Tuesday 27 November 2012

ഇനി അല്പം കൂട്ടുകാര്യങ്ങൾ........'കുഞ്ഞുട്ടൻ' കഥകൾ

ഞാനിനി ആരെ പറ്റി,എന്തുകാര്യത്തെ പറ്റി ഈ 'കൂട്ടുകാര്യത്തിലെ'ഴുതുമെന്ന് ആലോചിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ എന്റെ മനസ്സിലേക്ക് ഫുൾസ്റ്റോപ്പില്ലാതെ കടന്നു വന്നു. പക്ഷെ അവയൊക്കെ ഓരോരുത്തരേയും പറ്റിയുള്ള ഒറ്റയ്ക്കൊറ്റക്കുള്ള സംഭവങ്ങളാണ്. അത് ഓരോന്നും 'ഒരോ' പോസ്റ്റാക്കാനുള്ള വലിപ്പമുണ്ടാകില്ല. അങ്ങനേയങ്ങനെ ആ ആലോചന മാറിപ്പോവുമ്പോഴാണ്, നാട്ടിലുള്ള 'കുഞ്ഞുട്ടനെ' പറ്റി ഓർമ്മ വന്നത്. ഞങ്ങളുടെ സ്വന്തം 'കുഞ്ഞുട്ടൻ', നാട്ടിലെ കൊച്ചു കുട്ടികൾക്കും വലിയവർക്കുമെല്ലാം ഇയാൾ 'കുഞ്ഞുട്ടനാ'ണ്. എന്താ അങ്ങനെ വിളിക്കുന്നതെന്ന് ചോദിച്ചാൽ,.........അതങ്ങനെയാണ്,
അത്രേ പറയാനാവൂ.!

അദ്ദേഹത്തിനിത്തിരി ബുദ്ധി,സാധാരണ ജനങ്ങൾക്കുള്ളതിനേക്കാൾ കൂടുതലുണ്ട്, അത് കൂടാതെ ഇത്തിരി അന്തർ മുഖനുമാണ് എന്നിവ മാത്രമാണ് ഞാൻ കുഞ്ഞുട്ടനിൽ കാണുന്ന ഒരു കുറവ്. പക്ഷെ സമൂഹം അത്തരത്തിലുള്ള ആൾക്കാരെ സാധാരണ അവഗണിക്കുന്ന അതേ പോലെ തന്നെ കുഞ്ഞുട്ടനേയും, 'മാനസിക-ബുദ്ധിമുട്ടുള്ളവൻ' എന്ന് പറഞ്ഞ് മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തിയിരുന്നു, അദ്ദേഹത്തിന്റെ വീട്ടുകാരും അതിൽ നിന്നും വ്യത്യസ്തരായിരുന്നില്ല.! ചുരുക്കത്തിൽ,പ്രായം നാല്പതുകളുടെ മധ്യത്തോടടുത്തിട്ടും(അന്നല്ല,ഇന്ന്) അവിവാഹിതനായ 'ചെറുപ്പക്കാരനാണ് ' കുഞ്ഞുട്ടൻ. അതിനും കാരണമെന്താ ന്ന് ചോദിച്ചാൽ, 'അതങ്ങനെയൊക്കെയാണ് ' ന്നേ പറയാനാവൂ.!

സമൂഹത്തിലെ ഒരു ബഹുമാന്യവ്യക്തിയായ 'സ:കുഞ്ഞേട്ടന് ' ഈ കുഞ്ഞുട്ടനെ കണ്ണെടുത്താൽ കണ്ടുകൂടാ. അതിന് കാരണം പലതാണ്.  'നിഷ്ക്രിയനായൊരു പൗരനും, സക്രിയനായ ഒരു സാമൂഹ്യവിരുദ്ധനും' ആണ് കുഞ്ഞേട്ടന്റെ കാഴ്ചയിൽ, കുഞ്ഞുട്ടൻ.  കുഞ്ഞേട്ടൻ ചില സമയത്ത് രാത്രികാലങ്ങളിൽ, തന്റെ അച്ഛന്റെ അനുജനായ ചിന്നക്കുട്ടേട്ടന്റെ വീട്ടിൽ ശീട്ട് കളിക്കാനായി പോകാറുണ്ട്. അപൂർവ്വം ദിവസങ്ങളിൽ രാവിലെയായേ മടങ്ങൂ എങ്കിൽ ചില ദിവസങ്ങളിൽ അർദ്ധരാത്രിക്കാവും വീട്ടിലേക്കുള്ള മടക്കം,അതും ടോർച്ചില്ലാതെ.! അങ്ങനെ, കണ്ണിൽ സൂചി വന്ന് തറച്ചാൽ അറിയാത്ത ചില രാത്രി കാലങ്ങളിൽ നടന്ന് വരുമ്പോൾ, ചെരിപ്പിട്ട കാൽകൊണ്ട് 'ആരൊക്കെയോ' ഓടുന്ന പോലെ നിലത്തമർത്തി ചവിട്ടി ശബ്ദമുണ്ടാക്കുക, ചപ്പെടുത്ത് ദേഹത്തേക്കെറിയുക തുടങ്ങീ, കുഞ്ഞേട്ടന് പേടിയുണ്ടാക്കുന്ന വിധം ചില കലാ പരിപാടികൾ കുഞ്ഞുട്ടൻ നടത്താറുണ്ടായിരുന്നു. ഇതൊക്കെയാണ് കുഞ്ഞേട്ടൻ, കുഞ്ഞുട്ടനെ വിരുദ്ധ ചേരിയിൽ നിർത്താൻ കാരണം എന്ന് എനിക്ക് തോന്നുന്നു.

അങ്ങനെയുള്ള സംഭവങ്ങൾ നോക്കിയാൽ ഞങ്ങളും കുഞ്ഞുട്ടനെ ബഹിഷ്കരിക്കണമായിരുന്നു.! കാരണം,ചിലപ്പോൾ നന്നായി സംസാരിക്കാൻ ഞങ്ങളോടൊപ്പം കൂടുന്ന കുഞ്ഞുട്ടൻ, അവന് പറ്റാത്ത രീതിയിൽ ആരുടേയെങ്കിലും അടുത്ത് നിന്ന് സംസാരമുണ്ടായാൽ, ആരെങ്കിലും അവനെ കളിയാക്കിയാൽ, അടുത്ത ദിവസം ഞങ്ങളുടെ കളിസ്ഥലമായ കാളപൂട്ട് കണ്ടത്തിലെ മനോഹരമായ 'പിച്ചിന് ' നടുക്ക് അവൻ പുലർച്ചയാവുമ്പഴേക്ക് 'അപ്പി'യിട്ട് വച്ചിട്ടുണ്ടായിരിക്കും. പക്ഷെ സഹൃദയരായ ഞങ്ങൾ കൂട്ടുകാരെല്ലാം അവനോടുള്ള കോപം അല്പനേരത്തെ ദേഷ്യപ്പെടലിൽ ഒതുക്കുമായിരുന്നു, എന്നിട്ട് ഞങ്ങൾ തന്നെ 'അത് ' വൃത്തിയാക്കി കളി തുടങ്ങും. ഇതെല്ലാം അവൻ എപ്പോഴാ ചെയ്യുന്നത് എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. കാരണം ഞങ്ങൾ കൂട്ടുകാരുടെ കാഴ്ചയിൽ,'കുഞ്ഞുട്ടൻ' രാത്രിയൊന്നും ഉറക്കം തീരെയില്ലാത്ത ഒരപൂർവ്വയിനം ജീവിയായിരുന്നു.

ഞങ്ങളുടെ ആ സമയത്തുള്ള സൗഹൃദക്കൂട്ടങ്ങളിൽ പലപ്പോഴും കുഞ്ഞുട്ടൻ കൂടാറുണ്ടെങ്കിലും അധികമൊന്നും അങ്ങനെ സജീവമായി കാണാറില്ല എന്നതാണ് സത്യം. നന്നായി അധ്വാനിക്കുന്ന ആളായ കുഞ്ഞുട്ടൻ, നാട്ടിലുള്ള വല്ല അറിയുന്ന ആളുകളും,വീട്ടുകാരും 'പണി'ക്ക് വിളിച്ചാൽ പോകാറുണ്ടായിരുന്നു. അങ്ങനെ ഇടക്കിടെ ഞങ്ങളുടെ ഇടയിൽ നിന്ന് മുങ്ങാറുണ്ടെങ്കിലും, നാട്ടിൽ വല്ല കല്ല്യാണമോ മറ്റ് വിശേഷങ്ങളോ ഉണ്ടാവുമ്പോൾ ഞങ്ങളുടെ കൂടെ സജീവമായി കൂടാറുണ്ടായിരുന്നു. അങ്ങനെ നാട്ടിലൊരു കല്ല്യാണത്തിന് പോവാനായി 'അന്നെല്ലാവരും' റോഡ് സൈഡിൽ ഇരിക്കാനായി സജ്ജീകരിച്ച ഇലക്ട്രിക് പോസ്റ്റിൽ സമ്മേളിച്ചു. അവിടെ അടുത്തുതന്നെയുള്ള എന്നെ അവർ കല്ല്യാണത്തിന് പോവുന്ന കാര്യം അറിയിച്ചു.ഞാൻ റെഡിയായി വന്നു. ആ സമയത്ത് അവിടെ അനി,കുഞ്ഞുമുഹമ്മദ്,സനു, കുഞ്ഞുട്ടൻ അങ്ങനെ പലരുമുണ്ട്.

ആ സമയത്ത് കൊപ്പം-വളാഞ്ചേരി റൂട്ടിൽ ഓടുന്ന ഒരേ ഒരു ബസ്സേ ഉണ്ടായിരുന്നുള്ളൂ,'കുഞ്ഞുമോൾ'. ബാക്കിയെല്ലാം പട്ടാമ്പി-വളാഞ്ചേരി ആയിരുന്നു. ഞങ്ങൾ കൊപ്പത്തിന് വളരെ അടുത്തായതിനാൽ ഈ 'കുഞ്ഞുമോൾ' എന്ന മിനിബസ് വളാഞ്ചേരിയിൽ നിന്ന് കൊപ്പത്തേക്ക് വരുന്നതും കാണാം, അപ്പോൾ തന്നെ അതവിടുന്ന് തിരിച്ച് വളാഞ്ചേരിക്ക് പോവുന്നതും കാണാം. അങ്ങനെ അന്നും ആ ബസ് കൊപ്പത്തേക്ക് വന്ന ഉടനെ തിരിച്ച് ഞങ്ങളുടെ മുന്നിലൂടെ വളാഞ്ചേരിക്ക് പോയി. ഇങ്ങനെ 'കുഞ്ഞുമോളി'ന്റെ അങ്ങോട്ടുമിങ്ങോട്ടുമുള്ള തുടർച്ചയായുള്ള വരവും പോക്കും കണ്ട കുഞ്ഞുട്ടൻ പറഞ്ഞു,

'ഈ സാധനം വെല്ല നൊച്ചക്കനും* പപ്പടം കൊണ്ടോണ പോലേണ്,
                                     അങ്ങട്ടൊന്ന് പോയാ അപ്പത്തന്നെ ഇങ്ങട്ടും വെര്ണ്വാണാ....'

ഞങ്ങൾ ഇതും, പിന്നീട് കുഞ്ഞുട്ടൻ പറഞ്ഞതുമായ തകർപ്പൻ കമന്റുകളും ആസ്വദിച്ച്, പഞ്ചായത്ത് റോഡിലൂടെ, കുറച്ചകലെയുള്ള കല്ല്യാണ വീട്ടിലേക്ക് പരസ്പരം പാരകൾ പണിത് നടന്നു തുടങ്ങി. അങ്ങനെ നടക്കുമ്പോൾ, ഝാൻസീറാണി മാളുമ്മയുടെ വീടും, കുഞ്ഞേട്ടന്റെ വീടും,  തൗദാരം മാളുമ്മയുടെ വീടും, ചിന്നക്കുട്ടേട്ടന്റെ വീടും എല്ലാം മറി-കടന്ന് പാടത്ത് കൂടെ കുറച്ച് ദൂരം അങ്ങ് പോവേണ്ടതുണ്ട്. അങ്ങനെ നടന്ന് ചിന്നക്കുട്ടേട്ടന്റെ വീടിനു മുന്നിലുള്ള ഞാൻ 'തൗദാര'ത്തിൽ പറഞ്ഞ ആ സുന്ദരമായ കുളത്തിനടുത്തെത്തി. അതിനടുത്തായി ചിന്നക്കുട്ടേട്ടൻ കായ്ക്കറികൾ കൃഷി ചെയ്യുന്നുണ്ട്. അദ്ദേഹം ഞങ്ങൾ വരുന്ന സമയത്തും* ആ കായ്ക്കറി തോട്ടത്തിനെ തൊട്ടും തലോടിയും, പരിപാലിച്ചും അതിന്റെ നാലു പുറവുമായി നടക്കുന്നുണ്ടാകും. അങ്ങനെ ഞങ്ങൾ കല്ല്യാണത്തിന് പോകുന്ന ആ ഞായറാഴ്ചയും അദ്ദേഹം ആ കായ്ക്കറി തോട്ടത്തിന് ചുറ്റുപുറവുമായി നടക്കുന്നത് കണ്ടു. വൈകിയില്ല മഹാനായ കുഞ്ഞുട്ടൻ മൊഴിഞ്ഞു,

'ചൂട് ള്ള കഞ്ഞിടെ വെള്ളം* വെല്ല നായക്കൾക്ക് വെച്ചൊട്ത്ത പോലേ ഇയാള്,
                         അയിറ്റങ്ങള് അയിന്റെ നാല് പൊറൂം ങ്ങനെ നക്കി നടക്ക്ണ പോലേ ണ്-
                                                                                  ഇയാളീ കായ്ക്കറിടെ നാലൊറൂം ങ്ങനെ നടക്ക്വാ'

അങ്ങനെ ആ നടത്തം നല്ല രസകരമായ ഇത്തരം കൊച്ചു കുഞ്ഞുട്ടൻ കമന്റുകളാസ്വദിച്ച് നീങ്ങുകയാണ്. അങ്ങനെ ഞങ്ങളാ കല്ല്യാണ വീടെത്തി. ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് സദ്യ ആസ്വദിച്ച് കഴിച്ച ശേഷം ഓരോരുത്തരായി 'പൈസ' എഴുതുന്ന ഭാഗത്തേക്ക് നടന്നു. പണ്ടൊക്കെ നാട്ടിൻ പുറത്ത് കല്ല്യാണങ്ങളിൽ പോയാൽ, നമ്മൾ നമ്മുടെ 'സംഭാവന-പൈസ' എഴുതുന്നത് ഒരു ശീലമായിരുന്നു. ആ സംഭവങ്ങളൊക്കെ, ഇപ്പോൾ 'കവറുകൾ' കയ്യടക്കിയല്ലോ ? അങ്ങനെ ചുറ്റുപാടുള്ള ഏത് വീട്ടിലെ കല്ല്യാണത്തിന് പോയാലും,അവിടെയെല്ലാം നമ്മുടെ താരം 'കുഞ്ഞേട്ടനാ'വും പണമെഴുതാനായി മേശയിട്ടിരിപ്പുണ്ടാവുക. അത് ആരും അദ്ദേഹത്തെ അവിടെ നിയമിക്കുന്നതല്ല, അദ്ദേഹത്തിന് അടുത്തറിയുന്ന വീട്ടിൽ കല്ല്യാണത്തിന് പോയാൽ,ഭക്ഷണം കഴിച്ച് അദ്ദേഹം തന്നെ മേശയും കസേരയുമിട്ട് ഇരിക്കുകയാണ് പതിവ്. 'ആയാ തെങ്ങ്, പോയാ പൊങ്ങ് ' എന്ന് കരുതി വീട്ടുകാരാരും അതിനെ എതിർക്കാറുമില്ലായിരുന്നു. അങ്ങനെ സമീപത്തെ ഒട്ടുമിക്ക വീടുകളിലും കുഞ്ഞേട്ടനാവും 'ആ' പ്രമുഖ സ്ഥാനം.!

ഞങ്ങൾ പോയ ഒരു വിധം പേരും പൈസകളെഴുതാനായി അങ്ങോട്ട് നീങ്ങുമ്പോൾ കുഞ്ഞുട്ടന്റെ കമന്റ് ദാ വന്നു,

                'ഇയാളീ ചകിരിത്തൊണ്ടില് നായ തൂറിര്ക്കണ പോലേണ്,
                         എത്ര തട്ട്യാലും പോവൂലാ,എവടീം ണ്ടാവും ഇയാള് ങ്ങനെ പറ്റിപ്പിട്ച്ചിരിക്ക്ണു..'


അങ്ങനെ ഞങ്ങളെല്ലാവരും സദ്യ കഴിച്ച്,പൈസയും എഴുതിക്കഴിഞ്ഞ്, പതുക്കെ വർത്തമാനങ്ങൾ പറഞ്ഞ് തിരികെ നടന്ന്, റോഡ് സൈഡിലുള്ള ആ പോസ്റ്റിൽ തന്നെയെത്തി. അവിടെ സദ്യ കഴിച്ചത് ഒന്ന് ദഹിക്കാനായി ഗംഭീര നുണപറയൽ നടക്കുന്നു. അപ്പോഴാണ് സമീപത്തെ ഒരു പുതുപ്പണക്കാരന്റെ മകൻ കാറിൽ അതിലൂടെ കൊപ്പം ഭാഗത്തേക്ക് പോകുന്നത്. അദ്ദേഹത്തിന് കല്ല്യാണത്തിന് സ്ത്രീധനമായി കിട്ടിയ ഒരു മാറ്റിസ് കാറിലായിരുന്നു ആ പോക്ക്. അത് കണ്ട വശം കുഞ്ഞുട്ടന്റെ കമന്റ് വന്നു,
 
         'ഈ സാധനണ്ടലോ-ഈ വണ്ടി,(മാറ്റിസ്) വെല്ല ബ്ലേയ്ഡ് വെള്ളത്തിലിട്ട പോലേണ്,
                                                                 റോട്ട്ക്കൂടി ങ്ങനെ ഒഴ് കീട്ടാ നീങ്ങ്വാ.....!'

ഇങ്ങനെ അപാര ഫോമിലുള്ള കുഞ്ഞുട്ടൻ കമന്റുകൾ കൊണ്ട്, റോഡ് സൈഡിൽ തകർത്ത് മുന്നേറിയിരുന്ന ആ സംസാരം പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നത് കുഞ്ഞുട്ടന്റെ ക്ഷണനേരത്തിലുള്ള പിൻമാറ്റമായിരുന്നു.'ആരോ' ഒരുവൻ സാധാരണ പോലെ കുഞ്ഞുട്ടനോട് ചോദിച്ചു,
         
                         'ഡാ കുഞ്ഞുട്ടാ, യ്യാ നോക്ക്യേര്ന്ന കുട്ടിടെ കാര്യെന്തായീ ?'

കുഞ്ഞുട്ടൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു,

                'ഏതുട്ടി ? ഞാനെപ്പ നോക്ക്യേത് ?'

ഒന്നുമറിയാത്ത പോലെയുള്ള കുഞ്ഞുട്ടന്റെ ചോദ്യത്തിലും, അവൻ കുഞ്ഞുട്ടനെ വിടാനുള്ള ഒരുക്കമില്ലായിരുന്നു, അവൻ  കുത്തിക്കുത്തി ചോദിച്ചുകൊണ്ടിരുന്നു,

               'യ്യാ പാട്ടും പാടി ഒര് പെണ്ണിന്റൊപ്പം നടന്നേര്ന്ന് ലേ ?
                                 "കറുത്ത പെണ്ണേ അന്നെ കാണാഞ്ഞ്ട്ടൊര് നാള്ണ്ട് ന്നും പറഞ്ഞ്ട്ട് "
ആ 'പടിഞ്ഞാറ്റ് മുക്കിലെ'* പെണ്ണിന്റെ പിന്നാലെ ? അതെന്തായീ ന്നേ ചോയിച്ച്. '

'എല്ലാ' കാര്യങ്ങളും അവൻ അറിഞ്ഞെന്ന് മനസ്സിലായ കുഞ്ഞുട്ടൻ വിശദീകരിച്ചു,

                        'ഞാനതൊക്കെ വിട്ട്വെടാ,
 ഞാ ന്നാള്  പടിഞ്ഞാറ്റ് മുക്കിലൊരാള് പണിക്ക് വിളിച്ച് പോയതേര്ന്നു, കറ്റ ഏറ്റാൻ'

'അയില്' ആകാംക്ഷയോടെ ഞങ്ങൾ ബാലൻസ് കേൾക്കാനായി ചോദിച്ചു.

 'അയിലെന്താ....അങ്ങനെ ഞാ...നാ...കറ്റേറ്റി പോവുമ്പോ ആ പെണ്ണിന്റെ തന്ത ന്നെ പിടിച്ചു, കാലങ്കൊടേങ്ങൊണ്ട് പിന്ന്ന്ന് ന്റെ കോളറില് കുട്ക്കിട്ട്ട്ട്.....ന്ന്ട്ട് 'യ്യ് ന്റെ കുട്ടിടെ പിന്നാല നടക്ക്ണ്ണ്ട് ല്ലേ' ന്ന് ചോയിച്ചപ്പൊ, ഞാ...ഓന്നും പറഞ്ഞിലാ.....'

ഇത്രീം പറഞ്ഞുകൊണ്ട് പഞ്ചായത്ത് റോഡിറങ്ങി വീട്ടിലേക്ക് നടക്കാൻ തുടങ്ങിയ കുഞ്ഞുട്ടനോട് ഞങ്ങൾ ഉറക്കെ വിളിച്ച് ചോദിച്ചു,

'അപ്പ അണക്കാ പെണ്ണിനെ ഇഷ്ടാ ന്ന് പറഞ്ഞൂടാര്ന്ന് ലെ കുഞ്ഞുട്ടാ ?'

അവൻ നടന്നു കൊണ്ട് തന്നെ അതിന് മറുപടി കുറച്ചുറക്കെ പറഞ്ഞു,

'ആ ന്ന്ട്ട് വേണം ആ കറ്റേറ്റ്ണ പണീം കൂടി കല്ലത്താവാൻ.!
പടിഞ്ഞാറ്റ് മുക്കിലാൾക്കാര് പണിക്ക് വിളിക്കലും കൂടി നിർത്ത്യാ പിന്നെ ങ്ങളാരും യ്ക്ക് കായി കൊടന്നേര്.....ല്ല്യേയ്..............വീട്ട്യ്ക്ക്.......!'

ഇതും ഉറക്കെ പറഞ്ഞ് കൊണ്ടവൻ പഞ്ചായത്ത് റോഡിലൂടെ ധൃതിയിൽ വീട്ടിലേക്ക് നടക്കുന്നത് ഞങ്ങൾ പോസ്റ്റിലിരുന്ന് കണ്ടു.

പണിക്കും കൂലിക്കും വേണ്ടി,'തന്റെ കറുത്ത' പെണ്ണിന്റെ സ്നേഹത്തെ ബലികഴിച്ച കുഞ്ഞുട്ടന്റെ ആ മനസ്സിനെ പറ്റി പറഞ്ഞു കൊണ്ടും, നാട്ടിലുള്ള ആളുകലുടെ കുറ്റവും കുറവുമൊക്കെ വിശദീകരിച്ച് കൊണ്ടും, ഞങ്ങളവിടെ ആ പൊസ്റ്റിൽ  പിന്നെയും കുറച്ച് നേരം കൂടി ഇരുന്നു.





                                               *******************************************

നൊച്ചക്കൻ = കുഞ്ഞെലി.
നൊച്ചക്കൻ പപ്പടം കൊണ്ട് പോണ പോലേ = എന്ന് പറഞ്ഞാൽ എലികൾ പപ്പടപ്പൊട്ട് കടിച്ചെടുത്ത് ഒരിടത്തേക്ക് തുടർച്ചയായി പോവില്ല, കുറച്ച് മുന്നോട്ട് നീങ്ങുമ്പോഴേക്കും പപ്പടം അവിടെ എവിടെയെങ്കിലും മുട്ടും,അപ്പോൾ അവിടെ നിന്ന് വേഗത്തിൽ തിരിഞ്ഞ് പോരും,എന്നിട്ട് കുറച്ചിങ്ങോട്ട് തിരിച്ച് പോന്നാൽ അവിടേയും തട്ടും അപ്പൊ വീണ്ടും അവ തിരിഞ്ഞോടും, അങ്ങനെ വന്നും പോയും വന്നും പോയും അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരിക്കും എലികൾ.!

എല്ലാ സമയത്തും = ഞങ്ങൾ കളിക്കാനായി വരുമ്പോഴും, കുളിക്കാനായി വരുമ്പോഴും, ചുമ്മാ കത്തിയടിച്ച് പാടത്ത് കൂടെ നടക്കാൻ വരുമ്പോഴുമെല്ലാം ചിന്നക്കുട്ടേട്ടൻ ആ കായ്ക്കറിയുടെ നാലുപുറവുമായി നടക്കുന്നുണ്ടാവും.!

ചൂട് ള്ള കഞ്ഞി വെള്ളം നായ്ക്കൾക്ക് വച്ച് കൊടുത്താൽ = അത് ഒരിടത്ത് നിന്ന് നായ കുടിക്കില്ല, അത് എവിടേയെങ്കിലും ഒന്ന് നക്കും അപ്പോ ചൂട് തോന്ന്യാ ഒന്ന് വട്ടം ചുറ്റി നടന്ന് കുറച്ച് അപ്പുറത്ത് നക്കും,അവടേയും ചൂടാവും, അപ്പൊ ഒന്ന് കൂടി വട്ടം ചുറ്റി നടന്ന് കുറച്ചപ്പുറത്ത് ഒന്ന് കൂടി നക്കും,അങ്ങനെ ഒരിടത്ത് നിന്ന് സ്വസ്ഥമായി നായക്കൾ ചൂടുള്ള കഞ്ഞി കുടിക്കാറില്ല എന്ന് കാണുന്നു. ഒരു പാത്രത്തിലുള്ള കഞ്ഞിയുടെ എല്ലായിടത്തും ഒരുപോലെ ചൂടാവും എന്ന് മനസ്സിലാക്കാൻ അതിന് തിരിച്ചറിവില്ലല്ലോ ?

പടിഞ്ഞാറ്റ് മുക്കിലെ = പുലാശ്ശേരിയിലെ ഒരു സ്ഥലം,'പടിഞ്ഞാറ്റ് മുക്ക്'.

കറ്റ = നെൽച്ചെടി കൊയ്ത് കെട്ടാക്കിയത്.(അതാണ് ഞാനുദ്ദേശിച്ചത്,മാറ്റമുണ്ടോ ന്ന് അറിയില്ല.)