Saturday 29 October 2011

'അന്താക്ഷരി'യുടെ അന്തമുള്ള ഉമ്മ

 ഞാൻ രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയത്ത് നടന്ന സംഭവമായതുകൊണ്ട് ഈയടുത്തു, ഏതോ കല്ല്യാണവീട്ടിൽ വച്ച്,  ആരോ പറഞ്ഞു കേട്ട സംഭവമാണ്. ഞാൻ നേരത്തെ സെപ്റ്റംബറിലെ 'അന്താക്ഷരി അന്തമുള്ളവരുടെ പാട്ട് ' എന്ന പോസ്റ്റിൽ വിവരിക്കാതെ പറഞ്ഞ നായകൻ സൈഫുദ്ദീൻ എന്ന, ഞങ്ങളുടെ സൈഫുവിന്റെ കുട്ടിക്കാലമാണ് ഇവിടെ പറയുന്നത്.
അവന്റെ ഉമ്മായ്ക്ക്  മൂന്ന് പെണ്മക്കൾക്ക് ശേഷം പിറന്ന ആൺതരിയാണ്. താഴത്ത് വച്ചാ പേനരിക്ക്വോ, തലയിൽ വച്ചാ ഉറുമ്പരിക്ക്വോ ന്ന് വച്ചാണ് ഉമ്മയും ചേച്ചിമാരും അവനെ നോക്കിയിരുന്നത്. ഇത് നടക്കുന്നത് അവൻ യു,പി സ്കൂളിൽ പഠിക്കുമ്പഴാണ്.

സ്കൂൾ വിട്ട് അവൻ വരേണ്ട നേരം കഴിഞ്ഞ് ഒരുപാടായി,പക്ഷെ അവനെ കാണുന്നില്ല. കുറെ നേരം അവന്റെ ഉമ്മ അടുത്ത വീടുകളിൽ ഒക്കെ പോയി പരിഭവങ്ങളും പരാതികളും പറഞ്ഞ് നേരം കളഞ്ഞ് 'ആ' വിഷയത്തിൽ നിന്ന് സ്വന്തം ശ്രദ്ധ തിരിക്കാൻ ഒരു വിഫലശ്രമം നടത്തി നോക്കി. പക്ഷെ നേരം കുറെ കഴിഞ്ഞിട്ടും അവൻ എത്തിക്കാണുന്നില്ല. അപ്പോഴേക്കും അടുത്തവീട്ടിലെ കുട്ടികളൊക്കെ സ്ക്കൂൾ വിട്ട് എത്തി. തൊട്ട് അടുത്തുള്ള വീട്ടിൽ രണ്ട് ആണ്മക്കളാണ്.അവിടെയാണ് അവരപ്പോൾ നിൽക്കുന്നത്. കുട്ടികൾ അതിലൂടെ ഓടിച്ചാടി നടക്കുന്നുണ്ട്. അവരുടെ 'തകർക്കൽ' കാണുമ്പോൾ സൈഫൂന്റെ ഉമ്മായ്ക്ക് സങ്കടം ഇരട്ടിക്കുകന്നുണ്ട്.  'ഇവരുടെ കൂടെയൊക്കെ ഓടിച്ചാടി നടക്കേണ്ട ന്റെ കുട്ടീനെ ഇങ്ങ്ട് കാണിണ് ല്ല്യല്ലൊ ? ' ഉമ്മയുടെ ചിന്തകൾ കാടുകയറിയതൊന്നുമില്ല പക്ഷെ, അടുത്ത വീട്ടിലെ അടുക്കളയിൽ ഇടക്കിടെ കയറിക്കൊണ്ടിരുന്നു.

'എവടെ പോയി കെടക്ക്വാ ഓൻ, ങ്ങളെങ്ങാനും കണ്ടോ ?' അവസാനം ഉമ്മ ആ ചോദ്യം സ്ക്കൂളിൽ നിന്ന് വന്ന് കളിയിലേർപ്പെട്ടിരിക്കുന്ന കുട്ടികളോട് ചോദിച്ചു.

'ഓൻ പ്പ ങ്ങ്ട് വരും മ്മാ' വേണമെങ്കിൽ സമാധാനിച്ചോട്ടെ എന്ന മട്ടിൽ അവർ ഒന്നിച്ച് മറുപടി പറഞ്ഞു.

ഇവരുടെ അമ്മ വീട്ടിൽ തിരക്കിട്ട പണികളിലാണ്. അതിനിടയിൽ ഉമ്മയെ ഓരോന്ന് പറഞ്ഞ് സൈഫൂന്റെ ഉമ്മയെ സമാധാനിപ്പിക്കുന്നുമുണ്ട്.

സാധാരണ സൈഫു വരാറുള്ള ബസ് പോയി കുറെ നേരമായിരിക്കുന്നു. പക്ഷെ അവനെ കാണുന്നില്ല. അവസാനം ഉമ്മ, മനസ്സിലെ ബദ്ധപ്പാട് സഹിക്കവയ്യാതെ തന്റെ പുന്നാര മകനെ തേടി റോഡിലേക്ക് നടന്നു. അവിടുന്ന് ഇടവഴിയിലൂടെ ഒരു കിലോമീറ്ററോളം ഉണ്ടാവും റോഡിലേക്ക്. ഉമ്മയുടെ ബദ്ധപ്പാട് കണ്ട് പേടിച്ച അടുത്ത വീട്ടിലെ അമ്മയും, സൈഫൂന്റെ ഉമ്മയുടെ കൂടെ റോഡിലേക്ക് പോയി.ഇതെല്ലാം ഒരു രസമായിക്കണ്ട് അമ്മയുടെ കുട്ടികളും കളിച്ചുകൊണ്ട് ഒപ്പം കൂടി. റോഡിലെത്തിയിട്ടും ഉമ്മ പായ്യ്യാരം (സ്വയം പരിഭവം പറച്ചിൽ) നിർത്തിയിട്ടില്ല.
'ഓന് ബടെ കുടീൽ ഇരിക്ക്ണോരടെ  ബെശമൊന്നും നോക്കണ്ടലോ, ഇങ്ങ്ട്ട് ബരട്ടേ ഓൻ,ഓന ഞാൻ കാണിച്ചൊട്ക്കാ'. ഇങ്ങനെയൊക്കെ പറയുന്നുണ്ടേലും ഉമ്മയുടെ മനസ്സ് നീറുകയാണ്. അതും ഇടക്കിടെ പുറത്ത് വരുന്നുണ്ട്. ആ നീറ്റൽ ഇടക്കിടെ അടുത്തുള്ള അമ്മയോട് കാണിക്കുന്നുമുണ്ട്. 'അല്ലാ ങ്ങളൊന്ന് ആലോയിച്ചോക്കിം, ക്ക് ബട് ആകെ ഒന്നേ ള്ളൂ 'ആണായിട്ട് ' ന്ന ചിന്ത ഓന്ണ്ടെങ്കീ ഓൻ ബെക്കം ങ്ങ്ട് ബരൂലേ?'
'ഊം.....' അമ്മ ഉമ്മയെ സമാധാനപ്പെടുത്താൻ വേണ്ടി ഒരു നീളമുള്ള മൂളൽ കൊടുത്തു.
ആ അമ്മയുടെ സമാധാനപ്പെടുത്താനുള്ള മൂളലൊന്നും ഉമ്മായ്ക്ക് ഏറ്റില്ല. അവസാനം ഉമ്മ ആ കുട്ടികളോട് ചോദിച്ചു. 'ഓൻ എവടക്ക് പോയതാ ? ങ്ങളോട് വല്ലതും പറഞ്ഞ്ക്കണോ ?'
അവർ അവരുടെ അറിവിന്റെ പരിധിയിൽ ഉള്ള സത്യം അവസാനം തുറന്നു പറഞ്ഞു.

'ഓൻ ചെലപ്പോ 'സിൽമയ്ക്ക് ' പോയിട്ടുണ്ടാവും മ്മാ' കൂട്ടത്തിൽ മൂത്തവൻ പറഞ്ഞു.

'ഇവടെ പ്പൊ അട്ത്ത് പട്ടാമ്പിയ്ക്ക് പോണ്ടെ സിനിമ കാണാൻ,അതാവും ത്ര വൈകണ് '
അപ്പോഴേക്കും സൈഫൂന്റെ ഉമ്മയുടെ ബേജാറിൽ(പരിഭ്രമം) രസം പിടിച്ചിരുന്ന അവന്റെ അനിയൻ ഉമ്മയുടെ ബേജാറ് കൂട്ടാൻ വേണ്ടി ഇത്രയും കൂടി പറഞ്ഞുചേർത്തു.

അത് കേട്ടതും ഉമ്മയ്ക്ക് കൂടുതൽ പരിഭ്രമമായി. കാരണം അവിടെ അടുത്ത് 2 കിലോമീറ്റർ പോയാലുള്ള കൊപ്പം ഒരു ഭേദപ്പെട്ട ടൗൺ ആണ്. അവിടേക്ക് പോലും അവനെ ഒരാവശ്യത്തിനും വിടാതെ ഇരിക്കുമ്പോഴാണ്,ഒരുപാട് ദൂരത്തുള്ള പട്ടാമ്പിയിൽ തന്റെ പുന്നാരക്കുരുന്ന് പോയിരിക്കുന്നതായി അടുത്ത വീട്ടിലെ കുട്ടി പറഞ്ഞിരിക്കണത്.
'ഏയ്..ഓൻ....അങ്ങനേങ്ങ്ട് പട്ടാമ്പിക്ക് പോവ്വൊന്നൂല്ല' ഉമ്മ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

അപ്പോൾ അടുത്ത വീട്ടിലെ അമ്മ സമാധാനിപ്പിക്കുവാൻ എന്നവണ്ണം പറഞ്ഞു.
'ങ്ങള് പേടിക്കാണിരിക്കും നബീസുമ്മാ,ഓൻ പട്ടാമ്പീ പോയതാണെങ്കിലും വേഗങ്ങ്ട് വന്നോളും ന്ന് '.

കുട്ടികൾ പറഞ്ഞത് പോട്ടെ,ഇപ്പൊ അവരുടെ അമ്മയും അത് തന്നെ ഉറപ്പിച്ച് പറയുന്നത് കേട്ടപ്പോൾ അതുവരെ അടക്കിപ്പിടിച്ച  ദേഷ്യവും സങ്കടവും ഒക്കെ സൈഫൂന്റെ ഉമ്മായിൽ നിന്ന് കടുത്ത വാക്കുകളായി പുറത്ത് ചാടി,
             'ങ്ങക്ക് ഒന്നുപോയാലും കൊയപ്പല്ല്യേരിക്കും, കാരണം ങ്ങക്ക് രണ്ടെണ്ണാണേയ്, ഇക്കതല്ല ആണായിട്ട് ആക ഈ ഒന്നേ ള്ളൂ,അതറിയ്വോ ങ്ങക്ക് '.

അമ്മ പിന്നെ അവരെ സമാധാനിപ്പിക്കാൻ വേണ്ടി ഒന്നും പറഞ്ഞില്ല.





അന്താക്ഷരിയുടെ അന്തമുള്ള കഥ.

Wednesday 19 October 2011

മുഖം മൂടികൾ

ഞാൻ സത്യം പറഞ്ഞാൽ ആദ്യമായാണ് ഒരു കഥയ്ക്ക് വേണ്ടി ശ്രമിക്കുന്നത്. അതുകൊണ്ട് ഇതിന് ഒരു കഥയുടെ കെട്ടും മട്ടും ലാളിത്യവും ഒന്നും പ്രതീക്ഷിക്കരുത്. തെറ്റുകൾ നിങ്ങൾ ഈ മണ്ടൂസനോട് ചൂണ്ടി കാട്ടുക. ഒരു മുനറിയിപ്പ് കൂടി നിങ്ങൾ എത്ര പ്രായമുള്ളവരായാലും ശരി, സ്ത്രീകളാണെങ്കിൽ ഇത് വായിക്കരുത്. ഇനി വായിച്ചുകഴിഞ്ഞ് നിങ്ങളുടെ ജീവിതത്തിൽ വല്ല സംശയം മൂലമുള്ള താളപ്പിഴകൾ ഉണ്ടാവുന്നതിന് ഞാൻ ഉത്തരവാദിയായിരിക്കുന്നതല്ല.ഇതിന് അനുയോജ്യമായ പേര് നിങ്ങൾ നിർദ്ദേശിക്കുക. ഞാൻ വെറുതെ മൂന്ന് പേരുകൾ കൊടുത്തിട്ടുണ്ട്.





അവൻ മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണ്. കാരണം കോളേജ്  വീടിനടുത്താണ്. അതു കാരണം എപ്പോൾ അവിടെയെത്തിയാലും കുഴപ്പമില്ല. പക്ഷെ ആ ഗംഭീര ഉറക്കത്തിനിടയിലും പെട്ടെന്നവൻ  ഉത്സാഹത്തോടെ ഞെട്ടിയുണർന്നു. എന്നിട്ട് കോലായിലിരുന്ന് പത്രം വായിക്കുന്ന സഹോദരിയിൽ നിന്ന് അവനാ പത്രം നിന്ന് തട്ടിപ്പറിച്ചെടുത്തു.
'അല്ലേലീ സമയത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന ആളിനെന്താ ഇന്നൊരു തിരക്ക്, അതും പത്രവായനക്ക് ? ' അവൾ സ്വല്പം ദേഷ്യത്തോടെ പരിഭവപൂർവ്വം ചോദിച്ചു. അവൾ കോളേജിൽ ഡിഗ്രിയ്ക്ക് പഠിക്കുന്നു.
അവൾ ഒരു ദിവസവും പത്രം വായന മുടക്കാറില്ല. (ഉള്ള ദിവസങ്ങളിൽ ട്ടോ). പക്ഷെ അന്നത്തെ ദിവസം അവളുടെ വായന തന്റെ എല്ലാമെല്ലാമായ ചേട്ടൻ തകർത്തിരിക്കുന്നു. അരിശത്തോടെ അവൾ വീടിനകത്തേയ്ക്ക് നടന്നു, നടക്കുമ്പോഴും അവൾ പിറുപിറുക്കുന്നുണ്ടായിരുന്നു.
'അല്ലെങ്കിൽ തേങ്ങ പറിക്കാനായിട്ട്, ഏട്ടൻ കൂർക്കം വലിച്ച് കിടന്നുറങ്ങുകയാവും, ഇന്നിപ്പെന്താണാവോ ഇതയധികം വിശേഷം പത്രത്തിൽ?
ഇനി നമുക്ക് ആരാണീ വാൽസല്യനിധിയായ ഏട്ടനെന്ന് നോക്കാം.
വീടിനടുത്തുതന്നേയുള്ള കോളേജിൽ എഞിനീറിംഗ് ഫൈനൽ ഇയറിന് പഠിക്കുന്ന, ഏതോ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ജില്ലാ നേതാക്കളിൽ പ്രമുഖനായ, സുന്ദരനും സുമുഖനുമായ, സർവ്വോപരി അന്യമതസ്ഥയായ ഒരു കുട്ടിയെ മനസ്സിൽ കൊണ്ട് നടക്കുന്നവനും(അവളിങ്ങോട്ടും), നാട്ടുകാർക്ക് പ്രിയപ്പെട്ടവനുമായ ഒരാളാണ് ഇത് വരെ വിവരിച്ചു പറഞ്ഞ ഈ ഏട്ടൻ.

പത്രത്തിൽ ആ വാർത്ത വന്നതുമുതൽ അവൻ അസ്വസ്ഥനാണ്. ആ വാർത്ത എന്നു പറഞ്ഞാൽ ട്രൈനിലെ അപകടത്തിൽ സൗമ്യ മരിച്ച ആ ഭീകര സംഭവം. അതിന്റെ വിശദാംശങ്ങൾ എത്ര വിവരിച്ച് പറഞ്ഞിട്ടും പത്രങ്ങൾക്ക് മതിവരുന്നില്ല. അതാണ് കുട്ടിനേതാവ് ഇത്ര തിരക്കോടെ വായിക്കുന്നത്.

ഇത്തരം കാര്യങ്ങളിൽ സമൂഹത്തോട് വളരെ നല്ലരീതിയിൽ പ്രതികരിക്കാൻ അവനിഷ്ടമാണ്. അവന്റെ ഒരു തീപാറുന്ന ഒരു പ്രസംഗം ഈയടുത്താണ്. അതിനുവേണ്ടി എല്ലാം തയ്യാറാക്കുന്നത് ഒരു സുഹൃത്താണ്. അതിനുവേണ്ടി സുഹൃത്ത് നല്ലൊരു വേദി കെട്ടിയുണ്ടാക്കി. എന്നിട്ട് സ്വന്തം ചിലവിൽ നല്ലൊരു അനൗൺസ്മെന്റും അതിന് വേണ്ടി ഏർപ്പാടാക്കി. എന്നിട്ട് നമ്മുടെ കുട്ടിനേതാവിനെ ഇടക്കിടെ വിളിച്ച് പറയാറുണ്ട്, 'ഡാ നീ എന്നെ നാറ്റിക്കരുത് ട്ടോ, നന്നായി പ്രിപ്പയർ ചെയ്തോ.'അപ്പോഴൊക്കെ അവൻ പറയും,'നീ പേടിക്കണ്ടടാ, ഞാൻ നന്നാക്കാം ആ പരിപാടി,കാരണം എന്റെ രാഷ്ട്രീയ ഭാവിയും അതിലാണല്ലോ ?'
അവൻ അങ്ങിനെയൊരു വേദി സ്വന്തമായി കിട്ടിയതിൽ നല്ല സന്തോഷത്തിലാണ്. കാരണം തന്റെ രാഷ്ട്രീയ ഭാവി അതിലൂടെ പച്ച പിടിക്കുന്നത് മനസ്സിൽ കണ്ടു.
'തനിക്കു വേണ്ടി തന്റെ കൂട്ടുകാരൻ രാപ്പകലില്ലാതെ അധ്വാനിക്കുന്നു.' അവന് ആ കൂട്ടുകാരനിൽ മതിപ്പ് തോന്നി.

കാര്യങ്ങൾ ഇങ്ങനേയൊക്കെയാണെങ്കിലും ആ പ്രസംഗത്തിനു വേണ്ടി തയ്യാറാകുന്നതിനിടയിൽ അവനെ കോളേജിലെ മറ്റൊരു കൂട്ടുകാരൻ വിളിച്ച് ഒരു സന്തോഷവാർത്ത അറിയിച്ചു. അതു കേട്ടതും അവൻ പറഞ്ഞു, 'ഞാനും കുറെ ദിവസങ്ങളായി അത് കാത്തിരിക്കുന്നു. എന്താ അത് ഇറങ്ങാത്തത് എന്ന് എന്റെ മനസ്സിലും ഉണ്ട്, നീ വീട്ടിൽ നിൽക്ക് ഞാനിപ്പങ്ങ്ട്ട് വരാം, എന്കറ്യ്തായാലും അത് നമ്മടെ കിട്ടീലോ ഇനിയതൊന്ന് ആസ്വദിച്ച് കാണട്ടെ!'
കുട്ടിനേതാവ് ആ പ്രസംഗത്തിനു വേണ്ടി തയ്യാറാക്കുന്ന കുറിപ്പുകളെല്ലാം മടക്കി വച്ച് പുറത്തേക്ക് പോകാൻ റെഡിയായി.
പ്രസംഗം ഇത്തിരി പിഴച്ചാലും കുഴപ്പല്ല്യ ,പക്ഷെ അതിനേക്കാൾ വലുതാ ഇപ്പോ കാണാൻ പോണേ, അവൻ  വളരേയധികം സന്തോഷത്തോടെ മനസ്സിലോർത്തു.

'എങ്ങട്ടാ ?' അമ്മയുടെ സ്ഥിരം ചോദ്യം.

'വല്ല കളിക്കുമായിരിക്കും' അനിയത്തി സംശയം കൂടാതെ പറഞ്ഞു.

'ഞാനിപ്പോ വരാ, എന്റെ ഒരു ക്ലാസ്സ്മേറ്റിന്റെ അടുത്ത് നിന്ന് കുറച്ച് നോട്സ് വാങ്ങിക്കണം.' അമ്മയോട് പറഞ്ഞു.

'എന്താ നിന്റെ കൂട്ടുകാരൻ ഒരുക്കിയ പ്രസംഗത്തിനുള്ള വല്ലതും ആണോ ?  അവൻ അതിന് വേണ്ടി രാവും പകലുമില്ലാതെ ഓട്ടത്തിലാ, കൂട്ടുകാരന്റെ ഓട്ടം കണ്ടാ തോന്നും അവനാ പ്രസംഗിക്കണേ   ന്ന് .' അമ്മ തമാശരൂപേണ പറഞ്ഞു.

'അതൊന്നുമല്ലമ്മാ, ഇതു ക്ലാസ്സിലെ  നോട്സാ, അവൻ ഇന്റെ കോളേജിലല്ലല്ലോ പഠിക്കണേ.'
അതും പറഞ്ഞ് അവൻ വളരെ ധൃതിയിൽ അവിടെ നിന്ന് ഇറങ്ങി.

'ഏട്ടന് എന്തോ കാര്യായത് വാങ്ങണം ന്ന് തോന്ന്ണു അമ്മാ, കണ്ടില്ലേ ഭയങ്കര തെരക്കിലാ പോക്ക്, കൊറച്ച് ദിവസായിട്ട് ഭയങ്കരമായ നിരാശയിലാ, എന്തോ പ്രതീക്ഷിച്ചത് കിട്ടാത്ത പോലെ.' അനിയത്തി ഏട്ടന്റെ സങ്കടങ്ങൾ മനസ്സിലാക്കിയെന്ന വണ്ണം ന്യായീകരിച്ചു..

'ഒരുപാട് ദിവസമായി കാത്തിരിക്കുന്നു, അതിന്ന് തന്റെ കയ്യിൽ വരാൻ പോകുകയാണ്.' അത് ഓർത്ത്കൊണ്ട് അവൻ നടത്തത്തിന് സ്പീഡ് കൂട്ടി.

ഇത്തിരിയങ്ങോട്ട് നടന്നപ്പോഴേക്കും, പ്രസംഗത്തിന് വേണ്ടിയുള്ള കാര്യങ്ങൾ തയ്യാറാക്കാനായി, എന്തിനോ വേണ്ടി ഓടുന്ന തന്റെ സുഹൃത്തിനെ കണ്ടു. തന്റെ രാഷ്ട്രീയ ഭാവിയുടെ പോക്ക് ആ പ്രസംഗം നിർണ്ണയിക്കും, അതുറപ്പാ.

ആ രാഷ്ട്രീയ ഭാവി നിർണ്ണയം നടത്തുന്ന തന്റെ സുഹൃത്താണ് ബൈക്കിൽ വരുന്നതെന്നറിയാമെങ്കിലും അവന്റെ മുഖം അപ്പോൾ അത്രക്ക് പ്രസന്നമായില്ല. മെല്ലെ അവനോട് ചിരിച്ചെന്ന് വരുത്തി, എന്നിട്ട് ചോദിച്ചു, 'എങ്ങോട്ടാ ?'

കൂട്ടുകാരൻ പതിവു പോലെ തന്നെ നല്ല തിരക്കിലാണ്. 'ഞാൻ നമ്മടെ മാഷെ കാണാൻ പോവ്വ്വാ, എന്തേ നീ വരുന്നോ ?' അവൻ ചോദിച്ചു. കുട്ടിനേതാവിന് അവന്റെ കൂടെ പോകാൻ മടിയായിരുന്നെങ്കിലും തനിക്ക് കാണേണ്ട സുഹൃത്തിന്റെ വീടും മാഷിന്റെ വീടിനടുത്താണല്ലോ എന്നാലോചിച്ചപ്പോൾ തീരുമാനം മാറ്റി.'ആ ഞാനും ണ്ട്, ന്റെ കൂട്ടുകാരനേയൊന്നു കാണണം'.

'ആ ഇനിക്ക് അറിയാ നിന്റെ ഫ്രന്റിനെ അതവിടെ അടുത്തെന്നെ അല്ലേ ? ' അവനേയും ഇരുത്തി ബൈക്കിൽ പോവുന്നതിനിടയിൽ കൂട്ടുകാരൻ പറഞ്ഞു. പുറകിൽ നിന്ന് ശബ്ദമൊന്നും വന്നില്ല.

അങ്ങനെ കൂട്ടുകാരന്റെ വീടിനു മുൻപിൽ തന്റെ സുഹൃത്തിനെ ഇറക്കി.
രാവിലെ, തന്നെ വീട്ടിലേക്ക് തിരക്കി വരുന്നത് കണ്ട് കൂട്ടുകാരൻ ചോദിച്ചു.
'എന്തേടാ പെട്ടെന്ന് ങ്ങ്ട് പോന്നേ ? അത് കയ്യിൽ കിട്ടീ ന്നറിഞ്ഞപ്പോ പിന്നെ കണ്ട്രോൾ കിട്ടീല്ല അല്ലേ ?'

ബൈക്കുമായി വന്ന സുഹൃത്ത് അതൊന്നും ശ്രദ്ധിക്കാതെ അവനെ അവിടെ ഇറക്കി,മാഷിന്റെ വീട്ടിലേക്ക് പോയി.

അങ്ങനെ മാഷെ കണ്ട് തിരിച്ച് വരുമ്പോഴും അവർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ കഴിഞ്ഞിരുന്നില്ല. രണ്ട് മൊബൈലുകളും ഇരുകയ്യിലുമായി പിടിച്ച് നില്ല്കുന്ന കൂട്ടുകാരൻ പറഞ്ഞു. 'ഡാ ഇപ്പ വരാ ട്ടോ, ഇതിപ്പൊ കണ്ടു കഴിയും'

കൂട്ടുകാരൻ ശരി എന്ന് പറഞ്ഞ് ബൈക്ക് സ്റ്റാർട്ടാക്കി, അതിനിടയിലെപ്പൊഴോ അവന്റെ ശ്രദ്ധ കൂട്ടുകാരന്റെ കയ്യിലെ മൊബൈലുകളിലേക്ക് തിരിഞ്ഞു. അതിലതാ താൻ എവിടെയോ കണ്ടുമറന്ന മുഖം മിന്നിമറയുന്നു. അതെ അതവൾ തന്നെ, കേരളത്തിലെ എല്ലാവരുടേയും കണ്ണീരിന്റെ ഒരംശമായി മാറിയ സൗമ്യ.അവളെ ആ കാമഭ്രാന്തൻ പൈശാചികമായി പീഢിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യമാണ് തന്റെ പ്രിയ സുഹൃത്ത്, നാളത്തെ കേരളം നയിക്കേണ്ട രാഷ്ട്രീയനായകൻ, 'കണ്ടാസ്വദിക്കുന്നത്.'

അവൻ അതിൽനിന്ന് കണ്ണെടുത്ത് താഴേക്കു നോക്കി, താഴെയതാ തന്റെ പ്രിയ സുഹൃത്തിന്റെ കാൽച്ചുവട്ടിൽ കുറെ മുഖം മൂടികൾ വീണ് കിടക്കുന്നു.
"ഒരമ്മയുടെ പുന്നാര മകന്റെ, വാൽസല്യ നിധിയായ ഒരു ചേട്ടന്റെ, കേരളത്തിന്റെ ഭാവി എഞ്ചിനീയറുടെ, രാഷ്ട്രീയ നായകന്റെ അങ്ങനെ ഒരുപാടൊരുപാട് കറുത്തമുഖം മൂടികൾ."

'അങ്ങനെ അവസാനം അതും കണ്ടു ഷ്ടാ, സമാധാനായി,വിചാരിച്ച മാതിരിയല്ലട്ടാ അടിപൊളിയായിരിക്ക്ണു.' ബൈക്കിൽ കയറുന്നതിനിടയിൽ കുട്ടിനേതാവ് കൂട്ടുകാരനൊട് സ്വല്പം ഉച്ചത്തിൽ തന്നെ പറഞ്ഞു.

ബൈക്കിൽ കയറുന്നതിന് മുൻപ് അവൻ അത് തന്റെ മൊബൈലിന്റെ അകപ്പെട്ടിയിൽ(ഫോൾഡർ) വയ്ക്കാനും നമ്പർ വച്ച് പൂട്ടി ഭദ്രമാക്കി അത് പോക്കറ്റിലിടാനും, തന്റെ മുഖം മൂടികൾ വീണ്ടും എടുത്തണിയാനും മറന്നില്ല. പ്രത്യേകിച്ച് ഒന്നും ഉരിയാടാതെ കൂട്ടുകാരൻ ബൈക്കോടിച്ച് വീട്ടിലേക്ക് പോയി, അവന് നാളെ ഇവൻ നയിക്കുന്ന കേരളത്തിന്റെ അവസ്ഥയാലോചിച്ച് ലജ്ജ തോന്നിക്കാണണം.

Wednesday 12 October 2011

ഡാ, ഞാൻ ജീവിക്കാൻ വേണ്ടി മരിക്കാൻ വരെ തയ്യാറാ !

 'ഡാ ഞാൻ ജീവിക്കാൻ വേണ്ടി മരിക്കാൻ വരെ തയ്യാറാടാ' എന്ന് എന്റെ ഒരു പ്രിയ  സുഹൃത്ത് സിന്റോ ജോയ് എന്ന സിന്റപ്പൻ ഇടക്കിടെ ഫോൺ വിളിച്ച്, എന്റെ 'എങ്ങനുണ്ടെടാ ഇപ്പൊ കാര്യങ്ങൾ?' എന്ന ചോദ്യത്തിന് മറുപടിയായി പറയാറുണ്ട്. ഈ വാക്കുകൾ ജീവിതം എന്ന സുന്ദരമായ സത്യത്തേയും മരണം(ആത്മഹത്യ) എന്ന ക്രൂരവും വൃത്തികെട്ടതും കഠിനവുമായ കടമ്പയേയും വരച്ചുകാട്ടുന്നു. എത്ര ക്രൂരമായ കടമ്പ കടന്നിട്ടാണേലും ജീവിക്കണം എന്നാണ് ആ മുകളിൽ പറഞ്ഞ വാക്കുകൾ സൂചിപ്പിക്കുന്നത്. അപ്പോൾ, ഈ ആത്മഹത്യ എന്നത് അത്ര വലിയ ധീരമായ പ്രവർത്തിയൊന്നുമല്ലെന്നും, അത് ജീവിതത്തെ ധൈര്യപൂർവ്വം നേരിടാൻ ശക്തിയില്ലാത്ത ഭീരുക്കൾക്ക് പറഞ്ഞിട്ടുള്ളതാണെന്നും നമുക്ക് ബോധ്യമാവും. എന്റെ കാഴ്ചപ്പാടിൽ ആത്മഹത്യ വളരെ വൃത്തികെട്ട, ദൈവത്തോടുള്ള ഒരു വെല്ലുവിളി ആണ്. ഏതൊരു മനുഷ്യനാണെങ്കിലും ആത്മഹത്യ ചെയ്യുന്ന സമയത്ത്, മരണത്തിന്റെ ആ അവസാന നിമിഷത്തിലെങ്കിലും 'എന്ത് കഷ്ടപ്പാടാണേലും ജീവിച്ചാൽ മതിയായിരുന്നു' എന്ന് ചിന്തിയ്ക്കും എന്നെനിയ്ക്ക് ഉറപ്പുണ്ട്. മരണം എന്ന സത്യത്തെ വാഴ്ത്തിപ്പാടിയ നമ്മുടെ പല മഹാ കവികളും ജീവിതം എന്ന സുന്ദര സത്യത്തേക്കുറിച്ച് പറഞ്ഞതും പാടിയതും എല്ലാം എല്ലാവരും മനപൂർവ്വം മറക്കുന്നു.

ഞാൻ മുൻപെഴുതിയ 'രഞ്ജിനി കണ്ട(കാണാത്ത) കേരളം' കുറിപ്പ് വായിച്ച് ഞാൻ രഞ്ജിനി എന്ന വ്യക്തിയെ മാത്രം വിമർശിക്കുകയാണെന്ന് ധരിച്ച് എന്നോട് രൂക്ഷമായി പ്രതികരിച്ച മാന്യ വായനകാരുടെ ശ്രദ്ധയ്ക്ക് : സമൂഹത്തിൽ ഈയിടെയായി കണ്ട് വരുന്ന ഒരു ഫാഷൻ പ്രതിഭാസമാണ് ആത്മഹത്യ . (കാരണം എന്തുമായിക്കൊള്ളട്ടെ.)
അതിനെതിരെ പ്രതികരിക്കുകയാണെന്റെ ഉദ്ദേശം എന്ന് ഞാൻ ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ. ആ  കാര്യം വിശദീകരിക്കുന്നതിന് വേണ്ടി ഞാൻ നാട്ടിലെ ഒരു സംഭവം എടുത്ത് കാണിക്കുകയാണ്. ദയവ് ചെയ്ത് ഇതിൽ രാഷ്ട്രീയം കലർത്തരുത്. ഞാൻ ഈ കുറിപ്പിൽ യാതൊരുവിധ രാഷ്ട്രീയത്തിന്റേയും നിറം കലർത്താൻ ഉദ്ദേശിക്കുന്നില്ല. ഒരു ജീവന്റേയും ജീവിതത്തിന്റേയും മൂല്യവും ആവശ്യകതയും മഹത്ത്വവും എന്താണെന്ന് വളരെ കുറച്ച് നാളുകൾക്ക് മുൻപ് (ഇത്ര കാലം ജീവിച്ചിട്ടും മനസ്സിലാക്കിയിരുന്നില്ല, ക്ഷമിയ്ക്കുക) സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കിയ ഒരാളുടെ കുറിപ്പായി ഇതിനെ എടുത്താൽ മതി എന്ന് ഞാൻ എല്ലാവരോടും അപേക്ഷിക്കുന്നു.


ഞാൻ കൂട്ടുകാരോട് സൗഹൃദസംഭാഷണങ്ങൾക്കായി വൈകുന്നേരങ്ങളിൽ പുറത്ത് പോയിരിക്കാറുണ്ട്. അവരിലാരെങ്കിലും തന്നെ എന്നെ വീട്ടിൽ നിന്ന് കൊണ്ടുപോയി അവർ കളിക്കുന്ന സ്ഥലത്ത് ഇരുത്താറുണ്ട്. അപ്പോഴൊക്കെ, കളിക്കാതെ പുറത്തിരിക്കുന്ന കൂട്ടുകാരോട്  ചെറുചെറു സംഭാഷണങ്ങൾ ഞാൻ നടത്താറുണ്ട്. അങ്ങനെ നടന്നൊരു ചെറു സംഭാഷണമാണ് ഈ കുറിപ്പിനാധാരം. ഇതിൽ ഞാൻ പറയുന്ന കാര്യങ്ങളുടെ ദിവസങ്ങളിലോ മറ്റോ വല്ല തെറ്റുകളുമുണ്ടെങ്കിൽ ദയവു ചെയ്ത് ക്ഷമിക്കുമല്ലോ?

എന്റെ നാട്ടിലെ പഴയകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയും കൊപ്പത്തിന്റെ സാമൂഹ്യവും സാംസ്ക്കാരികവുമായ വളർച്ചയിൽ വളരെ നല്ല പങ്ക് വഹിച്ചയാളുമായ സ:ആര്യാപള്ളത്തിന്റെ മകനായ സ:അപ്പ്വയ്യന്(തെറ്റാണെങ്കിൽ പൊറുക്കുക,തിരുത്തുക) കല്ല്യാണം കഴിച്ച് കൊണ്ടുവന്ന അമ്മിണിയമ്മയിൽ  ജനിച്ച മകനാണ് സ:കൃഷ്ണേട്ടൻ. കൊപ്പത്തിന്റെ രാഷ്ട്രീയ സാമൂഹ്യ വളർച്ചയിൽ വളരേയധികം സജീവമായി ഇടപ്പെട്ടുകൊണ്ടിരുന്ന, നാട്ടുകാരാൽ ബഹുമാനിക്കപ്പെട്ടിരുന്ന ആളാണ് അമ്മിണിയമ്മ(പള്ളത്തെ അമ്മിണിയമ്മ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കും). ആ അമ്മിണിയമ്മ ഒരു ദിവസം തൂങ്ങിമരിക്കുന്നു(കാരണം ഇപ്പോഴും എനിക്കജ്ഞാതം).  തൂങ്ങിമരണപ്പെട്ട ആ ശരീരത്തിൽ തൊടില്ല എന്ന വാശിയിൽ കൃഷ്ണേട്ടൻ എല്ലാ 'തുടർ സംഭവങ്ങളിൽ' നിന്നും പിന്തിരിഞ്ഞു. അങ്ങനെ നാട്ടുകാരുടെ നേതൃത്വത്തിൽ ആ ശരീരം സഞ്ചയന കർമ്മത്തിന് വിധേയമാകുന്നു. ഇത്രയുമാണ് ഈ കുറിപ്പിനാധാരം. കാര്യങ്ങൾക്ക് ഒരു വ്യക്തത വരുന്നില്ലെങ്കിലും തുടർന്ന് വായിക്കുക, പതിയെ വ്യക്തത വന്നോളും.

എന്താണ് കമ്മ്യൂണിസം ?
ഞാനൊരു വലിയ ബുദ്ധിജീവിവിശകലനത്തിന് വേണ്ടിയല്ല ഈ ചോദ്യം ചോദിച്ചത്. ഞാൻ കഴിഞ്ഞ ഒരുപാട് ബ്ലോഗുകളിലായി, നാട്ടിലെ തക്കിട തരികിട കഥകളും തമാശകളും ഒക്കെ പറഞ്ഞ് നേരം കളയുന്നു. എനിക്ക്, സീരിയസ് ആയി എന്തെങ്കിലും എഴുതാൻ ആഗ്രഹം തോന്നിയിട്ട് കുറച്ച് കാലമായി.അങ്ങനെ എന്താണിപ്പോ കാര്യമായിട്ട് എഴുതുക(ഒന്നെഴുതിയതിന്റെ ഹാങ്ങ് ഓവെർ ഇതുവരെ മാറിയിട്ടില്ല) എന്ന് ചിന്തിച്ച് നടക്കുമ്പോഴാണ് എനിക്ക് നാട്ടിലെ ഒരു വിഷയം വീണ് കിട്ടിയത്. അത്, ഒരു പക്ഷെ ഈ നാട്ടിൽ മാത്രം ഒതുങ്ങിക്കൂടേണ്ട സംഭവം ആയിരിക്കും, പക്ഷെ വളരേയധികം ദിവസത്തെ ഗംഭീര ആലോചനയ്ക്ക് ശേഷവും വീണ്ടും വീണ്ടും ആ വിഷയം തന്നെ മനസ്സിൽ തീവ്രമായി അലയടിച്ചു കൊണ്ടിരിന്നു. അപ്പോൾ എനിയ്ക്ക് മനസ്സിലായി ഇത് ഒരുപക്ഷേ പുറത്തുള്ളവരും അറിയേണ്ടുന്ന വളരെ ഗൗരവമേറിയ ഒരു വിഷയം ആയിരിക്കും എന്ന്. സംഭവങ്ങൾ എല്ലാം ആദ്യന്ത്യം പറയുകയാണെങ്കിൽ കൊപ്പത്തിന്റെ ചരിത്രവും വർത്തമാനവും എല്ലാം വിവരിക്കേണ്ടതായി വരും. പക്ഷെ സത്യം പറയാമല്ലോ അതിനുള്ള വിവരവും, കൊപ്പത്തിനേക്കുറിച്ചുള്ള അഗാധമായ അറിവുമൊന്നും എനിക്കില്ല. ഒരു കാര്യം മാത്രം അറിയാം, കൊപ്പം ദേശത്തിന്റെ സാംസ്ക്കാരികമായ വളർച്ചയ്ക്ക് ആ കാലത്ത് മാർക്സിസ്റ്റ് പാർട്ടി സ്തുത്യർഹമായ സേവനങ്ങൾ ചെയ്തിട്ടുണ്ട്. കൊപ്പത്തിന്റെ വളർച്ചയിൽ ഒരുപാട് കാലം പിന്നിലേയ്ക്ക് പോകാനൊന്നുമുള്ള വിവരം എനിക്കില്ല. ഞാൻ എഴുതാൻ പോകുന്ന വിഷയത്തിലും വലിയ കാര്യമായ വിവരശേഖരണമൊന്നും(മിയാ കുല്പ, മിയാ കുല്പ, മിയാ മാക്സിമാ കുല്പാ) ഞാൻ ഇതുവരെ നടത്തിയിട്ടുമില്ല. ഇതിൽ എഴുതുന്ന കാര്യങ്ങൾ എന്റെ മാത്രം മനസ്സിൽ തോന്നിയതും, എന്റെ മാത്രം ഉത്തരവാദിത്തത്തിൽ ഉള്ളതും ആണ്. മറ്റാരും ഇതിൽ പങ്കാളികളല്ല.

ഇനി ഞാൻ കാര്യത്തിലേയ്ക്ക് കടക്കാം. ഞാൻ പുറത്തൊക്കെ പോയി കൂട്ടുകാരുടെ ഇടയിൽ സംസാരത്തിൽ പങ്ക് കൊള്ളാറുണ്ട് എന്ന് മുൻപ് പറഞ്ഞല്ലോ. അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗ്രൗണ്ടിൽ പോയപ്പോൾ സംസാരം, സ: ആര്യാ പള്ളത്തിന്റെ പിന്മുറക്കാരനായ കൃഷ്ണേട്ടനെ കുറിച്ചും കൊപ്പത്തിന്റെ രാഷ്ട്രീയ സാംസ്ക്കാരിക മണ്ഡലത്തേ കുറിച്ചും ആയി(കേരള യുവത്വം കൊള്ളില്ല എന്നാരാ പറഞ്ഞേ ?). അന്ന് സംസാരത്തിന് അധികം ആളുകളുണ്ടായിരുന്നില്ല. ഞാനും അവിടേയുള്ള ഒരു കൂട്ടുകാരനും മാത്രം! അവന്റെ പേര് ഞാൻ ഇവിടെ കുറിക്കുന്നില്ല. പക്ഷെ അവന് ഇത് വായിച്ചാൽ മനസ്സിലാവും.
അവൻ ഘോരഘോരമായി 'കൃഷ്ണേട്ടനെ' എതിർത്തുകൊണ്ട് സംസാരിക്കുകയാണ്. 'കൃഷ്ണേട്ടൻ' കൊപ്പം ലോക്കൽ കമ്മിറ്റി മെമ്പറും(എന്റെ അറിവിൽ) കൊപ്പത്ത് 'അഭയം' എന്ന ഒരു നിരാലംബരുടെ ആശ്രയകേന്ദ്രവും അവരുടെ തന്നെ കുടിൽ വ്യവസായ സംരംഭവും നടത്തുന്ന ഒരു മാന്യനായ മനുഷ്യനാണ്. ചുരുക്കത്തിൽ കൃഷ്ണേട്ടൻ,നാട്ടിലെ ആരുമായും വഴക്കിനും വയ്യാവേലിയ്ക്കും ഒന്നും പോവാത്ത ഒരു മാന്യദേഹമാണ്. അനാഥരും വയസ്സരും നിരാലംബരുമായ വൃദ്ധജനങ്ങൾക്കും കുട്ടികൾക്കും  വേണ്ടി ഒരു കുടിൽവ്യവസായവും താമസ ഭക്ഷണ സൗകര്യവും(അഭയം) ഒരുക്കുന്നതിലും അതിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും സദാ ശ്രദ്ധിക്കുന്ന, അതിൽ ആനന്ദം കണ്ടെത്തുന്ന ഒരു പച്ചയായ മനുഷ്യസ്നേഹിയാണ് സ: കൃഷ്ണേട്ടൻ. ആ കൃഷ്ണേട്ടനേക്കുറിച്ചാണ് അപ്പോഴത്തെ ഞങ്ങളുടെ സസാരം.

അവൻ പറയുകയാണ്  'ആ കൃഷ്ണേട്ടനോട് എനിയ്ക്ക് ത്തിരി ബഹുമാനം ണ്ടായിരുന്നു ട്ടോ, അതൊക്കെ അങ്ങ്ട് പോയി'. അവൻ പറഞ്ഞവസാനിപ്പിച്ചപ്പോൾ ഞാൻ ചൊദിച്ചു.
അതിന്പ്പോ ന്തേ കാരണം ‌?
'അല്ല നോക്ക് മനേഷേ, അയാള് സ്വന്തം അമ്മ മരിച്ചിട്ട് പൊലും ആ മൃതദേഹം തൊടാൻ കൂട്ടാക്കീല്ല'  അയാള് പറയ്വാ  'തൂങ്ങി മരിച്ചതല്ലേ ? ഇന്റമ്മ തൂങ്ങിമരിക്കില്ല്യാ ന്ന് '
'അയാൾക്ക് ആ അമ്മടെ ശരീരം കുഴീക്ക് ഇട്ത്ത്ട്ട് പോരെ ഇമ്മാതിരി, വാശിം കടുമ്പിടുത്തും ഒക്കെ? സ്വന്തം അമ്മേനെ നന്നായി നോക്കാണ്ട് അയാള് കൊറെ കുട്ട്യോളിം വയസ്സായ ആൾക്കാരിം  അവടെ(അഭയം) കൊണ്ടോയി നോക്കീട്ട് ഒരു കാര്യൂല്ല്യ.' അവൻ വികാരം കൊണ്ട് അങ്ങനെ തിളച്ച് മറിയുകയാണ്.
സംഗതി ആലോചിച്ചപ്പോൾ ശരിയാണെന്ന് ഇനിയ്ക്കും തോന്നി. അവൻ പറയുമ്പോലെ 'സ്വന്തം അമ്മേനെ കഴിയുന്ന പോലെ നോക്കാതെ, അഭയത്തില് കൊറെ അനാഥരായ ആൾക്കാരെ കൊടന്ന് നോക്കീട്ടെന്താ കാര്യം ?' ഞാനും ആ വഴിയേ ചിന്തിച്ചു. അങ്ങനെ അന്ന് വീട്ടിലെത്തി, എന്റെ അമ്മയോടും അഛനോടും ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഞാൻ അവരോടെല്ലാം കൃഷ്ണേട്ടൻ ചെയ്തത് അന്യായമാണെന്ന് (അവർ എതിർക്കുകയൊന്നും ചെയ്തില്ല ട്ടോ) ശക്തിപൂർവ്വം വാദിച്ചു. അവരെല്ലാം 'ഇത് കഴിഞ്ഞിട്ടെത്ര നാളായി, യ്യ് ഇത് ഇപ്പ അറിയുന്നേ ള്ളൂ' എന്ന ഭാവത്തിൽ ഇരിക്കുകകയാണ്. സോ ആ വിഷയം സംസാരിക്കുന്നത് എനിക്കവിടെ അവസാനിപ്പിക്കേണ്ടി വന്നു.

പക്ഷെ അന്ന് കിടക്കുമ്പോൾ എനിയ്ക്ക് ശരിയായ ഉറക്കം കിട്ടിയില്ല. ഉറക്കത്തിലൊക്കെ ഞാൻ കൃഷ്ണേട്ടനേയും അദ്ദേഹത്തിന്റ് അമ്മയായ പള്ളത്തെ അമ്മിണിഅമ്മയേയും കുറിച്ചുള്ള ചിന്തകളിൽ നീരാടുകയായിരുന്നു. സത്യത്തിൽ ഇവരൊക്കെ ആരാ ? അവരെ പറ്റി പറയുകയാണെങ്കിൽ കൊപ്പത്തിന്റെ ചരിത്ര കാര്യങ്ങളിലൊക്കെ അപാരമായ അറിവുണ്ടാവണം. അതെനിക്കില്ല, പക്ഷെ ഒന്നറിയാം, അവർ തലമുറകളായി ഇടതുപക്ഷപ്രസ്ഥാനത്തിന്റെ കരുത്തുറ്റ പ്രവർത്തകരാണ്. അങ്ങനെ ഒരു നല്ല ഇടത്പക്ഷ പാരമ്പര്യം കൈവശമുള്ള നമ്മുടെ കൃഷ്ണേട്ടൻ അങ്ങനെ ചെയ്യാൻ കാരണമെന്താവും? എന്റെ ചിന്തകൾ ഉറക്കത്തിനെ ഭേദിച്ചുകൊണ്ട് പോവുകയാണ്. അവസാനം എന്റെ മനസ്സ് തന്നെ എനിക്കതിന്റെ ഉത്തരം തന്നു.

അമ്മ എന്നു പറഞ്ഞാൽ ലോകമാണ്.(ശ്രീ മുരുകനോടും ഗണപതിയോടും ലോകം ചുറ്റി വരാൻ പറഞ്ഞ പന്തയത്തിന്റെ പുരാണകഥ ഓർക്കുക) അങ്ങനെ വരുമ്പോൾ നമുക്ക് ഈ ലോകം മുഴുവനും കേൾക്കേ ഒരു കാര്യം ഉറക്കെ വിളിച്ചുപറയണമെന്ന് തോന്നിയാൽ അമ്മയുടെ ചെവിയിൽ പതിയെ പറഞ്ഞാൽ മതി. അതുപോലെ ലോകത്തിനോട് മുഴുവൻ ഒരു പ്രവർത്തിയിലൂടെ എന്തെങ്കിലും കാണിച്ചുകൊടുക്കാനുണ്ടെങ്കിൽ അത് അമ്മയോട് ചെയ്താൽ മതി. '
ഇത് തൂങ്ങി മരിച്ചതല്ലേ? എന്റമ്മ തൂങ്ങിമരിക്കില്ല.' എന്ന് കൃഷ്ണേട്ടൻ പറഞ്ഞതിന്റെ ശരിയായ പൊരുൾ മനസ്സിലാവാൻ നമ്മൾ പഠിപ്പിൽ മാത്രം തൂങ്ങി നിന്നാൽ പോര, കുറച്ച് സ്നേഹിക്കാനും (അതിന്റെ ആഴം അറിഞ്ഞ്) പഠിക്കണം.


ജീവിതം ഒരു അപാരമായ പോരാട്ടമാണെന്നും, അതിൽ നമ്മുടെ അത്യം വരെ പോരാടിക്കൊണ്ടേ ഇരിക്കണമെന്നും, ഒരിക്കലും നമ്മൾ പരാജയപ്പെടരുതെന്നും ഘോരഘോരം പ്രസംഗിച്ച് നടക്കുന്ന ഇടത് പക്ഷ പ്രസ്ഥാനം ഒരിക്കലും ഒരു പരാജയം എന്ന വസ്തുതയെ അംഗീകരിക്കുകയില്ല. അത് ഏത് രൂപത്തിലായാലും. അങ്ങനെ വരുമ്പോൾ, ജീവിതപരാജയം എന്ന ആത്മഹത്യയെ എങ്ങനെ ഒരു നല്ല ഇടതുപക്ഷ പ്രവർത്തകൻ ഉൾക്കൊള്ളും? അത് സ്വന്തം അമ്മയുടെ ആയാലും!

വേറൊരു ചോദ്യം, 'എന്തൊക്കെ പറഞ്ഞാലും സ്വന്തം അമ്മയല്ലേ?' ന്നാവും
.
ഒരു നല്ല വിപ്ലവകാരിയ്ക്ക് അങ്ങനേയുള്ള മൃദുലവികാരങ്ങൾ ഒക്കെ ഉണ്ടാവുമോ?

ഒരിക്കലുമില്ല,അങ്ങനേയുള്ളവർ ജീവിക്കുക സമൂഹത്തിന് വേണ്ടിയാകും. ഒരിക്കലും അവർ സ്വന്തം വീടിന് വേണ്ടി നാടിനെ മറക്കില്ല.നാടിന് വേണ്ടി വീടിനെ മറന്നാലും.(അത് സാധാരണം)
സ്വന്തം അമ്മ അങ്ങനേയൊരു ജീവിത പരാജയപ്രവൃത്തി(ആത്മഹത്യ) ചെയ്യില്ല എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന സ:കൃഷ്ണേട്ടൻ എങ്ങനെ അമ്മ തൂങ്ങി മരിച്ചു എന്നത് അംഗീകരിക്കും.
തൂങ്ങി മരിച്ച തന്റെ അമ്മയുടെ ശരീരത്തിൽ സ്പർശിക്കില്ല എന്ന ഉറച്ച തീരുമാനമെടുത്ത കൃഷ്ണേട്ടന്റെ ആ നടപടിയെ പ്രശംസിക്കാൻ ഞാൻ ഒരുക്കമാണ്.(കൂട്ടുകാരാ ക്ഷമിക്കുക)

ഈ ലോകത്തോട് മുഴുവൻ, തന്റെ അമ്മയോടുള്ള അപാരമായ സ്നേഹത്തിന്റേയും ആദരവിന്റേയും ഔന്നത്യം കാണിച്ച് കൊടുക്കുകയായിരുന്നില്ലേ സ:കൃഷ്ണേട്ടൻ ആ പ്രവൃത്തിയിലൂടെ ചെയ്തത് ?.
അദ്ദേഹത്തെ തെറി പറഞ്ഞ് അന്ന് ഒരുപാട് നാട്ടുകാർ ആ അമ്മയുടെ സഞ്ചയനകർമ്മം ഏറ്റെടുത്ത് നടത്തി(നല്ലത്). അവർ അഭിമാനപൂർവ്വം ഇത്തിരി ഗർവ്വോടെ കൃഷ്ണേട്ടനോട് പറഞ്ഞു. 'ങ്ങൾക്ക് ങ്ങടെ അമ്മേനെ വേണ്ടെങ്കി വേണ്ട, ഇത് ഞങ്ങടെ അമ്മയാണ്, ഞങ്ങള് കുഴീക്കെടുത്തോളാ.'
പക്ഷെ അവർ എത്ര ഗർവ്വ് കാണിച്ചാലും കൃഷ്ണേട്ടനോട് എത്ര ദേഷ്യം തോന്നിയാലും, ഒരു കാര്യം ആർക്കും വിസ്മരിക്കാനാവാത്ത സത്യമാണ്.
ജീവിതത്തിൽ പരാജയങ്ങളെ നേരിടാനും അവയെ വിജയങ്ങളാക്കി മാറ്റാനും ഒരു ജനതയെ മുഴുവൻ ഉത്തേജിപ്പിക്കുന്ന(?) നമ്മുടെ ഇടതുപക്ഷ പ്രവർത്തകർ(പഴയകാല കൊപ്പത്തെയെങ്കിലും) എന്തേ നമ്മുടെ കൃഷ്ണേട്ടന്റെ മഹത്തായ ജീവിതവിജയം കാണാതെ പോയി?

ജീവിതം എത്ര തന്നെ കഠിനമാണെങ്കിലും ആത്മഹത്യ എന്ന കൂരമായതും വൃത്തികെട്ടതുമായ വഴിയിൽ അഭയം കണ്ടെത്തുന്ന എല്ലാ വ്യക്തികളോടും ഉള്ള വിരോധമാണ് ഈ കുറിപ്പിനാധാരം. താൻ വളർത്തുന്ന അനാഥരായ കുട്ടികൾക്കും, ജീവിതങ്ങൾക്കും,നാട്ടുകാർക്കും സ്വന്തം ജീവിതം വഴി വലിയൊരു സന്ദേശം നൽകുകയാണ്, കൃഷ്ണേട്ടൻ സ്വന്തം അമ്മയുടെ ശരീരം സ്പർശിക്കുക പോലും ചെയ്യാതെ നിന്ന ചെയ്ത ഈ പ്രവർത്തിയിലൂടെ ചെയ്തത്. സ്വതവേ എല്ലാറ്റിനോടും നിർവ്വികാരമായി പ്രതികരിക്കാറുള്ള കൃഷ്ണേട്ടൻ ഈ ആത്മഹത്യ എന്ന കൊടും പാപത്തോട് വളരെ രൂക്ഷമായി പ്രതികരിച്ചതോർക്കുക. നിർവ്വികാരമായി എല്ലാ പ്രശ്നങ്ങളേയും നേരിടാറുള്ള കൃഷ്ണേട്ടൻ പോലും പ്രതികരിച്ച ആത്മഹത്യ എന്ന നമ്മുടെ നാട് നേരിടുന്ന ക്രൂരമായ വെല്ലുവിളിയെ നേരിടാൻ നമ്മളൊക്കെ ഏത് തരത്തിലാണ് ഇതുവരെ പ്രതികരിച്ചത് എന്നോർക്കുക.




 ഈ ചിത്രതിൽ കാണുന്നതും മനുഷ്യരാണ്. ജീവിതത്തിൽ ഇവർ നേരിടുന്നതിനേക്കാളും തീക്ഷ്ണമായ പ്രശ്നങ്ങളൊന്നും എന്തായാലും നമ്മൊളൊന്നും നേരിടുന്നുണ്ടാവില്ല. പിന്നെന്തിനാണീ ജനങ്ങൾ എന്തെങ്കിലും ഒരു പ്രശ്നങ്ങളുണ്ടാവുമ്പോഴേക്ക് ആത്മഹത്യയിൽ അഭയം തേടുന്നത് ?






റഫറൻസസ് : അച്ഛൻ, അമ്മ, രാജൻ മാഷ്, പിന്നെ പേര് പുറത്ത് പറയാൻ പേടിയുള്ള എന്റെ ഒരു പ്രിയ സുഹൃത്ത്.

Thursday 6 October 2011

കടിക്കാത്ത പട്ടിക്കെന്തിനാ വാല് ? അഥവാ അന്തല്ല്യാത്തോനെന്ത് ഡിഗ്രി ?

ഈ തലക്കെട്ട് ആലോചിച്ച് നിങ്ങൾ വളരെയധികം തല പുണ്ണാക്കേണ്ട ഒരാവശ്യവും ഇല്ല. പട്ടി സ്നേഹം കാണിക്കാനാണ് വാൽ ആട്ടുന്നത്. ആരെയും കടിക്കുക തന്നെ ചെയ്യാത്ത ഒരു പട്ടിക്ക് എന്തിനാ സ്നേഹം കാണിക്കാൻ ഒരു വാൽ ? അത് ആരെയും കടിക്കാൻ പോവ്വാതെ തന്നെ അതിന്റെ സ്നേഹം എല്ലാരോടും കാണിക്കുന്നുണ്ടല്ലോ ! ഇനി അടുത്ത വരിയെപ്പറ്റി, എനിയ്ക്ക് ഈ ഡിഗ്രി കഴിഞ്ഞയാളുകളോട്( പിള്ളേരോട്) ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു. കാരണം ഞാൻ പത്താം ക്ലാസ്സും പോളിടെക്നിക്കും പിന്നെ കുറച്ച് മൾട്ടീമീഡിയയും ഗുസ്തിയും ആണ്. അത് കൊണ്ട് തന്നെ എനിയ്ക്ക് ഈ ഡിഗ്രി വർഗ്ഗത്തിനോട് എന്തെന്നില്ലാത്ത (ഉള്ളിൽ നിന്ന് വരുന്ന) ഒരു സ്നേഹമാണ്. എന്നാൽ അങ്ങനേയുള്ള ഒരു 'വാലിനേയും' സ്നേഹിക്കണ്ട കാര്യം ഇല്ല, നമ്മളോട് സ്നേഹത്തോടെയും സൗഹൃദത്തോടെയും പെരുമാറുന്ന ആളുകളെ നമ്മൾ വില വച്ചാൽ മതി എന്ന് എന്റെ മനസ്സിൽ അടിവരയിട്ടുറപ്പിക്കുന്ന ഒരു സംഭവം എനിക്കുണ്ടായി.

ഞാൻ ആക്സിഡന്റ് കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയാണല്ലോ ? അപ്പോൾ ഒരു വിധം കൂട്ടുകാരുടെ ഒപ്പം പോയി ഇരുന്ന് വർത്തമാനം പറയാനൊക്കെ തുടങ്ങിയ സമയമാണ്. എന്നെ വൈകുന്നേരങ്ങളിൽ എന്റെ സുഹൃത്തായ ഫിസിയോ ജയേഷോ,സുധിയോ വന്ന് വീട്ടിൽ നിന്ന് പുറത്ത് കൊണ്ടുപോകും. അതാണ് പതിവ്. ആറ് മണി കഴിഞ്ഞാൽ പിന്നെ ഞാൻ അവരോടൊപ്പം വീട്ടിൽ നിന്ന് പുറത്ത് പോവാറില്ല. വീട്ടിൽ വിളക്ക്(ദീപം) വച്ചാൽ പിന്നെ ഞാൻ അവരുടെ കൂടെ പോവാറില്ല. ചില സമയങ്ങളിൽ ഉച്ചക്ക് ഞാൻ ചേട്ടന്റെ കൂടെ കടയിൽ പോയിരിക്കും,അപ്പോൾ പിന്നെ ആറുമണീ ന്നോ ഏഴ് മണീ ന്നോ പ്രശ്നമില്ല. കൂട്ടുകാർക്ക് കടയിൽ വന്ന് എന്നെ അവർ കമ്പനി കൂടുന്ന സ്ഥലത്തേക്ക് കൊണ്ട് പോകാം. അങ്ങനെ ഒരു ദിവസം ഞാൻ കടയിൽ പോയിരിക്കുകയായിരുന്നു..
സുധി അധികം വൈകാതെ ഗൾഫിൽ പോവ്വാണ്. സോ അവൻ എന്നെ വിളിച്ച് 'എന്റെ പല്ല് ഒന്ന് ഓട്ടയടക്കണം, ഞാൻ ഇപ്പൊ കടയിലേക്ക് വരാം, ന്ന്ട്ട് മ്മക്ക് ഡോക്ടറുടെ അടുത്ത് പോവാം' ന്ന് പറഞ്ഞു. അങ്ങനെ അവൻ വന്ന് കടയിൽ നിന്ന് എന്നെ വിളിച്ച് ബൈക്കിൽ കൊപ്പത്തുതന്നേയുള്ള ഹോസ്പിറ്റലിലേക്ക് പോയി. അങ്ങനെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. അവിടെയപ്പോൾ ഞങ്ങളുടെ സുഹൃത്ത് മണ്ണേങ്ങോട് ഷാജിയും ഉണ്ടായിരുന്നു. അവന്റെ അമ്മയ്ക്ക് എന്തിനോ(?) ഡോക്ടറെ കാണാൻ വന്നതാണവൻ.(32 പല്ലുകളല്ലേ ? അതിന് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാവും!)

ഞാൻ ഷാജിയോട് സംസാരിച്ച് അവിടേയിരിക്കുമ്പോൾ സുധി ചെന്ന് ഡോക്ടറെ കാണാനുള്ള ടിക്കറ്റ് (സ്ലിപ്) വാങ്ങുകയാണ്.
എതാ പേര് ? റിസപ്ഷനിലെ പയ്യൻ ചോദിച്ചു.(രാത്രിയായില്ലേ..... പയ്യനേ ഉള്ളൂ!)
'സുധീഷ് '. ശബ്ദത്തിന് ഇത്തിരി ബാസ് കൂട്ടി സുധി പറഞ്ഞു.
അല്ലെങ്കീ 'സുധി' ന്ന് എഴുത്യാ മതി. അതാവും ങ്ങൾക്ക് വിളിക്കാൻ സുഖം. അവൻ കാര്യം വിശദീകരിച്ചു.
റിസപ്ഷനിസ്റ്റ് പയ്യൻ പേരെഴുതിയ(?) കടലാസ് സുധിയുടെ കയ്യിൽ കൊടുത്ത്, ഞങ്ങളെ ചൂണ്ടിക്കാണിച്ച്, അവിടിരുന്നോളാൻ പറഞ്ഞു.
 പത്താം ക്ലാസ്സും ഗുസ്തിയും മാത്രം വിദ്യാഭ്യാമുള്ള നമ്മുടെ സുധി ആ കടലാസും കയ്യിൽ പിടിച്ച് അതിൽത്തന്നെ നോക്കി ചിരിച്ച് ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്ത് വന്ന് എന്നോട് പറഞ്ഞു.
'ഡാ മനേഷേ നീയീ ടിക്കറ്റ് ഒന്നു വായിച്ച് നോക്ക് '. ഞാൻ അവന്റെ കയ്യിലെ അഡ്മിഷൻ ടിക്കറ്റ് വായിച്ചു. ആദ്യം എനിക്ക് അതിലെഴുതിയ ഭാഷയേതാണെന്ന് മനസ്സിലായില്ല. ഞാൻ വീണ്ടും വീണ്ടും വായിച്ചു. 'സെദെ'(sedhe), അങ്ങനെയേ എന്റെ അറിവിൽ ആ വാക്കുകൾ പതിഞ്ഞുള്ളൂ. ഞാൻ അത് ഷാജിക്ക് കാണിച്ചു കൊടുത്തു. അവൻ അത് വായിച്ച ശേഷം പറഞ്ഞു.
'എല്ലാടത്തും ണ്ട്, ഈ റിസപ്ഷനിസ്റ്റ് ന്നും പറഞ്ഞ് ഒരന്തും കുന്തും ഇല്ലാത്തവന്മാരെ പിടിച്ചിരുത്തും, കൊറച്ചെങ്കിലും എഴുത്തും വായനീം അറിയുന്നവരേ കിട്ടീലേ ആവോ മ്മടെ ഡോക്ടറ്ക്ക്.'
'അത് അക്ഷരപിശാചാവും ഷാജ്യേ , പാവല്ലേ ഓൻ'. ഷാജിയോട് ഞാൻ പറഞ്ഞു.
ഏട മനേഷേ അക്ഷര പിശാചാച്ചെങ്കീ ഒരോടത്ത് മ്മക്ക് സഹിക്കാം, ത് നോക്ക് വല്ല ബന്ധൂം ണ്ടോ ഇവന്റെ പേരുമായിട്ട് (sudheesh,sudhi) ? ഷാജി ഇത്തിരി കനത്തിൽ പറഞ്ഞു.
ഞങ്ങൾ അങ്ങനെ സംസാരിച്ച് ചിരിച്ച് ഇരിക്കുന്നതിനിടയിൽ ഡോക്ടർ സുധിയെ വിളിച്ചു. കൂടെ ഞാനും കയറി. അങ്ങനെ അവന്റെ പരിശോധനയും 'പോട് അടക്കലും' കഴിഞ്ഞ് തിരിച്ച് പോരാൻ തുടങ്ങുമ്പോ ഞാൻ സുധിയുടെ സ്ലിപ് ഡോക്ടർക്ക് നേരെ നീട്ടി. എന്നിട്ട് അതൊന്ന് വായിക്കാൻ പറഞ്ഞു.

ഡോക്ടർ കുറെ നേരം ശ്രമിച്ച് നോക്കി എന്നിട്ട് ഞങ്ങളെ നോക്കി ചിരിച്ചു. 'ഇതാര് എഴുതിയതാ' ന്ന് ഡോക്ടർ ഞങ്ങളോട് ചോദിച്ചില്ല(കാരണം,അതറിയാമല്ലോ). പകരം ഇങ്ങനെ പറഞ്ഞു 'രാവിലത്തെ ഡോക്ടേഴ്സിന്റെ ഒപ്പമുള്ള കുട്ടി പോയാൽ പിന്നെ ആരെയും കിട്ടണില്ല. ഇപ്പൊ എന്റെ കൂടെ എല്ലാ കാര്യത്തിനും കൂടി ഒരു സഹായിയായി കിട്ടിയതാ ഇവനെ, ഡിഗ്രി(?) കഴിഞ്ഞ് ഇപ്പോ എന്തോ ചെയ്യ്വാ ത്രേ ഇവൻ'.
 ഡോക്ടറോട് 'ശരി,ഞങ്ങൾ പോട്ടെ' എന്ന് പറഞ്ഞിട്ട് തിരിച്ച് കൂട്ടുകാരുടെ ഇടയിലേക്ക് വരുമ്പോഴും മനസ്സ് നിറയെ ആ 'ഡിഗ്രി'ക്കാരനും അവന്റെ സുധി(sedhe) എന്ന എഴുത്തും ആയിരുന്നു.







സത്യം പറയാമല്ലോ അന്നു മുതൽ ഈ 'ഡിഗ്രി' എന്ന വാലിനെ ബഹുമാനത്തോടെ സ്നേഹിക്കുന്ന പരിപാടി ഞാൻ നിർത്തി.(എല്ലാ ഡിഗ്രിക്കാരും ഇങ്ങനേയല്ല കേട്ടോ!)


ഇത് വായിക്കുന്നവർ ദയവായി തെറ്റിദ്ധരിക്കരുത്. കാരണം ആ വ്യക്തി ഇങ്ങനേയെങ്കിലും തിരുത്തപ്പെടുന്നില്ലെങ്കിൽ ദോഷം അവന് തന്നെയാണ്.
ഒളിയമ്പ് : പാവം അവന് മലയാളത്തിൽ എഴുതിയാൽ മതിയായിരുന്നു.
കമന്റ്(ഒരു മലയാളഭാഷാ സ്നേഹി) :തന്തയില്ലാത്ത ഭാഷ എന്ന് കടുത്ത മലയാളഭാഷാ സ്നേഹികൾ പറയുന്ന ഇംഗ്ലീഷിന്റെ സ്ഥിതി,ഇങ്ങനെ റിസപ്ഷനിൽ മാനഭംഗപ്പെടാനാണെങ്കിൽ പിന്നെ നമ്മുടെ മാതൃഭാഷയുടെ സ്ഥിതി പറയണോ ?

Saturday 1 October 2011

ഞാൻ കപ്പക്കിഴങ്ങ് വാങ്ങാൻ കൊപ്പത്തേക്ക് പോവ്വാ..!

എന്റെ നാട് മലപ്പുറത്തിനും പാലക്കാടിനും ഇടയിലുള്ള 'കൊപ്പം' ആണ്. പാലക്കാടിന്റെ  അതിർത്തിഗ്രാമമാണ് അത്.ഏകദേശം രണ്ട് കിലോമീറ്റർ പോയാൽ പുലാമന്തോൾ ആയി. അതായത് മലപ്പുറം ജില്ല. ഞങ്ങളുടെ നാട്ടിലെ സംസാരരീതിയ്ക്കും ആചാരങ്ങൾക്കും ഒരു മലപ്പുറം ടച്ചുണ്ട്. അതിനാൽ തന്നെ വളരെ രസകരമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്(ജഗതി താളവട്ടത്തിൽ സോമനോട് പറയുമ്പോലെ 'ഞങ്ങളുടെ രസകരം ചിലപ്പോൾ നിങ്ങൾക്ക് അരസികത്തരമാവും). ഞാൻ ജോലിക്കായി എറണാംകുളത്തും പാലക്കാടുമൊക്കെ പോവുമ്പോൾ, ആ സംസാരരീതി കൂട്ടുകാരൊക്കെ വളരെ നന്നായി 'ആസ്വദിക്കുകയും' 'കളിയാക്കുകയും' ഒക്കെ ചെയ്യാറുണ്ട്. ഞാൻ പറയാൻ പോകുന്ന കഥയുടെ വിഷയം ഇതൊന്നുമല്ല.നമ്മുടെ വീടിന്റെ ഏകദേശം അടുത്തായിട്ടാണ് അമ്മയുടെ കൂട്ടുകാരിയും അവരുടെ മകൻ എന്റെ കൂട്ടുകാരനും ഒക്കെ താമസിക്കുന്ന വീട്. എന്റെ കൂട്ടുകാരൻ നസീർ ആണ് ഈ കഥയിലെ കേന്ദ്രകഥാപാത്രം.സംഗതി എന്നേക്കാൾ മൂന്നു നാല് വയസ്സിന്റെ മൂപ്പുണ്ട്. പക്ഷെ എന്തോ 'വിധിവിളയാട്ടം' കൊണ്ട് അവൻ എന്റെ കൂട്ടുകാരനായി.

നസീർ അപ്പോൾ നാട്ടിൽ, തക്കിട തരികിട ഡ്രൈവിംഗ് പരിപാടികളൊക്കെ ചെയ്ത് നടക്കുന്ന സമയമാണ്. അവന് നല്ലവണ്ണം ഡ്രൈവിംഗ് അറിയാമായിരുന്നു. ആ ഒരു ബലത്തിലാണ് അവന്റെ തരികിട കളികളെല്ലാം, കാരണം ജ്യേഷ്ഠന്മാർ ഒന്നു രണ്ട് പേർ ഗൾഫിലുണ്ട് അവരിലാരെങ്കിലും അവനെ അങ്ങോട്ട് കൊണ്ട് പോകും. അതാണ് അവന്റെ ഒരു ധൈര്യം. അങ്ങനെ അവൻ ഞങ്ങളുടെ ഇടയിൽ ഒരു 'ആവാൻ പോകുന്ന ഗൾഫ് കാരന്റെ ഗമയോടെ' ചെത്തി നടക്കുന്നതിന്നിടയിലാണ്, അവനെ ഡ്രൈവറായി എറണാംകുളത്തെ ഒരു കമ്പനി വിളിക്കുന്നത്. അവന് ഭയങ്കര സന്തോഷമായി. കാരണം ഞങ്ങൾ കൂട്ടുകാർക്കിടയിൽ അന്ന് എറണാംകുളത്തൊക്കെ പോവ്വാ ന്ന് പറഞ്ഞാൽ വല്ല്യേ സംഭവമാണ്. ഞങ്ങൾ കൂട്ടുകാർക്കൊക്കെ കുറച്ചെങ്കിലും അസൂയ തോന്നിയിട്ടുണ്ടാകും, കാരണം ഞങ്ങളിലൊരുത്തൻ എറണാംകുളത്തേക്ക്  ജോലിക്ക് പോവുകയാണ്. എന്തായാലും ആ അസൂയയൊക്കെ മാറ്റിവച്ച് അവനെ ഞങ്ങളെല്ലാവരും എറണാംകുളത്തേക്ക് യാത്രയാക്കി. അങ്ങനേ അവനില്ലാതെ ഞങ്ങളുടെ കളികളെല്ലാം കുറച്ച് ദിവസം മുന്നോട്ട് പോയി. അവന്റെ എറണാംകുളത്ത് നിന്നുള്ള വരവും കാത്ത് ഞങ്ങൾ ദിവസങ്ങൾ തള്ളി നീക്കി.

അങ്ങനെ ഒരു സുപ്രഭാതം ഞങ്ങളെ തഴുകിയുണർത്തിയത് നസീർ എറണാംകുളത്ത് നിന്ന് വന്നു എന്ന വാർത്തയുമായാണ്. ഞങ്ങൾക്കെല്ലാവർക്കും അവനെ കാണാൻ പോകാൻ ധൃതിയായി. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ,അനി,ഷെരീഫ്,ഷംസു,കുഞ്ഞുമുഹമ്മദ് അങ്ങനെ ഒരുപാട് പേരുണ്ട്.ഞങ്ങൾ അവനെ വീട്ടിൽ ചെന്നു കണ്ടു. അവൻ ഒരു ഗൾഫുകാരന്റെ ഗമയോടെ ഞങ്ങളെയെല്ലാവരേയും അകത്തേക്ക് വിളിച്ച് കുശല പ്രശ്നം നടത്തി. കുറേ നേരം സംസാരിച്ചു, പക്ഷെ ഞങ്ങൾക്കൊന്നും ഞങ്ങളുടെ ആ 'പഴയ' നസീറിനെ കിട്ടുന്നില്ല. ഞങ്ങൾ കൂട്ടുകാർ ആകെ ചിന്താകുഴപ്പത്തിലായി. 'ഞങ്ങളുടെ'  ഒഴുക്കൻ മട്ടിലുള്ള മലയാളം ഏറ്റവും 'വഴുക്കലോടെ' സംസാരിക്കാറുണ്ടായിരുന്ന ആ പഴയ നസീറിനെ മാത്രം അവിടെയൊന്നും കണ്ടില്ല.അല്ലെങ്കിലേ ഞങ്ങളുടെ മലയാളം കേട്ടാൽ എല്ലാർക്കും ചിരിയാ. അതിനിടക്കാണ് ഒരാൾ(അവന്റെ മലയാളം കേട്ടാൽ ഞങ്ങൾക്കേ കലിയാ) ഞങ്ങളുടെ ഇടയിൽ നിന്നും പോയി രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും നല്ല സ്ഫുടമായ മലയാളം പറഞ്ഞോണ്ട് വരുന്നത്. ഞങ്ങൾക്ക് സ്വല്പം ദേഷ്യമൊക്കെ ഉണ്ടായെങ്കിലും ഞങ്ങളാരും അത് പുറത്ത് കാണിച്ചില്ല.

ഞങ്ങൾ എല്ലാവരും(ഇതിൽ പേര് പറയാത്തതായ ഒരുപാട് ആളുകൾ ഉണ്ടേ !) അവനില്ലാത്ത ഒരു ദിവസം പാടത്ത് കൂടിയിരുന്ന്, നസീറിന്റെ ഈ പെട്ടെന്നുള്ള 'സ്റ്റാൻഡേർഡ് ' ആവലിൽ കടുത്ത അമർഷം രേഖപ്പെടുത്തി. അതിന് ശേഷം ഒരു ഗംഭീര ചർച്ച ആരംഭിച്ചു.

കുറച്ച് നേരത്തെ കടുത്ത നിശബ്ദതയ്ക്ക് ശേഷം ഞങ്ങൾ ചർച്ച ആരംഭിച്ചു.
'ന്താമ്മടെ നസീറിന് പറ്റിയേ ?, ഓന്റെ വർത്താനം ഒക്കെ ആകെ മാറീക്കണ്ണു. വർത്താനൊന്നും പ്പൊ മ്മക്ക് തിരിയണില്ല.'  ഞങ്ങങ്ങളുടെ എല്ലാവരുടെയും ചിന്ത ഒരേ ദിശയിലായിരുന്നു.

'അത്.... പ്പോ.... നോക്കീട്ട് കാര്യല്ല്യടാ എറണാംകുളത്തൊക്കെ പോയി വന്നതല്ലേ അപ്പ അങ്ങനെക്കെ ണ്ടാവും' ഷെരീഫ് അതിന്റെ കാരണം പറഞ്ഞു.

ഞങ്ങളെല്ലാവരും 'അത് ' മനസ്സിലാക്കി അവനോട് ക്ഷമിക്കാൻ കൂട്ടായ തീരുമാനമെടുത്തു.
കൂട്ടത്തിൽ എല്ലാവരും സ്വയം ഇങ്ങനെ സമാധാനിച്ചു,

     'മ്മളൊക്കെ സ്റ്റാൻഡേർഡ് ആവുമ്പോ, ങ്ങനെ സംസാരൊക്കെ മാറുമായിരിക്കും !'.

അങ്ങനെ കൂട്ടത്തിലൊരാൾ സ്റ്റാൻഡേർഡ് ആയ സന്തോഷത്തിൽ ഞങ്ങളെല്ലാവരും അന്ന് സു:ഖമായി കിടന്നുറങ്ങി. അടുത്ത ദിവസം ഉച്ചവരെ ആരും തമ്മിൽ കാണുകയോ, ഒന്നും സംസാരിക്കുകയോ ഉണ്ടായില്ല (ശ്രദ്ധിക്കുക അന്നു മൊബൈൽ ഇത്രയ്ക്ക് പ്രചാരമായിട്ടില്ല). വൈകുന്നേരമായപ്പോൾ ഞാൻ പുറത്തിറങ്ങി,നസീറിന്റെ വീടിന്റെ ഭാഗത്തേക്കു  പോയി,അപ്പോളുണ്ട് അവിടെ അനിയും ഷെരീഫും കൂടി നസീറുമായി അപാരമായ സംസാരത്തിലാണ്.നസീർ കൊപ്പത്തേക്കാണെന്ന് തോന്നുന്നു പോകാൻ വേണ്ടി റെഡിയായി നിൽക്കുകയാണ്.അപ്പോൾ ഞാനും അവരോടൊപ്പം സംസാരത്തിൽ പങ്കുചേർന്നു.

നസീർ ഭയങ്കര തിരക്കിലാണ്. അവന്റെ പെരുമാറ്റത്തിലും സംസാരത്തിലും എല്ലാം ഒരു തിരക്കു പിടിച്ച മനുഷ്യന്റെ പ്രകൃതം മയങ്ങി കിടക്കുന്നുണ്ട്. പക്ഷെ അനിയും ഷെരീഫും ഞാനുമൊന്നും അവനെ അങ്ങനെ വിടാൻ ഒരുക്കമല്ലായിരുന്നു. കാരണം അവൻ തിരിച്ച് എറണാംകുളത്തേക്ക് പോയാലും അവനെക്കുറിച്ച് ഓർത്തിരിക്കാനും സംസാരിച്ച് ചിരിക്കാനും എന്തെങ്കിലും വേണം. അതിനു വേണ്ടിയാണ് അവനെ ഞങ്ങളെല്ലാവരും അങ്ങനെ സംസാരിച്ച് പിടിച്ച് വച്ചിരിക്കുന്നത്.
അപ്പോഴും അവൻ ധൃതിയിൽ തന്നെയാണ്.
എന്തെങ്കിലും ഒരു 'വെള്ളി' അവന്റെ നാവിൽ നിന്ന് വീണ് കിട്ടാൻ വേണ്ടി എല്ലാവരും ചെവി കൂർപ്പിച്ചിരിക്കുകയാണ്.
'എട നസീറെ, അന്റെ സംസാരൊക്കെ ആകെ മാറിണ്ണു ട്ടോ' അനി പറഞ്ഞു.

അപ്പൊ നസീർ അതിനെ ന്യായീകരിച്ചു,'നിങ്ങൾക്ക് വെറുതെ തോന്നുന്നതാടാ, എനിക്ക് ഒരു മാറ്റവും ഇല്ല'.

ഇത് കേട്ടതും അനി പറഞ്ഞു, 'ഇപ്പത്തന്നെ നോക്ക്, യ്യ് പറേണതൊന്നും ഞങ്ങക്ക് പെട്ടെന്ന് മനസ്സിലാവണില്ല്യ , അന്റെ സംസാരം ഭയങ്കര സ്റ്റാൻഡേർഡ് ആയഡാ '

'അതൊക്കെ നിങ്ങൾക്ക് തോന്നുന്നതാ' നസീർ വിട്ടില്ല. 'ഞാൻ കൊപ്പത്തേക്ക് പോകട്ടെ' അവൻ കൂട്ടിച്ചേർത്തു.

'എന്തിനാടാ ഇപ്പൊ യ്യ് കൊപ്പത്തിയ്ക്ക് പോണ് ?' അനി നസീറിനെ അങ്ങനെ വിടാൻ ഒരുക്കമല്ലായിരുന്നു.

'കുറച്ച് കപ്പക്കിഴങ്ങ് വാങ്ങണം, അതിനാ ഞാൻ കൊപ്പത്തിയ്ക്ക് പോവുന്നത് ' നസീർ വളരെ സ്റ്റാൻഡേർഡ് ആയിത്തന്നെ കാര്യം വിശദീകരിച്ച് പറഞ്ഞു.

എന്തിനാടാ ഇപ്പൊ അണക്ക് പൂളക്കെഴങ്ങ് ? ഷെരീഫ് ചോദിച്ചു.

'കൊറീസണ്ട് കെര്ത്ണു പൂളക്കെയങ്ങ് ഒന്ന് പിയ്ങ്ങി തിന്നണം ന്ന്. അയിന് കെയങ്ങ് വാങ്ങാൻ പോവ്വ്വാ' അതും പറഞ്ഞ് നസീർ അപ്പൊൾ അവിടേക്ക് വന്ന ഓട്ടോയിൽ കയറി കൊപ്പത്തേക്ക് പോയി.

അവൻ അതും പറഞ്ഞ് പോയ ഉടനെ ഞങ്ങൾ മൂവരും കൂടി നിന്ന് അവന്റെ ആ സംസാരമോർത്ത് കുറേയേറെ ചിരിച്ചു. പേട്ടെന്നുള്ള നസീറിന്റെ പഴയ സ്റ്റൈലിലുള്ള പറച്ചിൽ കേട്ട് അന്തം വിട്ട അനി ഇങ്ങനെ പറഞ്ഞു.
                 'ഓനൊക്കെ എത്ര മാറാൻ പറ്റും ?,ഈ കൊപ്പം മാറണ്ടി വരും, ഓൻ മാറാൻ '
ഞങ്ങൾ എല്ലാവരും അനി പറഞ്ഞത് ശരിവച്ചു.



(പൂള, കപ്പ എന്നൊക്കെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ അറിയപ്പെടുന്നത് മരച്ചീനിയാണ്
വെള്ളി എന്നു പറഞ്ഞാൽ സംസാരത്തിനിടെ വരുന്ന അബദ്ധം.)