമില്ലാത്ത ഒന്നാണല്ലോ കാല്‍ക്കാശിനു പ്രയോജനമില്ലാത്ത ഉപദേശങ്ങള്‍ നല്‍കുകയെന്നത്.

    ReplyDelete
    Replies
    1. എല്ലാവിധ കാര്യങ്ങളേയും നമുക്ക്, പതിവ് പല്ലവികളും രീതികളും മാറ്റിവച്ച് ചിന്തിച്ചാൽ വളരെ പരിപാവനമായേ തോന്നൂ. അങ്ങ്നെയൊരു ചിന്ത വന്നാൽ പിന്നെ ആര് പറയുന്നതും, ആര് ചെയ്യുന്നതും ശരിയുമല്ലാതായിത്തീരും.! പിന്നെ ഈ ലോകത്തിന്റെ നിലനിൽപ്പിനെന്താധാരം കുട്ടേട്ടാ ?
      എനിക്കാ അത്മഹത്യ,അതല്ല ഏതും അംഗീകരിക്കാൻ കഴിയില്ല.

      Delete
  23. മനു....

    ഒരു അമ്മയുടെ അസ്വാഭാവിക മരണം ഒരു മകന്റെ പരാജയം ആണ്.
    ഒരു പക്ഷെ....അതാവാം കൃഷ്ണേട്ടന് അതിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ പോയത്....

    പോസ്റ്റിന്റെ തലക്കെട്ട്‌ പോലെ.. 'അമ്മയുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മരിക്കാന്‍ വരെ തയ്യാറാവണം ആണ്‍മക്കള്‍"""'...(എന്റെ കണ്‍സെപ്റ്റ് ആട്ടോ...ഒരു പക്ഷെ....അതെ കണ്‍സെപ്റ്റ് ആയിരിക്കും കൃഷ്ണെട്ടനേം....അങ്ങനെ ഒക്കെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്....)


    ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കള്‍ ആണെന്ന്....എനിക്ക് തോന്നുന്നില്ല....
    നമ്മുക്കെറ്റവും ഇഷ്ടപ്പെട്ട നമ്മെ തന്നെ ഇല്ലാതാക്കണം എങ്കില്‍ (എന്തിന്‍റെ പേരില്‍ ആണെങ്കിലും ) അപാര മനക്കട്ടി വേണം....(പട്ടിണി കിടന്നു മരിക്കേണ്ടി വന്നാലും ആത്മഹത്യ ചെയ്യാന്‍ ഉള്ള ദൈര്യം ഒന്നും എനിക്കില്ലേ....അതുകൊണ്ട് പറഞ്ഞു പോയതാ....അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവാം...)


    ആത്മഹത്യ ഒരു മനോവിഭ്രാന്തിയില്‍ നിന്നുടലെടുക്കുന്ന അപക്വമായ തീരുമാനം ആണ്....

    നമ്മുടെ സമൂഹത്തില്‍ നിന്ന്....അതില്ലാതാവട്ടെ....
    ദൈവം ദാനം തന്ന ജീവന്‍ നശിപ്പിക്കാന്‍ മനുഷ്യനെന്ത്‌ അവകാശം...
    സമയം ആകുമ്പോ പുള്ളി തന്നെ തിരിച്ചു വിളിച്ചുകൊള്ളും.....

    ReplyDelete
  24. വളരെ നല്ലൊരു ലേഖനം മനേഷ് ......!!
    കഥയും കവിതയിലുമൊക്കെ ഭാവനകളാണ് മുഴച്ചു നില്‍ക്കുന്നതെങ്കില്‍
    ഇതുപോലെയുള്ള ലേഖങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്
    അനുഭവങ്ങളുടെ ചൂടും ചൂരുമാണ്.........!!
    യാഥാര്‍ത്ഥ്യത്തിന്‍റെ കറുത്ത മുഖങ്ങളാണ്....!!
    അതിന്‍റെ നേര്‍ചിത്രമാണല്ലോ താഴെ കിടക്കുന്നത്....!

    നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍ ......!!

    ReplyDelete
  25. അമ്മ എന്നു പറഞ്ഞാൽ ലോകമാണ്.(ശ്രീ മുരുകനോടും ഗണപതിയോടും ലോകം ചുറ്റി വരാൻ പറഞ്ഞ പന്തയത്തിന്റെ പുരാണകഥ ഓർക്കുക) അങ്ങനെ വരുമ്പോൾ നമുക്ക് ഈ ലോകം മുഴുവനും കേൾക്കേ ഒരു കാര്യം ഉറക്കെ വിളിച്ചുപറയണമെന്ന് തോന്നിയാൽ അമ്മയുടെ ചെവിയിൽ പതിയെ പറഞ്ഞാൽ മതി. അതുപോലെ ലോകത്തിനോട് മുഴുവൻ ഒരു പ്രവർത്തിയിലൂടെ എന്തെങ്കിലും കാണിച്ചുകൊടുക്കാനുണ്ടെങ്കിൽ അത് അമ്മയോട് ചെയ്താൽ മതി. '
    അതെ അത് തന്നെയാണ് അമ്മ ......
    അമ്മയോടുള്ള നമ്മുടെ കടമകള്‍ ലോകം ഉള്ളിടത്തോളം അവസാനിക്കുന്നുമില്ല .....
    പോസ്റ്റില്‍ പറഞ്ഞ മകന്‍ ആ സന്ദര്‍ഭത്തില്‍ എടുത്ത ഒരു തീരുമാനം അനുസരിച്ച് പ്രവര്‍ത്തിച്ചതായിരിക്കണം.
    പിന്നീട് അതിന്റെ ശരിയും തെറ്റും ചിന്തിച്ചിട്ടുണ്ടാകാം , ഇല്ലാതിരിക്കാം
    ഒരു പക്ഷെ തന്റെ അമ്മയോട് ചെയ്യാന്‍ കഴിയാത്തതിന്റെ പ്രായ്ശ്ചിത്തമാകാം മറ്റുള്ള അമ്മമാര്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കുന്നത് ..
    എന്തായാലും നമ്മള്‍ എന്തിനാ അതൊക്കെ ആലോചിക്കുന്നതും വിലയിരുത്തുന്നതും ല്ലേ
    മണ്ടൂ .....
    പ്രിയപ്പെട്ട മണ്ടൂ .....
    എന്റെ പ്രിയപ്പെട്ട മണ്ടൂ .....പോസ്റ്റ് ഉഷാറായിരിക്കുന്നു ട്ടോ .

    ReplyDelete
  26. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടാത്ത എത്ര വ്യക്തികള്‍ ഉണ്ട്. എപ്പോഴും ഒന്നല്ലെങ്കില്‍ മറ്റൊരു പ്രശ്നം കൂടിയോ, കുറഞ്ഞോ അളവില്‍ നമ്മെയെല്ലാം അലട്ടുന്നില്ലേ? എന്നിട്ട് നമ്മളെല്ലാം പോയി ആത്മഹത്യ ചെയ്യുകയാണോ? ആത്മഹത്യ ചെയ്യുന്നത് ഭീരുക്കളാണ്. പ്രതിസന്ധി ഘട്ടത്തില്‍ പൊരുതി നില്‍ക്കുന്നവന്‍ തന്നെയാണ് വിജയി. മറ്റ് ന്യായ വാദങ്ങള്‍ ഉന്നയിച്ച് ആത്മഹത്യയെ അനുകൂലിക്കുന്നവരോട് ഒരു ചോദ്യം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ആരെങ്കിലും ആത്മഹത്യ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ന്യായീകരിക്കുമോ? ഒരുദാഹരണം ഒരു പെണ്‌കുട്ടിയെ കാമുകന്‍ പ്രേമം നടിച്ച് ചതിക്കുന്നു (അവളുടെ നഗ്ന ചിത്രങ്ങള്‍ എടുത്ത് ഭീഷണിപെടുത്തുന്നു എന്ന് വെക്കുക) . അവളാ കാര്യം ആരോടും പറയുന്നില്ല. അവള്‍ തന്റെ വിലപെട്ട മാനം കാക്കാന്‍ വേണ്ടി ജീവിതം വെടിയുന്നു. ഈ കുട്ടി നമ്മുടെയാരുടെയെന്കിലും വീട്ടിലുള്ള കുട്ടിയാണെന്ന് വെക്കുക(അങ്ങനെ സംഭാവിക്കാതിരികട്ടെ). എന്തായിരിക്കും നമ്മുടെ പ്രതികരണം? അവള്‍ ചെയ്ത തെറ്റിന് പകരമായി അവള്‍ ആത്മഹത്യ ചെയ്തെ തീരൂ എന്ന് നിങ്ങള്‍ പറയുമോ? അവളെ സംബന്ധിച്ചിടത്തോളം അത് ആത്മഹത്യക്ക് മതിയായ കാരണമാണ്. ഇനി കടക്കെണിയില്‍ കുടുങ്ങുന്നവരുടെ അവസ്ഥ നോക്കാം; അനാവശ്യമായ ആര്‍ഭാട ജീവിതത്തിനു വേണ്ടി ലോണെടുക്കും(കൂടുതലും അങ്ങനെയാണ്) എന്നിട്ട് അത് തിരിച്ചടക്കാന്‍ വിചാരിച്ച പോലെ കഴിഞ്ഞെന്നു വരില്ല. ചിലപ്പോള്‍ പലിശ കുന്ന് കൂടി വീട് വില്‍ക്കേണ്ട അവസ്ഥ വന്ന് ചില്ലിക്കാശില്ലാതെ പെരുവഴിയില്‍ എത്തി എന്ന് വിചാരിക്കുക. ഈ വ്യക്തിയുടെ അവസ്ഥ ആത്മഹത്യയെ അനുകൂലിക്കുന്നവര്‍ക്ക് മതിയായ കാരണമാണ്. ഇവിടെ നാം ഒരു കാര്യം മനസ്സിലാക്കണം വാടകക്ക് വീടെടുത്ത് എവിടെയെങ്കിലും പോയി അയാള്‍ക്ക്‌ വീണ്ടും ജീവിച്ചു കൂടെ?അയാള്‍ക്ക്‌ ആരോഗ്യമില്ലേ? പക്ഷെ അയാളെ ജീവിക്കാന്‍ സമ്മതിക്കാത്തത് അയാളുടെ ദുരഭിമാനമാണ്. അല്ലെങ്കില്‍ ഇതിലും വലിയ പ്രശ്നങ്ങളില്‍പെട്ട് ചേരി പ്രദേശങ്ങളില്‍ ജീവിക്കുന്നവരെല്ലാം ആത്മഹത്യ ചെയ്യേണ്ടേ? പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ഒരു വഴി മാത്രമാണ് ആത്മഹത്യ.

    ReplyDelete
  27. നല്ല ഒരു പോസ്റ്റ്!!!

    ReplyDelete
  28. വളരെ ഇഷ്ടമായി മനേഷ് ഈ പോസ്റ്റ്.. ചിന്തിപ്പിക്കുന്ന എഴുത്ത്. മരിക്കുവാനല്ല, ജീവിക്കാനാണ് ധൈര്യം വേണ്ടത്. റോസിലി ചേച്ചി പറഞ്ഞതുപോലെ ആത്മഹത്യാ പ്രവണത ഒരു മാനസ്സിക വൈകല്യമാണ്. കണ്ടറിഞ്ഞ് ചികിത്സിക്കേണ്ടുന്ന ഒന്ന്.

    ReplyDelete
  29. ഈ ലേഖനത്തിൽ എനിക്ക് ഇഷ്ടപ്പെട്ട രണ്ട് കാര്യങ്ങൾ തലക്കെട്ടും,പിന്നെ അവസാനം കൊടുത്തിരിക്കുന്ന ചിത്രവുമാണ്.അത് കുറേയേറെ ചിന്തിപ്പിക്കുന്നൂ...ഇനി ലേഖനത്തെക്കുറിച്ച്,ഇതിനു വായനക്കാർ കുറയുന്നൂ എങ്കിൽ ഇതിലെ രചനയുടെ ഘടനയിൽ വന്ന ഒഴുക്കില്ലായ്മയാണ..ആദ്യമൊക്കെ വായിക്കുമ്പോൾ അനാവശ്യമായി കടന്ന് വരുന്ന"ഞാൻ" പ്രയോഗം ഒശിവാക്കാമായിരുന്നൂ..കാര്യങ്ങൾ കുറച്ച് കൂടെ അടുക്കും ചിട്ടയുമായി പറയാമായിരുന്നൂ..ഇനി വിഷയം..അനാവശ്യമായ ആത്മഹത്യ ഒഴിവാക്കേണ്ടതാണ് എന്നതാണ്.അപ്പോൾ ഒരു ചോദ്യം ഉയരും.ആത്മഹത്യക്ക് ആവശ്യമെന്നും,അനാവശ്യം എന്നും വകഭേദം ഉണ്ടോ എന്ന്....ശരിയാണ്.ഇവിടെ അമ്മ ആത്മഹത്യ ചെയ്തതിന്റെ കാര്യം നമുക്കോ ലേഖകനോ അറിയില്ലാ...തീരാ വ്യാധികൾ,മറ്റുള്ളവർക്ക് നാം ശല്യക്കാരനാകുന്നൂ എന്ന അറിവ്,ജീവിക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥ ഇവയൊക്കെ ഒരാളെ ആത്മഹത്യയിലേക്ക് നയിക്കപ്പെടാം..ദയാവധം പോലുള്ള അവസ്ഥകൾക്ക് നമ്മുടെ നീതിന്യായ വകുപ്പ് പോലും അംഗീകാരം നൽകിയിരിക്കുകയാണല്ലോ... അത്തരം അവസ്ഥയിലിലത്തവർ ആത്മഹത്യ ചയ്യുന്നത് ഭീരുത്വം കൊണ്ട് തന്നെയെന്നാണ് എന്റേയും വാദം...ഈ ലേഖനത്തിൽർ കഥാപാത്രം അമ്മയുടെ ജഡം പോലും കൈ കൊണ്ട് തൊടാത്തത്..ഇവിടെ ആരോ കമന്റിൽ പറഞ്ഞിരിക്കുന്നത് പോലെ'മകന്റെ കെടുകാര്യസ്ഥതക്ക് നിമിത്തമായിട്ടാണ് അമ്മയുടെ മരണം എന്ന് ജനം ചിന്തിക്കും' എന്ന അപകർഷതാ ബോധത്തിൽ നിന്നും ഉടലെടുത്ത ചിന്തയിൽ നിന്നാവം...ഒരു കാര്യം ഉറപ്പിച്ച് പറയാം.ആത്മഹത്യ ഒന്നിനും പരിഹാരമല്ലാ...മനീഷ് മാന്‍ ..ഇനിയും എഴുതു ഇത്തരം വിഷയങ്ങൾ കൈയ്യടക്കത്തോടെ.... എല്ലാ ആശംസകളും

    ReplyDelete
  30. നല്ല ഒരു ലേഘനം .....പക്ഷെ കാര്യ പ്രസക്തമായ കാര്യം പറയാതെ കുറച്ചു നീണ്ടു പോയി (ചുമ്മാ നീണ്ടു പോയി എന്ന് അല്ല ..വായനക്കാര്‍ക്ക് വായാന സുഖം നല്‍ കുനുണ്ടോ എന്ന് നോകിയാല്‍ )
    അത് പോലെ തന്നെ ഒരു ലേഘനത്തില്‍ ഒരുപാട് കാര്യം പറയാനുള്ള ശ്രമം അത് അത്ര കണ്ടു വിജയിച്ചോ എന്ന് പരിശോധിക്കെണ്ടിരിക്കുന്നു

    ReplyDelete
    Replies
    1. ഞാനിത് വായനക്കാർക്ക് 'സുഖം' നൽകിയോ അവർക്ക് അനുഭൂതി നൽകിയോ എന്നൊന്നും അന്വേഷിക്കുന്നും,തിരുത്തുന്നുമില്ല. കാരണം ഞാനിത് കഴിഞ്ഞ ഒക്ടോബറിൽ പോസ്റ്റിയതാണ്. വായനക്കാരുടെ അഭിപ്രായങ്ങളെന്താവും എന്ന് പേടിച്ച് പരസ്യം കൊടുക്കാതിരുന്നതാണ്. അല്ലാതെ ഇത് വായനക്കാരെ രസിപ്പിക്കുമോ എന്ന് ഭയന്നല്ല.! കാര്യങ്ങൾ പറയാനും അറിയിക്കാനുമുള്ള എന്റെ ശ്രമം എത്ര കണ്ട് വിജയിച്ചൂ എന്നാലോചിച്ച് ഞാൻ പരിഭ്രാന്ത ചിത്തനാകുന്നില്ല. എനിക്ക് തൃപ്തിയായി,ഞാനതേ ഇതിൽ നിന്ന് പ്രതീക്ഷിച്ചും ഉള്ളൂ.

      Delete
  31. മനേഷ് ...ഗംഭീരമായി ....വായിച്ചു തുടങ്ങിയപ്പോള്‍ അലസമാണ് എന്ന് തോന്നി..പക്ഷെ ഒരു പരഗ്രാഫ് ചാപ്ലിന്‍ സിനിമ പെട്ടെന്ന് ജീവിതം കാണിച്ചു തരുന്ന പോലെ മാറ്റി മറിച്ചു .. മനോഹരമായി അവതരിപ്പിച്ചു ഈ വിഷയം വേറിട്ട ചിന്തയും ആണ് ..ഒരുപക്ഷെ ആ നാട്ടുകാര്‍ക്കും എനിക്കും അംഗീകരിക്കാന്‍ ബുധിമുട്ടുള്ളത് !!! ഒരു ഇടതു പക്ഷ മനസ്സിനെ കണ്ടെത്തിയ രീതി സത്യത്തില്‍ മനോഹരമാണ്...പക്ഷെ മനേഷ് കണ്ടെത്തിയ ആ മനസ്സ് കൃഷ്ണന്‍ സഖാവിന്റെ ആണോ അതോ മനേഷിന്റെ തന്നെയാണോ എന്നു എനിക്ക് സംശയം ഉണ്ട്..അത് കൃഷ്ണേട്ടന്റെ ആണ് എങ്കില്‍ ആത്മാര്ധതയില്‍ ആ മനുഷ്യന് ഞാന്‍ മാപ്പ് കൊടുക്കുന്നു , ആ മനസ്സിനെ തലോടുന്നു...കാരണം മരണപെട്ട ശരീരം സംസ്കരണം ആവശ്യപെടുന്നു..അത് ഏതു മരണത്തിലയാലും..അതിന്റെ ഉത്തരവാദിത്തം ഏല്‍ക്കാന്‍ നാട്ടുകാര്‍ ഇല്ലെങ്കില്‍ എന്താകും സ്ഥിതി ??? ഇവിടെ താന്‍ പുലര്‍ത്താന്‍ ശ്രമിച്ച ആശയ ധീരത്‌ നേരെ തകിടം മറിയും...!!! ചില ആശയങ്ങളെ നമ്മള്‍ പറയും എങ്കിലും ചില അവസ്ഥകള്‍ നമ്മെ യാഥാര്‍ഥ്യം ഉള്‍കൊള്ളാന്‍ പ്രേരിപ്പിക്കും...പ്രേരിപ്പിക്കണം..അതാണ്‌ ജീവിതം..ആശയങ്ങള്‍ ജീവിതതിനുല്ലതാണ്..യാധര്ധ്യങ്ങള്‍ക്ക് മുന്നില്‍ തിരിഞ്ഞു നില്‍ക്കുകയല്ല അത് ചെയ്യുന്നതിനൊപ്പം ആശയം ഉറക്കെ പറയലാണ് സത്യസന്ധത എന്നാണ് തോന്നുന്നത്...മാര്‍ക്സിസവും കമ്മ്യൂണിസവും മനുഷ്യനെ ഏറ്റവും സുന്ദരമാക്കണം...അതാണ്‌ താന്‍ ജെന്നിയുടെ കയ്കളില്‍ ആണെങ്കില്‍ സന്തോഷത്തോടെ ഈ ലോകത്തെ ദൈവത്തിനു വിട്ടു കൊടുക്കാം എന്ന് മാര്‍ക്സ്‌ പറയുന്നത്, നിരീശ്വരവാദിയായ മാര്‍ക്സ്‌ !!! പറഞ്ഞു വന്നത് ഇതാണ് ജീവിതത്തെ ഭീകരമാക്കുന്ന ഒരു പ്രവൃത്തിയും നല്ല ഇടതുപക്ഷ മനസ്സല്ല...ഇവിടെ കൃഷ്ണന്‍ സഖാവിന്റെ പ്രവൃത്തി അങ്ങനെ ചെയ്തു എന്നല്ല..നാട്ടുകാര്‍ ചെയ്തില്ലെങ്കില്‍ ഒരു പക്ഷെ അങ്ങനെ ആയേനെ....പക്ഷെ മനേഷ് പറയുന്ന ആത്മഹത്യ എന്ന ചീതയോടുള്ള കൃഷ്ണേട്ടന്റെ പ്രതികരണം ആയുള്ള ഈ വായിചെടുക്കളില്‍ സൌന്ദര്യം ഉണ്ട്....നല്ല മനസ്സുകള്‍ക്ക് കഴിയുന്ന ഒരു സൌന്ദര്യം..അതിന്റെ ഭാഷയോ വളരെ ആകര്‍ഷകത്വം ഉള്ളതും..നന്ദി മനേഷ് ഈ കുരിപ്പിലേക്ക് ശ്രദ്ധ ക്ഷണിച്ചതിനു....തുടരുക..സഖാവേ :)

    ReplyDelete
  32. വളരെ നല്ല എഴുത്താണ് .
    ഒരു പാട് തവണം വായിക്കാൻ തോന്നുന്നുണ്ട് ഇത്
    പലതും പറഞ്ഞു എങ്കിലും ഇനി വായിക്കുമ്പോൾ ഒരുപാട് പറഞ്ഞിടുണ്ട് എന്ന് തോന്നത്തക്കവിധം നല്ല വിവരണമാണ്.....
    അത്മഹത്യാ എന്നത് തന്നെ മനുഷ്യനിലെ പിശാചാണ്, പിശാചിന്ന് സമർപ്പിക്കുന്നതുപോലെയാണത്,

    ഒന്നു കൂടി വായിക്കണം :)

    ReplyDelete
  33. പ്രിയ മനേഷ്, ജീവിക്കാനരിയാഞ്ഞു സ്വയം നാശത്തിന്‍റെ മാര്‍ഗം തെരഞ്ഞെടുക്കുന്ന ഒരേയൊരു ജീവിയേ ലോകത്തുള്ളൂ, അത് മനുഷ്യനാണ്. ബാക്കി എല്ലാ ജീവികളും ഈ മനോഹരമായ ലോകത്ത് ലഭിച്ചിരിക്കുന്ന ഒരല്‍പകാലത്തെ ജീവിതം കെങ്കേമമായി ആഘോഷിച്ച് ആസ്വദിച്ച് ജീവിക്കുമ്പോള്‍ മനുഷ്യന്‍ ജീവിതത്തെ ഒരു നിസാര വസ്തു പോലെ പുറംകാലു കൊണ്ട് തട്ടിത്തെറിപ്പിക്കുന്നു. ആത്മഹത്യ ചെയ്ത തന്‍റെ പ്രിയ മാതാവിന്‍റെ മരണാനന്തര ചടങ്ങുകളില്‍ നിന്ന് വിട്ടു നിന്ന് കൊണ്ട് വരും തലമുറക്കുള്ള സന്ദേശം കൈമാറുകയായിരുന്നു കൃഷ്ണേട്ടന്‍ എന്നാണെനിക്ക്‌ തോന്നുന്നത്. അത് അവിടുത്തെ ചെറുപ്പക്കാര്‍ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു. വളരെ നല്ല വിഷയം. ആ തെരഞ്ഞെടുപ്പ്‌ നന്നായി. ആശംസകള്‍.

    ReplyDelete
  34. മനേഷ്, വളരെ ഗൌരവപൂര്‍ണ്ണമായ ഒരു വിഷയം വളരെ നല്ല രീതിയില്‍ അവതരിപിച്ചിരിക്കുന്നു. അതെ,ആത്മഹത്യ ചെയ്യുന്നവന്‍ ഭീരുവാണ്.അതിനു യാതൊരു മാറ്റവും ഇല്ല. ചീറി വരുന്ന തീവണ്ടിയെയോ , പ്രാണന്‍ നുറുക്കുന്ന വേദന തരുന്ന കയറിന്റെ കുരുക്കിനെയോ ഭയക്കാതെ നേരിടുന്നവന്‍ ,എന്ത് കൊണ്ട് അതെ ധൈര്യത്തില്‍ ജീവിതത്തിലെ പ്രതിസന്ധികളെയും നേരിടുന്നില്ല..? അതുപോലെ തന്നെ ആത്മഹത്യ ചെയ്യുന്നവരുടെ മനോവികാരം.ഇന്നത്തെ സാഹചര്യത്തില്‍ അണുകുടുംബം എന്ന ചുമരുകള്‍ക്കുള്ളില്‍ കഴിയുന്ന മനുഷ്യന്‍ എന്ന ജീവിക്ക് തന്‍റെ പ്രതിസന്ധികള്‍,പ്രശ്നങ്ങള്‍ മറ്റു സഹജീവികളുമായി പങ്കു വെക്കുവാന്‍ തയ്യാറാകാത്ത ഒടുക്കത്തെ അസഹിഷ്ണുത.കമഴ്ന്നു വീണാലും മീശയില്‍ മണ്ണ് പറ്റിയത് മറ്റുള്ളവര്‍ അറിയരുത് എന്ന മനോഭാവം.കൃഷ്ണേട്ടന്റെ അമ്മ മരിച്ചതിനു കാരണം എന്ത് തന്നെയായാലും അതിനെ ന്യായീകരിക്കുവാന്‍ പറ്റുന്നില്ല.അതുപോലെ തന്നെ ശവശരീരത്തില്‍ തൊടില്ല എന്നാ ആ മനുഷ്യന്‍റെ കടുംപിടുത്തത്തോടും യോജിക്കുവാന്‍ കഴിയുന്നില്ല. പക്ഷെ. ആത്മഹത്യ എന്നത് ഭീരുവിന്റെ ഒളിച്ചോട്ടം എന്നതിനോട് യോജിക്കുന്നു. മനേഷ് അഭിനന്ദനങ്ങള്‍...ഗൌരവപൂര്‍ണ്ണമായ ഈ പോസ്റ്റിനു.

    ReplyDelete
  35. മഹത്തായ സന്ദേശം..... ആത്മഹത്യ പാപമാണ് ,അല്ലെങ്കില്‍ ഭീരുത്വമാണ് ...
    ചിലര്‍ കൊച്ചു കാര്യങ്ങള്‍ക്ക് വേണ്ടി മറ്റു ചിലര്‍ മടുത്തിട്ട് ..വേറെ ചിലര്‍ നില്ക്ക കല്ലിയില്ലെന്ന് പ്രഖ്യാപിച്ചിട്ട്... എങ്ങനെയായാലും ഒളിച്ചോട്ടത്തിന്റെ പൂര്‍ണ്ണ രൂപം.....
    എല്ലാം ശരി തന്നെ .....

    പക്ഷെ മനെശേട്ടനോട് യോജിക്കാന്‍ എനിക്കാവുന്നില്ല . ആ സഖാവിന്റെ അമ്മ ആത്മഹത്യ ചെയ്തെങ്കില്‍ (എന്ത് കാരണമാവട്ടെ ) ഒരു പങ്ക് ആ മകനും കുറ്റക്കാരനാണ്...
    വിപ്ലവകാരിയുടെ അമ്മ എന്നോര്‍മ്മ കാണുന്നവരുടെ കണ്ണിലെ ഉള്ളൂ .. മകന് അത് തന്നെ പെറ്റു പോറ്റിയ അമ്മയാണ് . ആ അമ്മക്ക് മകന്‍ തന്റെ പ്രാണന്റെ പാതിയാണ് (അല്ലെങ്കില്‍ ഒരിക്കല്‍ ആയിരുന്നു )
    പിന്നെ എന്തിന്റെ പേരിലാണ് സ്വന്തം അമ്മയുടെ ജീവനറ്റ ദേഹത്തോട് മുഖം തിരിച്ചത്....
    അതിനെ എങ്ങനെയാണ് ഒരമ്മ പെട്ട മക്കള്‍ക്ക്‌ ന്യായീകരിക്കാനാവുക .. ഒരു മകന്‍ അല്ലെങ്കില്‍ മകള്‍ തന്റെ മാതാ പിതാക്കലോടുള്ള കടമ കടമ പൂര്‍ണ്ണമായി നിര്‍വ്വഹിക്കുന്നവരാനെങ്കില്‍ (അവരതിന് പ്രാപ്തരാണെങ്കില്‍ )ഒരച്ഛനും അമ്മയ്ക്കും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നെനിക്ക് തോന്നുന്നില്ല.... അവര്‍ക്ക് അങ്ങനൊരു ചിന്തപോലും ഉദിക്കാന്‍ സാധ്യതയില്ല ......!!

    ReplyDelete
  36. മനെശേട്ടാ ....അമ്മ"പെറ്റ " മക്കള്‍ക്ക്‌ എന്നുതിരുത്തി വായിക്കാന്‍ അപേക്ഷ :)

    ReplyDelete
  37. എന്ടെ അഭിപ്രായത്തില്‍ മരണത്തെക്കാള്‍ കഷ്ടപ്പാടാണ് ജീവിതം ! എന്നാല്‍ മരണം ഒന്നിനും പരിഹാരമല്ല അത് ജീവിതത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം മാത്രം ..!!
    എഴുത്ത് നന്നായിട്ടുണ്ട് മണ്ടൂ..!
    നൊമ്പരപ്പെടുത്തുന്ന ചിത്രം..:(

    ReplyDelete
  38. മനേഷ് നല്ലൊരു പോസ്റ്റ്‌..പരിഗണിക്കപ്പെടേണ്ട വിഷയം..നന്നായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  39. മനേഷ്,

    എനിക്കു വളരെ ഇഷ്ടപ്പെട്ടു!

    ഒരു പക്ഷെ, ആത്മഹത്യക്ക് ഒരുങ്ങുന്നവന്‍ പോലും അവസാനനിമിഷം കഴിയുമെങ്കില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുമായിരിക്കും.

    ആധുനികമനുഷ്യന്‍ രോഗം, വേദന എന്നിവയെക്കാള്‍ പരാജയത്തെ, മാനഹാനിയെ ഭയക്കുന്നു, എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇപ്പോള്‍ നമുക്ക് വിമര്‍ശിക്കാമെങ്കിലും, അങ്ങനെയൊരു ഘട്ടത്തില്‍, ഓരോരുത്തരും എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയേണ്ടി ഇരിക്കുന്നു.

    അഭിനന്ദനങ്ങള്‍, മനേഷ്!

    ReplyDelete
  40. ആത്മഹത്യ ഭീരുവിനുള്ളതാണ് അത് കൊണ്ട് ധീരരായ വിപ്ലവകാരികള്‍ അതിനെ അങ്ങീകരിക്കില്ല അത്തരത്തില്‍ ഉള്ള ഒരാള്‍ ആണ് സഖാവ് കൃഷ്‌ നേട്ടന്‍ എന്നതാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്
    ഏതായാലും അന്വേഷനാത്മകമായ എഴുത്തിനു അഭിനന്ദനം

    ReplyDelete
  41. ഒരു മാതാവ് ആത്മഹത്യയില്‍ അഭയം തേടുന്നത് മക്കളുടെ പരാജയമാണ്
    എന്തെല്ലാം ന്യായീകരണങ്ങള്‍ നിരത്തിയാലും അത് മക്കളുടെ പരാജയം തന്നെ
    ആത്മഹത്യ ചെയ്യുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് ഏതോ ഒരു നിര്‍ണ്ണായകമായ ഒരു പ്രവൃത്തിയുണ്ട്. തല്‍ സമയത്ത് അത് ആരെങ്കിലും ചെയ്കയാണെങ്കില്‍ ഈ ലോകത്ത് ആത്മഹത്യകള്‍ നടക്കുകയില്ലെന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

    മാത്രമല്ല, ജീവന്‍ വിട്ടുപിരിഞ്ഞാല്‍ പിന്നെ ഏതുതരം പിണക്കവും വാശിയും അവിടെ അവസാനിക്കണം
    എല്ലാ അകല്‍ച്ചകളും ജീവനുള്ള കാലം വരെയെ പാടുള്ളു. എല്ലാ അഭിപ്രായവ്യത്യാസങ്ങളും അവിടെ വരെ മാത്രം
    മൃതദേഹത്തോട് അനാദരവ് കാണിക്കുന്നതും അവഗണിക്കുന്നതും ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമാക്കിയിരിക്കുന്നത് വെറുതെയാണെന്നാണോ കരുതിയിരിക്കുന്നത്?
    അതുകൊണ്ട് തന്നെ കൃഷ്ണനെന്ന വ്യക്തി ചെയ്തത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
    പുത്രനെന്ന നിലയിലും പൌരനെന്ന നിലയിലും

    ReplyDelete
    Replies
    1. 'ഒരു മാതാവ് ആത്മഹത്യയില്‍ അഭയം തേടുന്നത് മക്കളുടെ പരാജയമാണ്.'

      ഈ ഒരു വാദത്തോടും അതിന്റെ പിന്താങ്ങുന്ന വിവരണങ്ങളോടും എനിക്കെതിർപ്പാണ്. കാരണം അമ്മയ്ക്ക് മക്കളോട് പറയാൻ പറ്റാത്ത എന്തെങ്കിലും കാരണങ്ങൾ കാണും അതിനൊക്കെ....

      Delete
  42. ധീരനായ സഖാവിനു അമ്മയുടെ ഭീരുത്വത്തെ അംഗീകരിക്കാന്‍ കഴിഞ്ഞിരിക്കില്ല. എന്നാല്‍ ആത്മഹത്യയിലേക്ക് അമ്മയെ നയിച്ച സാഹചര്യം എങ്ങിനെ ഉണ്ടായി എന്നത് ആ മകനും പരിശോധിക്കേണ്ടതുണ്ട്. ഒരു പക്ഷെ അത് അയാള്‍ മനസ്സിലാക്കിയിരിക്കാം.

    ഈ വിഷയത്തില്‍ മകന്‍ സ്വീകരിച്ച നിലപാടുകളിലെ കാര്യ കാരണങ്ങള്‍ ഏറെ വിശകലനം ചെയ്യുകയും മനസ്സില്‍ ഉരുത്തിരിഞ്ഞ നിഗമനങ്ങള്‍ ഭംഗിയായി പങ്കു വെക്കുകയും ചെയ്തു മനേഷ് . ആ അര്‍ത്ഥത്തില്‍ ചിന്താര്‍ഹാമായ ഒരു പോസ്റ്റാണ് ഇതെന്ന് പറയാം.

    ReplyDelete
  43. ഒരു സന്ദേശമുണ്ടീ പോസ്റ്റിൽ നന്നായിരിക്കുന്നു.
    ചിലയിടത്തെങ്കിലും വലിച്ച് നീട്ടൽ ഫീൽ ചെയ്ത് പ്രത്യേകിച്ച് തുടക്കത്തിൽ..
    ഈ പോസ്റ്റിലെ റ്റവും മനോഹരമായ വരികൾ >>> ലോകം മുഴുവനും കേൾക്കേ ഒരു കാര്യം ഉറക്കെ വിളിച്ചുപറയണമെന്ന് തോന്നിയാൽ അമ്മയുടെ ചെവിയിൽ പതിയെ പറഞ്ഞാൽ മതി<<<<<

    ReplyDelete
  44. ആമുഖം മാത്രം വായിച്ചപ്പോള്‍ തന്നെ വല്ലാതെ അങ്ങ് ലൈകി ............ഇസ്ലാമില്‍ ആത്മഹഹത്യ ദൈവത്തിന്റെ കോപം സമ്മാനിക്കുന്ന ഒരു പ്രവര്‍ത്തിയായി ആണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്‌................മൊത്തം വായിക്കാന്‍ കഴിഞ്ഞില്ല ,കാരണം ഞാന്‍ ഒരു പ്രവാസി.നോക്കാം അഭിപ്രായം പറയാം

    ReplyDelete
  45. നാട്ടില്‍ നടക്കുന്ന കൂടുതല്‍ അത്മഹത്യകളും ദാരിദ്ര്യം കൊണ്ട് നടക്കുന്നവ അല്ല. മിക്കവാറും ദുരഭിമാനം ആണ് മുഖ്യപ്രതി. അത് കുറച്ചൊന്നു മാറ്റി വെച്ച് കുറച്ചുകൂടി കാര്യമാത്രപ്രസക്തമായി ചിന്തിച്ചാല്‍ പ്രശ്നങ്ങള്‍ തീര്‍ക്കവുന്നതെയുളൂ. പിന്നെ ആത്മഹത്യ ചെയ്യുന്ന ഒരാളെയും നമള്‍ക്ക് കുറ്റപ്പെടുത്താന്‍ പറ്റില്ല. അയാള്‍ കടന്നു വന്ന വഴികളിലെ മുള്ളുകളും പൂവുകളും അയാള്‍ക്ക് മാത്രമല്ലേ അറിയൂ..

    ReplyDelete
  46. എല്ലാ അഭിപ്രായങ്ങളിലൂടേയും പോയി ഞാന്‍..
    ഓരോന്നും അതിന്‍റേതായ അര്‍ഥങ്ങളും മാനങ്ങളും അര്‍ഹിയ്ക്കുന്നു..
    അവര്‍ക്കിടയില്‍ ഞാനുമുണ്ട്..

    നല്ലെഴുത്ത് ഇനിയും മുന്നോട്ട് പോകട്ടെ മണ്ടോ..
    ചിത്രങ്ങള്‍ കാണാന്‍ നിയ്ക്ക് വയ്യ ട്ടൊ..!

    ReplyDelete
  47. ഓരോ ആത്മഹത്യയും അവശേഷിപ്പിക്കുന്നത് വിശദീകരണങ്ങള്‍ക്ക് വഴങ്ങാത്ത ഒരുപാട് നിഗൂഢതകളായിരിക്കും...
    ന്യായന്യായങ്ങളുടെ മുടിനാരിഴകള്‍ കീറിപ്പരിശോധിച്ചു വിധിയെഴുതുമ്പോഴും വീണ്ടും വീണ്ടും തടസ്സവാദങ്ങള്‍ ഉയര്‍ത്തി ദുരൂഹമായ കാര്യകാരണങ്ങളിലേക്ക് അവ
    വിരലുകള്‍ ചൂണ്ടിക്കൊണ്ടേയിരിക്കും....
    അല്ലെങ്കിലും, ക്രിസ്റ്റീന ഒനാസ്സിസ്‌ എന്തിനാത്മഹത്യ ചെയ്യണം ..!!?
    പറക്കമുറ്റാത്ത മകള്‍ അഥീന റൂസ്സലിന്, ഇനിയും കണക്ക് കൂട്ടിതീരാത്ത സമ്പാദ്യവും അനാഥത്വവും ബാക്കി വെച്ച്...
    ഷിപ്‌ മാഗ്നെറ്റ്, ശതകോടീശ്വരന്‍ അരിസ്റ്റോട്ടില്‍ ഒനാസിസ്സിന്റന്‍റെ മകള്‍, സാക്ഷാല്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ ബന്ധു, തന്‍റെ മുപ്പത്തിഒമ്പതാം വയസ്സില്‍ നിത്യനിദ്രയിലേക്ക് മയങ്ങി മറഞ്ഞതെന്തിന്..!?
    ആത്മഹത്യയെക്കുറിച്ച് ഒരു ഫ്രോയ്‌ഡിയന്‍ വിശകലനത്തിന്റെന്‍റെയൊന്നും പ്രസക്തിയിലേക്കൊന്നും ഇവിടെ പോകേണ്ടതില്ലയെങ്കിലും....

    ഒരാള്‍ മലമുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്‌താല്‍ നരകത്തില്‍ അവന്‍ അതേ രീതിയില്‍ പതിച്ചുകൊണ്ടേയിരിക്കുമെന്ന് ഇസ്ലാമികാധ്യാപനം...

    ഒരാളുടെ മരണം സമൂഹത്തില്‍ അവശേഷിപ്പിക്കുന്ന ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. അതില്‍ പ്രഥമമായതായ മരണാന്തര ചടങ്ങുകളും,ശവസംസ്കാരവും.
    ഒരു മകനെന്നതിലുമുപരി സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ കൃഷ്ണേട്ടന്‍ ഇവിടെ തന്‍റെ ആദര്‍ശത്തിന്‍റെ സ്വാര്‍ത്ഥമായ കടുംപിടുത്തങ്ങളിലൂടെ തന്‍റെ സാമൂഹിക ഉത്തരവാദിത്തങ്ങളെ
    കറപ്റ്റ് ചെയ്യുകയാണ്...തന്‍റെ വിശ്വാസങ്ങളും അതിലെ നിശ്ചയങ്ങളും കുടുസ്സായൊരു സാമൂഹിക വീക്ഷണത്തിലേക്ക് പലരേയുമെന്ന പോലെ കൃഷ്നെട്ടനെയും കൊണ്ടെത്തിച്ചിരിക്കുന്നു..
    പ്രതിപക്ഷബഹുമാനമില്ലാത്ത ഇത്തരം നിലപാടുകളാണല്ലോ വിദ്വേഷങ്ങളുടെ വിത്തുകള്‍ എന്നും വിതച്ചുകൊണ്ടിരിക്കുന്നതും....

    ഇവിടെ കൃഷ്ണേട്ടന്‍ ആരെയും ജയിക്കുന്നില്ല, സ്വന്തത്തെപ്പോലും....

    ReplyDelete
  48. യാഥാര്‍ത്ഥ്യങ്ങളെ മനസിലാക്കാതെ വിജയം കൈവരിക്കുന്നതിൽ എത്രത്തോളം ന്യായവാദം ഉണ്ട് എന്നതിൽ എനിക്ക് വളരെ സംശയമുണ്ട്, വിജയം ജീവിതത്തിൽ അനിവാര്യം , പാരജയത്തിന്റെ വാസനം അനുഭവിക്കാൻ ഒരാൾക്കും താല്പര്യവുമില്ല, പക്ഷെ വ്യക്തമായ നികമനങ്ങളിൽ സ്വന്തത്തെ മറന്ന് ആ മറവിയും വിജയം എന്ന് സ്വയം വിശേശിപ്പിക്കുകയാണെങ്കിൽ , പ്രത്യേയ ശാസ്ത്രങ്ങളോടുള്ള അന്തമായ സമീപനം തന്നെ ആയിരിക്കും എന്നതിൽ എന്റെ ചിന്തയിൽ സംശയവുമില്ല
    ഇത് എന്നിൽ ചില വിചിന്തങ്ങൾക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു, അദ്ദേഹത്തിന്റെ പിൽകാല പ്രവർത്തികൾ പ്രശംസിനീയമായിരിക്കുമെങ്കിലും ഒന്ന് കൂടി മുൻപ്രവർത്തികൾ വരുശോധിക്കേണ്ടിയിരീകും പ്രത്യേകിച്ച് അമ്മയുടേത്

    വളര വലിയ കുറച്ച് ചിന്തകൾ ഈ എഴുത്ത് നൽക്കുന്നുണ്ട്
    ആശംസകൾ

    ReplyDelete
  49. ഞാന്‍ രണ്ടു വട്ടം വായിച്ചു , ആത്മഹത്യ ഭീരുത്വം ആണോ ധീരത യാണോ എന്നാ വിശകലനത്തിന് ഞാന്‍ മുതിരുന്നില്ല ,പക്ഷെ ജീവന്‍ വെടിഞ്ഞ അമ്മയെ എന്ത് ആശയത്തിന്റെ പിന്‍ ബലത്തില്‍ ആയാലും നോക്കില ,തൊടില്ല എന്നാ തീരുമാനം ദഹന പ്രക്രിയയില്‍ ഇടം തേടുന്നില്ല .അമ്മക്ക് തുല്യം അമ്മ മാത്രം ./// താങ്കള്‍ മണ്ടൂസ് അല്ല ബുദ്ധിമാനാന്നു. തുടര്‍ന്നും വലിച്ചു നീട്ടാതെ എഴുതുക ..ആശംസകള്‍ . തിരുവല്ലം ഭാസി .

    ReplyDelete
  50. മനസ്സിനെ മഥിക്കുന്ന ഒരു വിഷയം ഹൃദയത്തില്‍ തൊട്ട് എഴുതിയതാണ് ഈ പോസ്റ്റ്‌ എന്ന് ഒറ്റ വായനയില്‍ വ്യക്തമായി. മനസ്സിനെ നന്നായി സ്പര്ശിയ്ക്കും വിധം ഭംഗിയായി അവതരിപ്പിച്ചു. എന്റെ നോട്ടത്തില്‍ ചെറുപ്പം മുതലേ ശരിയായ ദൈവിക ബോധം മനസ്സില്‍ പതിഞ്ഞവര്‍ എന്ത് പ്രശ്നം ഉണ്ടായാലും സ്വയം ഹത്യ ചെയ്യില്ല. ദൈവം എന്നത് ഒരു മിഥ്യയാണ് എന്ന് ചിലര്‍ പറഞ്ഞേക്കാം. അത് വേറെ ഒരു വിഷയമാണ്. ആത്മഹത്യയെ മനസ്സാലെയെങ്കിലും ന്യായീകരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്‌. അത് കൊണ്ടാണ് അതില്‍ പിറക്കുന്ന ഒരു കുട്ടി പോലും റ്റി വി കാണാന്‍ സമ്മതിക്കാതിരുന്ന കാരണത്തിന് ആത്മഹത്യ ചെയ്യുന്നത്. ഒറ്റപ്പെട്ടതല്ലാത്ത സംഭവങ്ങള്‍ പത്രങ്ങള്‍ നോക്കിയാല്‍ ധാരാളം കാണാം. ആത്മഹുതി ജന്മാവകാശം എന്ന് വാദിക്കുന്നവര്‍ക്ക് ഇതിനെ പറ്റി എന്താണ് പറയാനുള്ളത് എന്ന് അറിയാന്‍ താത്പര്യമുണ്ട്.

    ReplyDelete
  51. ഇവിടെ കൃഷ്ണേട്ടന്റെ കാര്യമെടുക്കുകയാനെങ്കില്‍, നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനുള്ള തന്റേടം ഞാന്‍ അമ്ഗീകരിക്കുംപോലും, ഇത് പോലെയുള്ള സന്ദര്‍ഭങ്ങളില്‍ ആദര്‍ശങ്ങള്‍ മനുഷ്യന്റെ മുന്‍പില്‍, അല്ലെങ്കില്‍ ബന്ടങ്ങളുടെ മുന്‍പില്‍ വഴിമാരിക്കൊടുക്കെണ്ടാതാണ്-എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. (കാരണം ആദര്‍ശം എന്ന് പറയുന്നത്, ഒരു സമൂഹത്തില്‍ നമ്മള്‍ ജീവിക്കുമ്പോള്‍ പാലിക്കേണ്ട മര്യാടകലാനല്ലോ. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നത്. ഇതെല്ലാം ശരിയാണ്. പക്ഷെ ആത്മഹത്യ ചെയ്തു അല്ലെങ്കില്‍ തന്റെ ആദര്‍ശത്തില്‍ നിന്നും വ്യതികാലിച്ചു എന്നത് കൊണ്ട് അയാള്‍ തന്റെ അമ്മയെ അമ്മയായിട്ടല്ല, താന്‍ ജീവിക്കുന്ന സമൂഹത്തിലെ ഒരു അംഗം എന്നാ രീതിയില്‍ പോലും പരിഗണിച്ചില്ല എന്നത് വളരെ തെറ്റാണ്..

    ReplyDelete
  52. ഇതൊരു രാഷ്ട്രീയ കണ്ണോടെ മാത്രം ആരും കാണാതിരിക്കുക.!

    ReplyDelete
  53. തലകെട്ട് പൊളപ്പന്‍

    നല്ല രചന ..അഭിനന്ദനം ഡിയര്‍

    വിഷയം ചിന്തനീയം .

    ആത്മഹത്യ ഒരു പരിഹാരം ആണോ ?

    ReplyDelete
  54. ചിന്തിപ്പിക്കുന്ന കുറിപ്പ്. ആത്മഹത്യക്ക് ഏതവസ്ഥയിലും ന്യായീകരണമില്ല എന്ന വീക്ഷണം മനേഷ് ആവർത്തിച്ച് പറഞ്ഞുറപ്പിക്കുന്നുണ്ട്. ക്ര്‌ഷ്ണൻ എന്ന മകന്റെ വിചിത്രമായ പെരുമാറ്റം ഉചിതമായി എന്ന തീർപ്പും കറിപ്പിലുണ്ട്. പക്ഷെ അമ്മയുടെ ജീവിതവും മകന്റെ ജീവിതവും ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു പരിപ്രേക്ഷ്യം അവതരിപ്പിക്കാൻ മനേഷിന് സാധിച്ചിട്ടില്ല.അവരിരുവരും ഉൾക്കൊള്ളുന്ന ജീവിതചിത്രത്തിന്റെ ഒരു വശം മാത്രമാണ് കുറിപ്പിലെ വരികളിലൂടെ വായനക്കാരന്റെ മുന്നിൽ അനാവ്ര്‌തമാകുന്നത്. ആത്മഹത്യ ഒഴിവാക്കേണ്ടതാണ് എന്ന ആശയത്തോട്‌ യോജിച്ചുകൊണ്ട്‌ തന്നെ പറയട്ടെ, ഈ അമ്മയുടെ കാര്യത്തിൽ അതിന്റെ അനനിവാര്യത എത്രമാത്രമായിരുന്നെന്ന് അളക്കാൻ വായനക്കാരനു മുന്നിൽ ഒരു വഴിയുമില്ല. തന്നെ തനിച്ചാക്കി ഇഹലോകം വെടിഞ്ഞ അമ്മയോട് മനസ്സിൽ തോന്നിയ പിണക്കം (കലഹം) മാത്രമായിരുന്നു അയാളുടെ അസാധാരണരീതിക്ക് പ്രേരകം എന്നാണെന്റെ അനുമാനം. ലോകത്തോട് മുഴുവൻ അലിവോടെ പെരുമാറാൻ ശ്രദ്ധിച്ച അയാൽ അതേറ്റവും അർഹിക്കുന്ന ആൾക്ക് (അമ്മയ്ക്ക്) ഉദാരമായി നൽകുന്നതിൽ ഉപേക്ഷ വരുത്തിയെങ്കിൽ ഏതോ രീതിയിൽ ട്വിസ്റ്റഡ് ആയ മനസ്സിന്റെ ഉടമയായിരുന്നു ക്ര്‌ഷ്ണേട്ടൻ എന്നും കരുതേണ്ടിവരും.

    ReplyDelete
  55. നമ്മുടെ ചുണ്ടിലെ ഒരു പുഞ്ചിരി, ഒരു ആശ്വാസ വാക്ക് മതിയായിരിക്കും അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍..?
    അങ്ങനെയല്ലേ മണ്ടൂസന്‍

    ReplyDelete
  56. നല്ല പോസ്റ്റ്‌ ,ആ ചിത്രം മനസ്സിനെ വല്ലാതെ നോവിക്കുന്നു ,ഒരല്‍പ്പം നീണ്ടു പോയിട്ടുണ്ടെങ്കിലും അത് ഒരു വിധത്തിലും അഭംഗിയാവുന്നില്ല ,മണ്ടൂസാ ആശംസകള്‍ !

    ReplyDelete
  57. ചിന്തനീയമായ വിഷയമാണ്.
    കൃഷ്നെട്ടനോട് ബഹുമാനം തോന്നുന്നു.എനിക്കായിരുന്നു ഈ അവസ്ഥയെങ്കില്‍ പ്രതികരണം തിരിച്ചാകുമായിരുന്നു എങ്കില്‍ കൂടി.
    മറ്റൊന്ന് പരീക്ഷയ്ക്ക് തോല്‍ക്കുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ഥിയും മാറാരോഗത്തിനും ദാരിദ്ര്യത്തിനും അടിപ്പെട്ടു ജീവിതത്തില്‍ പ്രതീക്ഷിക്കാനോന്നും ഇല്ലാതെ ആത്മഹത്യാ ചെയുന്നവനും തമ്മില്‍ വ്യത്യാസമില്ലേ?
    അനുഭവിക്കുന്നത് അന്യന്‍ ആകുമ്പോള്‍ ഉപദേശം വളരെ സുഖകരമായ ഒരു ഏര്‍പ്പാടാണ്.

    എഴുത്ത് ലളിതം.ഇഷ്ട്ടമായി.

    ReplyDelete
    Replies
    1. 'അനുഭവിക്കുന്നത് അന്യർക്കാകുമ്പോൾ ഉപദേശം വളരെ സുഖകരമായ ഏർപ്പാടാണ്.'
      സത്യസന്ധമായ കാര്യം.!
      ഈ ഒരു കാരണം കൊണ്ട് തന്നെയാണ് ഞാൻ മറ്റുള്ളവരുടെ അനുഭവങ്ങളും വേദനകളും അധികം ചേർക്കാതിരിക്കുന്നത്.

      എഴുത്ത് ലളിതമാണെന്ന അഭിപ്രായം സന്തോഷം പകരുന്നു.
      നന്ദി, അഭിപ്രായമറിയിച്ച എല്ലാവർക്കും.

      Delete
  58. നല്ല ഭാഷ...
    ഇഷ്ടപ്പെട്ടു.
    മുകളില്‍ രേഖപ്പെടുത്തിയ നിരീകഷണങ്ങളോട് യോജിക്കുന്നു.
    ഒരു ഭീരുവിന് ആത്മഹത്യ ചെയ്യാന്‍ കഴിയുമോ എന്ന് സംശയമാണ്.
    ചിലപ്പോള്‍ ജീവിതത്തില്‍ പെട്ടന്നുണ്ടാകുന്ന പ്രശ്നങ്ങളില്‍പ്പെട്ടുഴലുമ്പോള്‍ ഉണ്ടാകുന്ന മാനസീകാവസ്ഥയില്‍ യാതൊരു ആലോചനയും കൂടാതെ ചെയ്യുന്ന ഒരു വിഡ്ഢിത്തവുമാകാം ആത്മഹത്യ.
    സ്വന്തം അമ്മയോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടുതന്നെയായിരിക്കാം സ.കൃഷ്ണേട്ടന്‍ അങ്ങനെയൊരു നിലപാടെടുത്തിട്ടുണ്ടാകുക.

    ReplyDelete
  59. എന്‍റെ അമ്മ ആത്മഹത്യ ചെയ്യില്ല എന്ന വാക്കിലുണ്ട് കൃഷ്ണേട്ടന്റെ എല്ലാ ന്യായവും . . .
    പോസ്റ്റ്‌ ഇപ്പോളാണ് കാണുന്നത്.

    ReplyDelete
  60. വളരെ ലളിതമായ എഴുത്തിലൂടെ ഹൃദയത്തില്‍ ഒരു പോറല്‍ സമ്മാനിക്കാന്‍ കഴിഞ്ഞു.... അല്ലെങ്കിലും അനുഭവങ്ങള്‍ പകര്‍ത്തുമ്പോള്‍ അവ ഹൃദയത്തില്‍ നിന്ന് നേരിട്ട് വിരലുകളില്‍ എത്തും എന്നതിനാല്‍ തീവ്രത കൂടും..... നല്ല ഒരു വായനാനുഭവം സമ്മാനിച്ചതിന് നന്ദി.....

    ReplyDelete